'തങ്ങള്‍ നിരപരാധികള്‍', കുടുംബ - ആരോഗ്യ പ്രശ്‌നങ്ങള്‍ നിരത്തി ടി പി വധക്കേസ് പ്രതികള്‍; വാദം നാളെയും തുടരും

'തങ്ങള്‍ നിരപരാധികള്‍', കുടുംബ - ആരോഗ്യ പ്രശ്‌നങ്ങള്‍ നിരത്തി ടി പി വധക്കേസ് പ്രതികള്‍; വാദം നാളെയും തുടരും

ഇന്ന് ഹൈക്കോടതിയില്‍ ഹാജരായ പ്രതികള്‍ ശിക്ഷയിന്‍മേലുള്ള തങ്ങളുടെ നിലപാട് അറിയിച്ചിരുന്നു. പിന്നാലെ തുടര്‍ നടപടികള്‍ നാളേയ്ക്ക് മാറ്റി

ആര്‍എംപി സ്ഥാപക നേതാവായ ടി പി ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ വിളിച്ചുവരുത്തിയ ഹൈക്കോടതി നടപടിയില്‍ നാളെയും വാദം തുടരും. ഇന്ന് ഹൈക്കോടതിയില്‍ ഹാജരായ പ്രതികള്‍ ശിക്ഷയിന്‍മേലുള്ള തങ്ങളുടെ നിലപാട് അറിയിച്ചിരുന്നു. പിന്നാലെ തുടര്‍ നടപടികള്‍ നാളേയ്ക്ക് മാറ്റി. നാളെ രാവിലെ വീണ്ടും പ്രതികള്‍ ഹൈക്കോടതിയില്‍ ഹാജരാകണം.

ആരോഗ്യ പ്രശ്‌നങ്ങള്‍ മൂലം നേരിട്ട് ഹാജരാകാന്‍ സാധിക്കാതിരുന്ന പന്ത്രണ്ടാം പ്രതി ജ്യോതി ബാബു ഓണ്‍ലൈനായി ഹാജരായി

ഒന്ന് മുതല്‍ എട്ടുവരെയുളള പ്രതികളുടെയും 11-ാം പ്രതിയുടെയും ശിക്ഷ വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യത്തിൽ പ്രതികളുടെ വാദം കേള്‍ക്കാനാണ് ഇന്ന് പ്രതികളെ ഹൈക്കോടതിയില്‍ ഹാജരാക്കാന്‍ നിര്‍ദേശിച്ചത്. വിചാരണ കോടതി വെറുതെ വിട്ടതില്‍ ഹൈക്കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തിയ രണ്ട് പ്രതികളെ ശിക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് അവരുടെ ഭാഗവും കോടതി കേട്ടു.

എല്ലാം പ്രതികളും കുടുംബത്തിന്റെ അവസ്ഥയും ആരോഗ്യ സ്ഥിതി സംബന്ധിച്ചുമാണ് കോടതിയില്‍ വിശദീകരിച്ചത്. ആരോഗ്യ പ്രശ്‌നങ്ങള്‍ മൂലം നേരിട്ട് ഹാജരാകാന്‍ സാധിക്കാതിരുന്ന പന്ത്രണ്ടാം പ്രതി ജ്യോതി ബാബു ഓണ്‍ലൈനായി ഹാജരായി. തനിക്ക് കേസുമായി ബന്ധമില്ലെന്നും നിരപരാധിയാണെന്നും കോടതിയെ അറിയിച്ചു.

'തങ്ങള്‍ നിരപരാധികള്‍', കുടുംബ - ആരോഗ്യ പ്രശ്‌നങ്ങള്‍ നിരത്തി ടി പി വധക്കേസ് പ്രതികള്‍; വാദം നാളെയും തുടരും
കൊന്നിട്ടും തോൽപ്പിക്കാനായില്ല, സിപിഎമ്മിനെ വിടാതെ ടി പി

താന്‍ നിരപരാധി ആണെന്നും ശിക്ഷ കൂട്ടരുതെന്നും ഭാര്യയും കുട്ടികളും ഉണ്ടെന്നുമാണ് ഒന്നാം പ്രതി അനൂപ് പറഞ്ഞത്. വധശിക്ഷയ്ക്ക് വിധിക്കരുതെന്നും വീട്ടില്‍ മറ്റാരും ഇല്ലെന്നും കോടതിയോട് അഭ്യര്‍ഥിച്ചു. താന്‍ നിരപരാധിയാണന്നും പ്രായമായ അമ്മ മാത്രമാണ് വീട്ടിലുള്ളതെന്നും ശിക്ഷ വര്‍ധിപ്പിക്കരുതെന്നും രണ്ടാം പ്രതി കിര്‍മാണി മനോജും കോടതിയില്‍ പറഞ്ഞു. കേസുമായി യാതൊരു ബന്ധവുമില്ലെന്നായിരുന്നും കൊടി സുനിയുടെ മറുപടി. ശിക്ഷ വര്‍ധിപ്പിക്കണം എന്ന സര്‍ക്കാരിന്റെയും രമയുടെയും ആവശ്യത്തില്‍ ഒന്നും ബോധിപ്പിക്കാനില്ലെന്നും സുനി പറഞ്ഞു.

കേസുമായി യാതൊരു ബന്ധവുമില്ലെന്ന് കൊടി സുനി

ടിപി കേസിന്റെ ഭാഗമായി തടവില്‍ കഴിയവേ പോലീസ് മര്‍ദ്ദനത്തെ തുടര്‍ന്ന് ഗുരുതര ആരോഗ്യ പ്രശ്‌നം ഉണ്ടെന്നാണ് ടികെ രജീഷ് കോടതിയില്‍ പറഞ്ഞത്. ശിക്ഷാ കാലയളവില്‍ പ്ലസ് ടു ജയിലില്‍ കിടന്ന് പാസായി തനിക്ക് ഡിഗ്രിക്ക് അഡ്മിഷന്‍ എടുത്തതിനാല്‍ ശിക്ഷയില്‍ ഇളവ് വേണമെന്നായിരുന്നു ഷാഫിയുടെ ആവശ്യം. നിരപരാധിയാണെന്നും ഭാര്യയും കുട്ടിയുമുണ്ടെന്നും പറഞ്ഞ സിജിത്ത് ജയിലില്‍ നിന്ന് പുറത്തിറങ്ങി ഭാര്യക്കും കുട്ടിക്കുമൊപ്പം ജീവിക്കാന്‍ അവസരം നല്‍കണമെന്നും പറഞ്ഞു. പന്ത്രണ്ട് വര്‍ഷമായി ജയിലിലാണെന്നും പരമാവധി ശിക്ഷ കുറച്ചുതരണമെന്നും സജീത്ത് ആഭ്യര്‍ഥിച്ചു.

രാഷ്ട്രീയ സാമൂഹിക പ്രവര്‍ത്തകനാണെന്നായിരുന്നു ശിക്ഷാ ഇളവ് തേടി കെസി രാമചന്ദ്രന്‍ കോടതിയെ ബോധിപ്പിച്ചത്. രാഷ്ട്രീയ പകപോക്കലിന്റെ പേരിലാണ് തന്നെ കേസില്‍ കുടുക്കിയത്. ബൈപാസ് ശസ്ത്രക്രിയ കഴിഞ്ഞതാണ്. വലത് കണ്ണിന് കാഴ്ച നഷ്ടപ്പെട്ടു. പോലീസ് മര്‍ദനത്തിന്റെ ഭാഗമായി നട്ടെല്ലിന് പരുക്കുണ്ട്. പരിയാരം മെഡിക്കല്‍ കോളജില്‍ സര്‍ജറി തീരുമാനിച്ചിരിക്കുകയാണ്. ജയിലിനകത്തുവച്ചോ പരോളില്‍ ഇറങ്ങിയപ്പൊഴോ തനിക്കെതിരെ പരാതികളില്ല. വൃദ്ധ ജനങ്ങളെ സംരക്ഷിക്കാന്‍ പകല്‍ വീട് തന്റെ നേതൃത്വത്തില്‍ ആരംഭിച്ചിട്ടുണ്ടെന്നും നിരപരാധിയാണെന്നും കെസി രാമചന്ദ്രന്‍ കോടതിയോട് പറഞ്ഞു.

കുറ്റം ചെയ്തിട്ടില്ലെന്നും 78 വയസായെന്നും ഗുരുതര ആരോഗ്യ പ്രശ്‌നം ഉണ്ടെന്നും കെ കെ കൃഷ്ണന്‍ പറഞ്ഞു. ദൈനം ദിന കാര്യങ്ങള്‍ ചെയ്യാന്‍ പോലും പരസഹായം ആവശ്യമുണ്ടെന്നും അറിയിച്ചു. 12ാം പ്രതി ജ്യോതി ബാബു ഒഴികെ മറ്റെല്ലാവരും ഇന്ന് കോടതിയില്‍ നേരിട്ട് ഹാജരായി. ഡയാലിസിസ് ഇന്ന് വൈകിട്ട് മൂന്നിന് നടത്താനുള്ളതിനാലാണ് ജ്യോതി ബാബു കോടതിയില്‍ ഹാജരാകാതിരുന്നത്. ഇയാളെ ഓണ്‍ലൈനായി ഹാജരാക്കി. നടക്കാന്‍ പോലും പറ്റാത്ത ആരോഗ്യ പ്രശ്‌നമാണ് തനിക്കെന്നും വീട്ടില്‍ ഭാര്യക്കും മകനും അസുഖം ഉണ്ട്. അനുജന്‍ കൊല ചെയ്യപ്പെട്ടതാണ്. അനുജന്റെ കുടുംബത്തിന്റെയും ഉത്തരവാദിത്തം തനിക്കാണെന്നും ജ്യോതി ബാബു കോടതിയെ അറിയിച്ചു.

logo
The Fourth
www.thefourthnews.in