തൃശൂര്‍ പൂരം പ്രതിസന്ധിക്ക് പിന്നിലെന്ത്? രാഷ്ട്രീയ വിവാദത്തിന് തുടക്കം, രൂക്ഷ വിമര്‍ശനവുമായി നേതാക്കള്‍

തൃശൂര്‍ പൂരം പ്രതിസന്ധിക്ക് പിന്നിലെന്ത്? രാഷ്ട്രീയ വിവാദത്തിന് തുടക്കം, രൂക്ഷ വിമര്‍ശനവുമായി നേതാക്കള്‍

അനാവശ്യ നിയന്ത്രണങ്ങള്‍ എന്നാരോപിച്ച് തിരുവമ്പാടി ദേവസ്വം രംഗത്തെത്തിയതോടെ കേട്ടുകേള്‍വിയില്ലാത്ത പ്രതിസന്ധിക്കാണ് പൂരം ദിനം സാക്ഷ്യമായത്

പോലീസ് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളെച്ചൊല്ലി തൃശൂര്‍ പൂരത്തിനിടെയുണ്ടായ പ്രതിസന്ധി രാഷ്ട്രീയ വാക്‌പോരിലേക്ക്. അനാവശ്യ നിയന്ത്രണങ്ങള്‍ എന്നാരോപിച്ച് തിരുവമ്പാടി ദേവസ്വം രംഗത്തെത്തിയതോടെ കേട്ടുകേള്‍വിയില്ലാത്ത പ്രതിസന്ധിക്കാണ് പൂരംദിനം സാക്ഷ്യമായത്.

പോലീസുമായുള്ള തര്‍ക്കം പൂരം ചടങ്ങുകളിലേക്ക് എത്തിക്കാൻ തിരുവമ്പാടി ദേവസ്വം മുതിര്‍ന്നതോടെ വെടിക്കെട്ട് ഉള്‍പ്പെടെ വൈകുന്ന നിലയുണ്ടായി. പുലര്‍ച്ചെ മന്ത്രി കെ രാജന്റെയും കലക്ടറുടെയും നേതൃത്വത്തില്‍ സംഘാടകരുമായി നടന്ന ചര്‍ച്ചയിലാണ് നിര്‍ത്തിവെച്ച പൂരം പുനരാരംഭിക്കാന്‍ തീരുമാനമായത്. തുടര്‍ന്ന് വെടിക്കെട്ട് രാവിലെ ഏഴിനുശേഷമാണ് നടന്നത്. ആദ്യം പാറമേക്കാവും പിന്നാലെ തിരുവമ്പാടിയും വെടിക്കെട്ട് നടത്തി.

ഇതിനു പിന്നാലെയാണ് വിഷയത്തില്‍ രാഷ്ട്രീയ വാക്പോര് ആരംഭിച്ചത്. പൂരം സംബന്ധിച്ച പ്രശ്നങ്ങള്‍ക്കു കാരണം പോലീസിന്റെ ഇടപെടലാണെന്നാരോപിച്ച് തൃശൂരിലെ സിപിഐ സ്ഥാനാര്‍ഥി വി എസ് സുനില്‍ കുമാറാണ് ആദ്യം രംഗത്തെത്തിയത്. ആവശ്യമില്ലാത്ത ചില ഇടപെടലുകള്‍ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഉണ്ടായെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.

തൃശൂര്‍ പൂരം പ്രതിസന്ധിക്ക് പിന്നിലെന്ത്? രാഷ്ട്രീയ വിവാദത്തിന് തുടക്കം, രൂക്ഷ വിമര്‍ശനവുമായി നേതാക്കള്‍
'ഭരണത്തിലെത്തിയാല്‍ ഇലക്ടറല്‍ ബോണ്ട് തിരികെ കൊണ്ടുവരും'; തല്പരകക്ഷികളുമായി ചര്‍ച്ച നടത്തുമെന്ന് നിർമല സീതാരാമൻ

തൃശൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി കെ മുരളീധരനും വിഷയത്തില്‍ വിമര്‍ശനവുമായി രംഗത്തെത്തി. അനാവശ്യ നിയന്ത്രണങ്ങള്‍ പൂരത്തിന്റെ ശോഭ കെടുത്തിയെന്ന് ആരോപിച്ച അദ്ദേഹം പകലന്തിയോളം വെള്ളം കോരിയിട്ട് കുടമുടച്ച നിലയാണ് പൂരം ദിവസം ഉണ്ടായതെന്നും കുറ്റപ്പെടുത്തി. പൂരംദിനം രാത്രി മുതലാരംഭിച്ച അനിശ്ചിതത്വം തീരാന്‍ പിറ്റേന്ന് രാവിലെ വരെ കാത്തിരിക്കേണ്ടിവന്നു. ജില്ലയില്‍ രണ്ട് മന്ത്രിമാര്‍ ഉണ്ട്. പോലീസിനെ നിയന്ത്രിക്കുന്ന ജില്ലാ ഭരണകൂടവും സംസ്ഥാന ഭരണകൂടവും കാര്യക്ഷമമായി ഇടപെട്ടില്ല. പൂരം അട്ടിമറിച്ച് ബിജെപിക്ക് വോട്ടുണ്ടാക്കാനുള്ള ശ്രമമാണ് നടന്നതെന്ന വിമര്‍ശനവും അദ്ദേഹം ഉയര്‍ത്തി.

എന്നാല്‍ തൃശൂര്‍ പൂരത്തെ രാഷ്ട്രീയ ആയുധമാക്കാനില്ലെന്ന് ബിജെപി സ്ഥാനാര്‍ഥി സുരേഷ് ഗോപി പറഞ്ഞു. പൂരം അലങ്കോലമാക്കി നശിപ്പിക്കാന്‍ ശ്രമിച്ചത് എല്‍ഡിഎഫും യുഡിഎഫുമാണെന്നും അദ്ദേഹം ആരോപിച്ചു.

പോലീസിന്റെ ഇടപെടലിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ആരോപണം. പോലീസ് ഇടപെട്ടതിനു പിന്നില്‍ എല്‍ഡിഎഫ് - ബിജെപി ഗൂഢാലോചനയുണ്ട്. തിരഞ്ഞെടുപ്പ് സമയത്ത് ബിജെപിക്ക് തൃശൂരില്‍ രാഷ്ട്രീയ ഇടം ഉണ്ടാക്കിക്കൊടുക്കാനാണ് ശ്രമമെന്നും പ്രതിപക്ഷ നേതാവ് മാധ്യമങ്ങളോട് പ്രതികരിച്ചു.

പൂരത്തിനിടെയുണ്ടായ പ്രതിസന്ധി സംശയാസ്പദമാണെന്ന് തിരുവമ്പാടി ദേവസ്വം പ്രസിഡന്റ് സുന്ദര്‍ മേനോന്‍ പ്രതികരിച്ചു. പൂരം നിര്‍ത്തിവെക്കണമെന്ന് ആഗ്രഹിക്കുന്നവരുണ്ടെന്നും ഇത്തവണത്തെ പ്രശ്നങ്ങള്‍ക്കു വഴിവെച്ചത് പോലീസിന്റെ അമിത നിയന്ത്രണമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അനാവശ്യ നിയന്ത്രണങ്ങള്‍ ഒഴിവാക്കിയാല്‍ തന്നെ പൂരം സുഗമമായി നടക്കുന്ന നിലയുണ്ടാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

logo
The Fourth
www.thefourthnews.in