ആര്‍ ബിന്ദു
ആര്‍ ബിന്ദു

കെ ആർ നാരായണൻ ഇന്‍സ്റ്റിറ്റ്യൂട്ടിലെ പ്രശ്നങ്ങളില്‍ ആശങ്കയുണ്ടെന്ന് മന്ത്രി ആർ ബിന്ദു

കാര്യങ്ങള്‍ പരിശോധിച്ച ശേഷം നടപടിയെന്നും മന്ത്രി

കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിലെ സംഭവങ്ങളില്‍ ആശങ്കയുണ്ടെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു. വിഷയത്തില്‍ നിരവധി തവണ ചർച്ച നടത്തി. കാര്യങ്ങള്‍ പരിശോധിച്ച ശേഷം തുടർ നടപടി സ്വീകരിക്കുമെന്നും ആർ ബിന്ദു പറഞ്ഞു.

ഡയറക്ടർ ശങ്കർ മോഹൻ ഇതുവരെയും രാജി സന്നദ്ധത അറിയിച്ചിട്ടില്ല. തനിക്ക് ഉണ്ടായ പ്രയാസങ്ങള്‍ ഡയറക്ടറെ അറിയിച്ചിട്ടുണ്ട്. പരാതികളെക്കുറിച്ച് അന്വേഷിക്കാന്‍ സർക്കാർ നിയോഗിച്ച സമിതി മൊഴിയെടുക്കാനായി ശങ്കർ മോഹനെ സമീപിച്ചിരുന്നു. എന്നാല്‍ അംഗങ്ങളെ കാണുന്നതിലുള്ള അസൗകര്യം ഡയറക്ടർ അറിയിക്കുകയായിരുന്നു. ഇന്ന് സമിതി അംഗങ്ങള്‍ ഡയറക്ടറെ കാണുന്നുണ്ട്. കാര്യങ്ങള്‍ പരിശോധിച്ച ശേഷം സർക്കാരിന്‍റെ ഭാഗത്ത് നിന്ന് നടപടിയുണ്ടാകുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. സംഭവങ്ങളില്‍ സർക്കാരിന് ഉത്കണ്ഠയുണ്ട് എന്നാല്‍ വിദ്യാർത്ഥികള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആർ ബിന്ദു പറഞ്ഞു.

കെ ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സംവരണ അട്ടിമറി നടന്നതിനെതിരെ കൂടുതല്‍ തെളിവുകള്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. 2022 ബാച്ചിലേക്ക് നടന്ന അഡ്മിഷനുമായി ബന്ധപ്പെട്ട് എല്‍ബിഎസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി ഡെപ്യൂട്ടി ഡയറക്ടര്‍, കെ ആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ശങ്കര്‍ മോഹന് അയച്ച കത്താണ് പുറത്തായത്.

സംവിധായകന്‍ ജിയോ ബേബിയാണ് ഇതുസംബന്ധിച്ച കത്ത് പുറത്തുവിട്ടത്. സംവരണ വിഭാഗത്തില്‍പ്പെടുന്നവര്‍ കൂടുതല്‍ എത്തുന്നത് ഒഴിവാക്കാന്‍ ആ വിഭാഗത്തിനര്‍ഹതപ്പെട്ട 9 സീറ്റുകളും ഇപ്പോഴും ഒഴിച്ചിട്ടിരിക്കുകയാണെന്നും ജിയോ ബേബി ചൂണ്ടിക്കാട്ടുന്നു.

ആര്‍ ബിന്ദു
സംവരണം അട്ടിമറി; കെ ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന് കോടതിയുടെ രൂക്ഷ വിമർശനം

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രവേശനപരീക്ഷയുടെ നടത്തിപ്പ് ചുമതല എല്‍ബിഎസിനാണ്. പരീക്ഷ നടത്തി 265 വിദ്യാര്‍ത്ഥികളുടെ മാര്‍ക്ക് ലിസ്റ്റ് തയ്യാറാക്കി പട്ടിക എല്‍ബിഎസ്, ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന് നല്കി. ആ ലിസ്റ്റില്‍ നിന്നും ഇന്റര്‍വ്യൂവിന്റെയും മറ്റും അടിസ്ഥാനത്തില്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് തയ്യാറാക്കിയ 133 പേരുടെ ലിസ്റ്റ് എങ്ങനെയാണ് സംവരണ മാനദണ്ഡങ്ങള്‍ ലംഘിച്ചത് എന്നാണ് കത്തില്‍ നിന്ന് വ്യക്തമാകുന്നത്.

ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളിലായി ആകെയുള്ളത് 60 സീറ്റുകളാണ്. ഇതില്‍ സംസ്ഥാനത്തിന്റെ മെറിറ്റ് പട്ടികയില്‍ വരുന്നത് 50%. അതായത് 30 സീറ്റുകള്‍. ബാക്കി 30 സീറ്റുകളും എസ്ഇബിസി, എസ്‌സി/എസ്ടി, മുന്നോക്ക വിഭാഗങ്ങള്‍ക്കായി സംവരണം ചെയ്യപ്പെട്ടതാണ്. ഇതില്‍ സംവരണ വിഭാഗത്തില്‍പ്പെട്ടവരും മെറിറ്റ് ലിസ്റ്റിലുണ്ട്. ആകെ 51 സീറ്റുകളിലേക്ക് അഡ്മിഷന്‍ നടന്നപ്പോള്‍ സംവരണ പ്രകാരം സീറ്റ് കിട്ടിയത് 4 പേര്‍ക്ക് മാത്രം. അതായത് സംവരണ വിഭാഗത്തില്‍പ്പെടുന്നവര്‍ കൂടുതല്‍ എത്തുന്നത് ഒഴിവാക്കാന്‍ ആ വിഭാഗത്തിനര്‍ഹതപ്പെട്ട 9 സീറ്റുകളും ഇപ്പോഴും ഒഴിച്ചിട്ടിരിക്കയാണ്. സംവരണക്കാര്‍ കൂടുതലെത്തി കോഴ്‌സിന്റെ ഗുണനിലവാരം കുറയ്ക്കുന്നത് ഒഴിവാക്കാനാണിതെന്ന് ഡയറക്ടര്‍ തന്നെ പരോക്ഷമായി അധ്യാപകരോട് സൂചിപ്പിച്ചതായും ആരോപണങ്ങളുണ്ട്.

logo
The Fourth
www.thefourthnews.in