'അസംബന്ധം'; ബിജെപി ബാന്ധവത്തില്‍ ദേവഗൗഡയെ തള്ളി പിണറായി വിജയൻ

'അസംബന്ധം'; ബിജെപി ബാന്ധവത്തില്‍ ദേവഗൗഡയെ തള്ളി പിണറായി വിജയൻ

ദേവഗൗഡയുടെ വാക്കുകേട്ട് "അവിഹിതബന്ധം" അന്വേഷിച്ച് നടന്ന് കോൺഗ്രസ് സ്വയം അപഹാസ്യരാകരുതെന്നും മുഖ്യമന്ത്രി പ്രതികരണകുറിപ്പിൽ പറഞ്ഞു

ജെഡിഎസ് ദേശീയ അധ്യക്ഷൻ എച്ച് ഡി ദേവഗൗഡയുടെ ആരോപണം തള്ളി കേരളാ മുഖ്യമന്ത്രി പിണറായി വിജയൻ. ബിജെപിയുമായി സഖ്യമുണ്ടാക്കുനുള്ള ജെഡിഎസിന്റെ തീരുമാനത്തെ താൻ പിന്തുണച്ചുവെന്ന വാദം വാസ്തവ വിരുദ്ധവും തികഞ്ഞ അസംബന്ധവുമാണെന്ന് അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ മലക്കം മറിച്ചിലുകൾക്ക് ന്യായീകരണം കണ്ടെത്താനുള്ള ശ്രമത്തിന്റെ ഭാഗമാണ്. ദേവഗൗഡയുടെ വാക്കുകേട്ട് "അവിഹിതബന്ധം" അന്വേഷിച്ച് നടന്ന് കോൺഗ്രസ് സ്വയം അപഹാസ്യരാകരുതെന്നും മുഖ്യമന്ത്രി പ്രതികരണകുറിപ്പിൽ പറഞ്ഞു.

'അസംബന്ധം'; ബിജെപി ബാന്ധവത്തില്‍ ദേവഗൗഡയെ തള്ളി പിണറായി വിജയൻ
'ബിജെപി സഖ്യത്തിനെ പിണറായി പിന്തുണച്ചു'; ദേവഗൗഡയുടെ വെളിപ്പെടുത്തലില്‍ വിവാദം, നിഷേധിച്ച് മാത്യു ടി തോമസ്‌

ബിജെപി- ജെഡിഎസ് സഖ്യത്തോട് വിയോജിച്ച കർണാടക സംസ്ഥാന അധ്യക്ഷൻ സി എം ഇബ്രാഹിമിനെ പുറത്താക്കിയ ശേഷം ബുധനാഴ്ച നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു ദേവഗൗഡയുടെ ആരോപണം. കേരളാ മുഖ്യമന്ത്രിയും പാർട്ടിയുടെ കേരളാ ഘടകവും ജെഡിഎസ് ദേശീയ നേതൃത്വത്തിന്റെ തീരുമാനത്തോട് യോജിച്ചിരുന്നതായി ദേവഗൗഡ പറഞ്ഞിരുന്നു. എന്നാൽ സംഭവം വിവാദമായതോടെ ദേവഗൗഡയെ തള്ളി ജെഡിഎസ് കേരളാ അധ്യക്ഷൻ മാത്യു ടി തോമസ് രംഗത്തെത്തിയിരുന്നു. ദേവഗൗഡയ്ക്ക് തെറ്റുപറ്റിയതോ പ്രായാധിക്യത്തിന്റെ പ്രശ്നമോ ആകാനാണ് സാധ്യത എന്നായിരുന്നു മാത്യു ടി തോമസ് വെള്ളിയാഴ്ച്ച പ്രതികരിച്ചത്. ദേവഗൗഡയുടെ പ്രസ്താവനയെ കോൺഗ്രസും രാഷ്ട്രീയ ആയുധമാക്കിയിരുന്നു. ബിജെപി-സിപിഎം കൂട്ടുകെട്ടാണ് പുറത്തുവന്നതെന്നും മുഖ്യമന്ത്രി മറുപടി പറയണമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആവശ്യപ്പെട്ടിരുന്നു.

എച്ച്' ഡി' ദേവ ഗൗഡയുടെ പ്രസ്താവനയെ തള്ളി സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും രംഗത്തെത്തി. എച്ച് ഡി ദേവഗൗഡയുടേത് പരിഹാസ്യമെന്ന് കുറ്റപ്പെടുത്തിയ അദ്ദേഹം ജെഡിഎസിൽ നടക്കുന്നത് ദേവഗൗഡ പോലും അറിയുന്നില്ലെന്നും കുറ്റപ്പെടുത്തി. ദേവഗൗഡ പിണറായിയെക്കുറിച്ച് പറഞ്ഞത് വാസ്തവ വിരുദ്ധമായ കാര്യമാണ്, ജെഡിഎസ് കേരളഘടകം ഒറ്റക്കെട്ടായി എൻഡിഎയിൽ പോകുന്നില്ലെന്ന് തീരുമാനമെടുത്തിട്ടുണ്ട്. അതുകൊണ്ടാണ് ജെഡിഎസ് കേരള ഘടകം എൽഡിഎഫിൽ തുടരുന്നതെന്നും സീതറാം യെച്ചൂരി പറഞ്ഞു.

മുഖ്യമന്ത്രിയുടെ മറുപടി പൂർണരൂപം

ദേവഗൗഡയുടേതായി വന്ന പ്രസ്താവന വാസ്തവ വിരുദ്ധവും തികഞ്ഞ അസംബന്ധവുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്വന്തം രാഷ്ട്രീയ മലക്കം മറിച്ചിലുകൾക്ക് ന്യായീകരണം കണ്ടെത്താൻ അദ്ദേഹം അസത്യം പറയുകയാണ്.

ജനതാദൾ എസ് കാലങ്ങളായി കേരളത്തിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയോടൊപ്പം നിലകൊള്ളുന്ന കക്ഷിയാണ്. ദേശീയ നേതൃത്വം വ്യത്യസ്ത നിലപാട് പ്രഖ്യാപിച്ചപ്പോൾ ആ ബന്ധം വിച്ഛേദിച്ച് കേരളത്തിൽ എൽഡിഎഫിന് ഒപ്പം നിലയുറപ്പിച്ച പാരമ്പര്യമാണ് അവരുടെ സംസ്ഥാന നേതൃത്വത്തിനുള്ളത്. ആ പാർട്ടിയുടെ ആഭ്യന്തരപ്രശ്നങ്ങളിൽ ഏതെങ്കിലും തരത്തിൽ അഭിപ്രായം പറയാനോ ഇടപെടാനോ സിപിഐ എം ഒരു ഘട്ടത്തിലും ശ്രമിച്ചിട്ടില്ല. മുഖ്യമന്ത്രി എന്ന നിലയിലും അവരുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടേണ്ട ആവശ്യം ഉണ്ടായിട്ടില്ല. അത് ഞങ്ങളുടെ രീതിയല്ല. ആരുടെയെങ്കിലും വെളിപാടിന് ഞങ്ങളാരും ഉത്തരവാദികളല്ല. ദേവഗൗഡയുടെ അസംബന്ധ പ്രസ്താവന തിരുത്തുന്നതാണ് ഔചിത്യവും രാഷ്ട്രീയ മര്യാദയും. തങ്ങൾ ബിജെപിക്കെതിരാണെന്നും ദേവഗൗഡക്കൊപ്പമല്ല എന്നുമാണ് ജെഡിഎസ് കേരള ഘടകം സ്വീകരിച്ചിരിക്കുന്ന നിലപാട്. ദേവഗൗഡയുടെ പ്രസ്താവന തെറ്റാണെന്ന് സംസ്ഥാന പ്രസിഡൻറ് മാത്യു ടി തോമസും മന്ത്രി കെ കൃഷ്ണൻകുട്ടിയും അസന്നിഗ്ദമായി വ്യക്തമാക്കിയിട്ടുമുണ്ട്.

ദേവഗൗഡ ബിജെപിക്കൊപ്പം പോകുന്നത് ഇതാദ്യമല്ല. 2006 ൽ ജെഡിഎസ് ബിജെപിക്കൊപ്പം ചേർന്ന സാഹചര്യം എല്ലാവർക്കും ഓർമ്മ കാണും. മകന് മുഖ്യമന്ത്രി കസേര ലഭിക്കാൻ ബിജെപിക്കൊപ്പം കൂട്ടുകൂടി സ്വന്തം പാർടിയുടെ പ്രത്യയശാസ്ത്രത്തെ പോലും വഞ്ചിച്ച നിലപാട് സ്വീകരിച്ചയാളാണ് ഗൗഡ. ദേവഗൗഡയുടെ രാഷ്ട്രീയ നിലപാടിൽ പ്രതിഷേധിച്ചുകൊണ്ട് ദേശീയ നേതാവ് സുരേന്ദ്രമോഹൻറെ നേതൃത്വത്തിൽ ജെഡിഎസ് വിട്ടുവന്നവരാണ് കേരളത്തിലെ ജനതാദൾ നേതൃത്വവും അണികളും.

രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി ദേവഗൗഡയുടെ പ്രസ്താവനയിൽ പ്രതികരിക്കാനിറങ്ങിയ കോൺഗ്രസ്സിൻറേത് തരാതരം പോലെ ബിജെപിയെ സഹായിച്ച പാരമ്പര്യമാണ്. കേരളത്തിൽ ബിജെപിയുമായി കൂട്ടുകൂടി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ അധികാരം പങ്കിടുന്നവരാണ് അവർ. 2019 ലെ ലോകസഭാ തെരഞ്ഞെടുപ്പിൽ കർണാടകയിലെ മാണ്ഡ്യയിൽ കോൺഗ്രസ്സും ബിജെപിയും ഒരുമിച്ചു നിന്ന് ചലച്ചിത്ര നടി സുമലതയെ വിജയിപ്പിച്ച കഥ ആരും മറന്നിട്ടില്ല. സുമലത ഇപ്പോൾ ബിജെപിക്കൊപ്പമാണ്.

ദേവഗൗഡയുടെ വാക്കുകേട്ട് "അവിഹിതബന്ധം" അന്വേഷിച്ച് നടന്ന് കോൺഗ്രസ്സ് സ്വയം അപഹാസ്യരാകരുത്. അതിൻറെ പേരിൽ ഒരു മനക്കോട്ടയും കെട്ടേണ്ടതില്ല. ബിജെപിയുമായി ബന്ധമുണ്ടാക്കിയവരും അതിൻറെ മറവിൽ ആനുകൂല്യം പറ്റിയവരും കോൺഗ്രസ്സിലുണ്ടാവും. അവരാണ് ഇപ്പോൾ പ്രസ്താവനകളുമായി ഇറങ്ങിയിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

logo
The Fourth
www.thefourthnews.in