ഡോ. ഷഹ്‌നയുടെ മരണം; റുവൈസിനെ പ്രതിചേര്‍ത്ത് പോലീസ്‌

ഡോ. ഷഹ്‌നയുടെ മരണം; റുവൈസിനെ പ്രതിചേര്‍ത്ത് പോലീസ്‌

കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത പിജി വിദ്യാർഥി ഡോ. ഷഹ്‌നയുടെ മരണത്തിൽ റുവൈസിന് പങ്കുണ്ടെന്നു ബന്ധുക്കൾ ആരോപിച്ചിരുന്നു

തിരുവനന്തപുരത്ത് യുവഡോക്ടറുടെ ആത്മഹത്യയിൽ പങ്കുണ്ടെന്ന് ബന്ധുക്കൾ ആരോപിച്ച മെഡിക്കല്‍ പിജി അസോസിയേഷൻ മുന്‍ സ്റ്റേറ്റ് പ്രസിഡന്റ് ഡോ. റുവൈസിനെ പ്രതിചേര്‍ത്ത് പോലീസ്‌. ആത്മഹത്യാ പ്രേരണാക്കുറ്റവും സ്ത്രീധന നിരോധന നിയമവും ചുമത്തിയാണ് ഇയാള്‍ക്കെതിരേ പോലീസ് കേസെടുത്തത്. ഷഹ്‌നയുടെ മരണത്തില്‍ ഡോ. റുവൈസിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് ബന്ധുക്കള്‍ മൊഴി നല്‍കിയതിന് പിന്നാലെയാണ് നടപടി. ഇയാളെ നേരത്തെ പിജി അസോസി സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തുനിന്ന് നീക്കിയിരുന്നു.

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ പിജി വിദ്യാര്‍ത്ഥിയും പിജി അസോസിയേഷന്‍ നേതാവുമായ റുവൈസുമായി ഷഹ്‌നയുടെ വിവാഹം ഉറപ്പിച്ചിരുന്നു. പിന്നീട്, വിവാഹം നടക്കണമെങ്കില്‍ 150 പവന്‍ സ്വര്‍ണം, 50 ലക്ഷം രൂപയുടെ സ്വത്ത്, ബി എം ഡബ്ല്യു കാറ് എന്നിവ സ്ത്രീധനമായി വേണമെന്ന് ആവശ്യപ്പെട്ടു. ഇതോടെ ആലോചന മുന്നോട്ടു കൊണ്ടുപോകേണ്ടതില്ലെന്ന് ബന്ധുക്കള്‍ തീരുമാനിച്ചു. ഈ സംഭവത്തിനുശേഷം വലിയ മനോവിഷമത്തിലായിരുന്നു ഷഹ്‌നയെന്നാണ് സഹോദരന്‍ പോലീസിന് മൊഴി നല്‍കിയത്. ഇതേതുടർന്നാണ് ഡോ. റുവൈസിനെ പദവിയിൽ നിന്ന് നീക്കിയത്.

ഡോ. ഷഹ്‌നയുടെ മരണം; റുവൈസിനെ പ്രതിചേര്‍ത്ത് പോലീസ്‌
ഡോ. ഷഹ്‌നയുടെ മരണം: പിജി അസോസിയേഷന്‍ നേതാവിനെതിരെ ബന്ധുക്കളുടെ മൊഴി

അതേസമയം യുവഡോക്ടറുടെ മരണത്തില്‍ ആരോഗ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു. ഡോ. ഷഹ്‌നയുടെ ആത്മഹത്യയ്ക്ക് കാരണം സ്ത്രീധനമാണെന്ന ആരോപണമുയര്‍ന്ന സാഹചര്യത്തിലാണ് സംഭവത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ മന്ത്രി വീണാ ജോര്‍ജ് ശിശുവികസന വകുപ്പ് ഡയറക്ടറോട് നിര്‍ദേശിച്ചത്.

തിങ്കളാഴ്ച രാത്രിയാണ് മെഡിക്കല്‍ കോളേജിന് സമീപത്തെ ഫ്‌ളാറ്റില്‍ ഷഹ്‌നയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. രാത്രി ഡ്യൂട്ടിയില്‍ കയറാൻ സമയമായിട്ടും ഷഹ്‌നയെ കാണാതായതോടെ സുഹൃത്തുക്കള്‍ താമസസ്ഥലത്ത് അന്വേഷിച്ചെത്തിയപ്പോഴാണ് യുവതിയെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. തുടർന്ന് ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

logo
The Fourth
www.thefourthnews.in