രാത്രിയില്‍ സ്കൂള്‍ വിനോദയാത്ര വേണ്ട;  കർശന നിർദേശവുമായി വിദ്യാഭ്യാസ വകുപ്പ്

രാത്രിയില്‍ സ്കൂള്‍ വിനോദയാത്ര വേണ്ട; കർശന നിർദേശവുമായി വിദ്യാഭ്യാസ വകുപ്പ്

കേരള ടൂറിസം വകുപ്പ് അംഗീകാരം നൽകിയ ടൂർ ഓപ്പറേറ്റർമാരുടെ പട്ടികയിലുള്ള വാഹനങ്ങൾ മാത്രമേ പഠന യാത്രകൾക്ക് ഉപയോഗിക്കാവൂ

സ്കൂളുകളിൽ നിന്ന് വിനോദയാത്ര പോകുമ്പോൾ രാത്രി യാത്ര ഒഴിവാക്കണമെന്ന നിര്‍ദേശം കര്‍ശനമായി പാലിക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ്. രാത്രി 9 മണി മുതൽ രാവിലെ 6 വരെ യാത്ര പാടില്ലെന്ന മുന്‍ ഉത്തരവ് എല്ലാ സ്കൂളുകളും പാലിക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ് നിര്‍ദേശിച്ചു . കേരള ടൂറിസം വകുപ്പ് അംഗീകാരം നൽകിയ ടൂർ ഓപ്പറേറ്റർമാരുടെ പട്ടികയിലുള്ള വാഹനങ്ങൾ മാത്രമേ പഠന യാത്രകൾക്ക് ഉപയോഗിക്കാവൂ. 2020 മാർച്ച് രണ്ടിലെ ഉത്തരവ് പ്രകാരം എല്ലാ യാത്രകളുടെയും പൂർണ്ണ ഉത്തരവാദിത്വം സ്ഥാപനങ്ങളുടെ തലവന്മാര്‍ക്കാണെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

രാത്രിയില്‍ സ്കൂള്‍ വിനോദയാത്ര വേണ്ട;  കർശന നിർദേശവുമായി വിദ്യാഭ്യാസ വകുപ്പ്
വേണം വിനോദസഞ്ചാരത്തിന് രാത്രിയാത്രാ വിലക്ക്

പഠനയാത്രകൾ കുട്ടികളുടെ പഠനവുമായി ബന്ധപ്പെട്ടാകണം. യാത്രയുടെ സമഗ്ര വിവരം സംബന്ധിച്ച് പ്രധാന അധ്യാപകന് കൃത്യമായ ബോധ്യമുണ്ടാവണം. വിദ്യാർഥികളേയും ഇക്കാര്യങ്ങള്‍ മുന്‍കൂട്ടി അറിയിക്കണം. അപകടകരമായ സ്ഥലങ്ങളിലേക്ക് പഠനയാത്ര പോകരുത്. അധ്യാപകരും കുട്ടികളും വാഹന ജീവനക്കാരും ലഹരി പദാർത്ഥങ്ങൾ ഉപയോഗിക്കാനുള്ള അവസരങ്ങൾ ഇല്ലാതാക്കണം. സഞ്ചരിക്കുന്ന വാഹനവുമായി ബന്ധപ്പെട്ട ഗതാഗത വകുപ്പിന്റെ എല്ലാ നിർദേശങ്ങളും പാലിക്കണമെന്നും മന്ത്രി വി ശിവൻകുട്ടി നിര്‍ദേശിച്ചു.

അതിനിടെ, ഈ വര്‍ഷം ജൂലൈയില്‍ കേരള ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ പുറത്തിറക്കിയ ഉത്തരവിന് വിരുദ്ധമായാണ് മുളന്തുരുത്തിയിലെ ബസേലിയസ് സ്‌കൂളില്‍ നിന്ന് വിനോദയാത്ര നടത്തിയതെന്ന് വ്യക്തമാകുകയാണ്. വിനോദയാത്ര നടത്തുമ്പോള്‍ അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങള്‍ ഉപയോഗിക്കുന്നത് തടയുന്നതായിരുന്നു ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറുടെ ഉത്തരവ്. റീജ്യണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍, ജോയിന്റ് റീജ്യണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍മാര്‍ എന്നിവരെ യാത്രയുടെ വിശദാംശങ്ങള്‍ അറിയിക്കണമെന്ന ഉത്തരവും സ്കൂള്‍ പാലിച്ചില്ല.

logo
The Fourth
www.thefourthnews.in