തെരുവുനായകൾ ആളെക്കൊല്ലുന്നു ;
വന്ധ്യംകരിക്കപ്പെട്ട് എബിസി പദ്ധതി

തെരുവുനായകൾ ആളെക്കൊല്ലുന്നു ; വന്ധ്യംകരിക്കപ്പെട്ട് എബിസി പദ്ധതി

തെരുവുനായ നിയന്ത്രണത്തിന് ദീര്‍ഘകാല പദ്ധതികളില്ലാതെ നട്ടം തിരിയുകയാണ് സര്‍ക്കാര്‍

തെരുവ് നായയുടെ ആക്രമണത്തില്‍പ്പെട്ട് കണ്ണൂര്‍ മുഴപ്പിലങ്ങാട് ഇന്നലെ ഒരു കുഞ്ഞു ജീവന്‍ കൂടി പൊലിഞ്ഞു. കണ്ണൂര്‍ മുഴപ്പിലാങ്ങാട് പത്ത് വയസുകാരനായ നിഹാല്‍ തെരുവ് നായയുടെ കടിയേറ്റ് മരിച്ചത്. ഭിന്നശേഷിക്കാരനായ നിഹാലിന് സംസാരശേഷി ഇല്ലായിരുന്നു. സംസ്ഥാനത്ത് തെരുവ് നായ്ക്കള്‍ പെരുകുമ്പോള്‍ ആക്രമിക്കപ്പെടുന്നവരുടെയും മരിക്കുന്നവരുടെയും എണ്ണം അനുദിനം ഉയരുകയാണ്. തെരുവുനായ ശല്യം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാരിന് മുന്നില്‍ എത്തുന്ന പരാതികള്‍ക്ക് കയ്യും കണക്കുമില്ല, പ്രശ്‌നപരിഹാരത്തിനായി പദ്ധതികള്‍ ആവിഷ്‌കരിക്കപ്പെടുന്നുണ്ടെങ്കിലും ഒന്നും ഫലപ്രദമാകുന്നില്ല. തെരുവുനായ നിയന്ത്രണത്തിന് ദീര്‍ഘകാല പദ്ധതികളില്ലാതെ നട്ടം തിരിയുകയാണ് സര്‍ക്കാര്‍.

തെരുവുനായകൾ ആളെക്കൊല്ലുന്നു ;
വന്ധ്യംകരിക്കപ്പെട്ട് എബിസി പദ്ധതി
അരയ്ക്ക് താഴെ ഗുരുതര മുറിവുകള്‍; തെരുവുനായ കടിച്ചുകൊന്ന നിഹാലിന്റെ ഖബറടക്കം ഇന്ന്

തെരുവുനായ്ക്കളുടെ വംശവര്‍ധന നിയന്ത്രിക്കുന്നതിനായി തുടങ്ങിയ അനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍ (എബിസി) പദ്ധതി എങ്ങുമെത്താത്ത അവസ്ഥയിലാണ്. കുടുംബശ്രീയുടെ നേതൃത്വത്തിലാണ് എബിസി നടത്തിയിരുന്നത്. എന്നാല്‍ കേന്ദ്ര മൃഗ സംരക്ഷണ ബോര്‍ഡിന്റെ അംഗീകാരമില്ലാത്തതിനാല്‍ എബിസി പദ്ധതിയ്ക്ക് കാര്യമായ ചലനമൊന്നും ഉണ്ടാക്കാന്‍ കഴിഞ്ഞില്ല. മൃഗസ്‌നേഹികള്‍ കേരളഹൈക്കോടതിയില്‍ കേസ് കൊടുത്തതിനെ തുടര്‍ന്ന് കുടുംബശ്രീയുടെ നേതൃത്വത്തിലുള്ള സംരംഭം നിലച്ചു. മൃഗസംരക്ഷണ ബോര്‍ഡിന്റെ അംഗീകാരമുള്ള ഏജന്‍സികളുടെ സഹായത്തോടെ ചില നഗരസഭകളും കോര്‍പ്പറേഷനുകളും എബിസി തുടര്‍ന്നെങ്കിലും കാര്യക്ഷമമായി മുന്നോട്ട് കൊണ്ടു പോകാന്‍ കഴിഞ്ഞില്ല.

തെരുവുനായ്ക്കളെ തുരത്താനുള്ള നടപടികളില്‍ പരിമിതികളുണ്ടെന്നാണ് തദ്ദേശസ്ഥാപനങ്ങളുടെ പ്രതികരണം. വന്ധ്യംകരിക്കുക എന്നത് മാത്രമാണ് അവര്‍ക്ക് മുന്നിലുള്ള ഏകവഴി. പിടിച്ചുകൊണ്ടുപോകുന്ന നായകളെ പരിപാലിക്കാനോ കൊല്ലാനോ ഉള്ള സംവിധാനമില്ലെന്ന് പറഞ്ഞ് അവരും കയ്യൊഴിയുന്നതോടെ ജനങ്ങള്‍ ദുരിതത്തിലാവുകയാണ്.

മുഴപ്പിലങ്ങാട് ഇതിനു മുൻപും തെരുവുനായ കുട്ടികളെ ആക്രമിച്ച സംഭവമുണ്ടായിട്ടുണ്ട്. അധികൃതർ അന്നെന്തൊക്കെയോ കാട്ടിക്കൂട്ടിയെങ്കിലും അതൊന്നും ഫലം കണ്ടില്ലെന്നാണ് നിഹാലിന്റെ മരണം തെളിയിക്കുന്നത്.

എബിസി പദ്ധതി പൊടിപിടിച്ചു തുടങ്ങിയതോടെ തെരുവില്‍ നായ്ക്കളുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചു. പൊതു സ്ഥങ്ങളിലടക്കം നായകള്‍ കൂട്ടമായി ഇറങ്ങിത്തുടങ്ങി. നഗര-ഗ്രാമ ഭേദമില്ലാതെ സര്‍വ്വയിടങ്ങളിലും നായകള്‍ കൂട്ടമായി ഇറങ്ങി ആളുകളെ ആക്രമിക്കാന്‍ തുടങ്ങി. ആ അവസ്ഥയുടെ ഏറ്റവും അവസാനത്തെ ഇരയാണ് പത്ത് വയസുകാരന്‍ നിഹാല്‍. എബിസി കേന്ദ്രങ്ങളുടെ നടത്തിപ്പിലുണ്ടായ പിഴവുകളാണ് സംസ്ഥാനത്ത് തെരുവു നായകൾ പെറ്റുപെരുകുന്നതിലേക്ക് വഴിവച്ചത്.

നഗര-ഗ്രാമ ഭേദമില്ലാതെ സര്‍വ്വയടങ്ങളിലും നായകള്‍ കൂട്ടമായി ഇറങ്ങി ആളുകളെ ആക്രമിക്കാന്‍ തുടങ്ങി

ദിവസേന ആക്രമണവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ വന്നിട്ടും ജനങ്ങള്‍ നല്‍കിയ പരാതികള്‍ അധികാരികളുടെ മേശപ്പുറത്ത് ചുവന്ന നാടയില്‍ കുരുങ്ങിക്കിടക്കുകയാണ്. വകുപ്പുകളുടെ തര്‍ക്കം മൂലം പ്രശ്‌നപരിഹാരം നീണ്ടു പോകുന്നു. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ഫണ്ടില്ലാത്തതും പിടിക്കുന്ന നായകളുടെ പരിപാലന ചുമതലയുടെ ചെലവ് മൃഗ സംരക്ഷ വകുപ്പിന് വഹിക്കാന്‍ ആവാത്തതുമാണ് പ്രതിസന്ധി. എബിസി പദ്ധതി പ്രവര്‍ത്തനക്ഷമമാക്കിയില്ലെങ്കില്‍ തെരുവ് നായ്ക്കൾ ആളെക്കൊല്ലുന്ന സ്ഥിതി ഇനിയും ഉണ്ടായേക്കാം.

logo
The Fourth
www.thefourthnews.in