കേരള ഹൈക്കോടതി
കേരള ഹൈക്കോടതി

'സാരിയും വൈറ്റ് കോളര്‍ ബാന്‍ഡും കറുത്ത ഗൗണും അസ്വസ്ഥത'; ഡ്രസ് കോഡില്‍ മാറ്റം തേടി വനിതാ ജഡ്ജിമാര്‍

കോട്ടും ഗൗണും അടങ്ങുന്ന അരനൂറ്റാണ്ടിലേറെ പഴക്കമുള്ള വസ്ത്രധാരണ രീതി കാലോചിതമായി പരിഷ്‌ക്കരിക്കണം

പരമ്പരാഗത വസ്ത്രധാരണ രീതിയില്‍ മാറ്റം വരുത്തണമെന്നാവശ്യപ്പെട്ട് കേരളത്തിലെ വനിതാ ജുഡീഷ്യല്‍ ഓഫിസര്‍മാര്‍ ഹൈക്കോടതിയെ സമീപിച്ചു. കോട്ടും ഗൗണും അടങ്ങുന്ന അരനൂറ്റാണ്ടിലേറെ പഴക്കമുള്ള വസ്ത്രധാരണ രീതി കാലോചിതമായി പരിഷ്‌ക്കരിക്കണം എന്നാണ് നൂറിലധികം വരുന്ന ജുഡീഷ്യല്‍ ഓഫിസര്‍മാരുടെ ആവശ്യം. സാരിയും വൈറ്റ് കോളര്‍ ബാന്ഡും കറുത്ത ഗൗണും ധരിച്ച് വേനല്‍ക്കാലത്ത് മണിക്കൂറുകളോളം കോടതി മുറികളില്‍ ഇരിക്കേണ്ടി വരുന്നത് ദുരിതമാണെന്ന് ചൂണ്ടികാണിച്ചാണ് വസ്ത്രധാരണരീതി പരിഷ്‌കരണം എന്ന ആവശ്യം മുന്നോട്ട് വയ്ക്കുന്നത്.

ചൂടുള്ളതും ഈര്‍പ്പമുള്ളതുമായ സാഹചര്യങ്ങളില്‍ സാരികള്‍ ധരിക്കുന്നത് വിഷമകരമാണ്

ചൂടുള്ളതും ഈര്‍പ്പമുള്ളതുമായ സാഹചര്യങ്ങളില്‍ സാരികള്‍ ധരിക്കുന്നത് വിഷമകരമാണ്. കീഴ് കോടതികളടക്കമുള്ള കോടതി മുറികളില്‍ ആവശ്യത്തിന് വായു സഞ്ചാരം പോലുമില്ലാത്തവയാണ്. കടുത്ത വേനല്‍ക്കാലത്ത് വായുസഞ്ചാരമില്ലാത്ത മുറികളിലും തിങ്ങിനിറഞ്ഞ കോടതി മുറികളിലും ജോലി ചെയ്യുന്നത് സ്ത്രീകളുടെ ആരോഗ്യത്തെ ബാധിക്കും. അതിനാല്‍ ഇത്രയും പഴക്കമുള്ള വസ്ത്രധാരണ രീതി അവസാനിപ്പിക്കണമെന്നാണ് ജുഡീഷ്യല്‍ ഓഫിസര്‍മാരുടെ ആവശ്യം.

കേരള ഹൈക്കോടതി
'അപേക്ഷ നിരസിക്കരുത്,' വിവാഹം ഓൺലൈനായി രജിസ്റ്റർ ചെയ്യാം; ഉത്തരവിട്ട് ഹൈക്കോടതി

1970 ഒക്ടോബര്‍ ഒന്നിനാണ് കേരളത്തിലെ ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ക്കുള്ള ഡ്രസ് കോഡ് പ്രാബല്യത്തില്‍ വന്നത്. ഇത് പ്രകാരം സ്ത്രീകള്‍ പ്രാദേശിക വസ്ത്രം ധരിക്കണം. പുരുഷന്മാര്‍ കറുത്ത ഓപ്പണ്‍ കോളര്‍ കോട്ടുകള്‍, വെളുത്ത ഷര്‍ട്ടുകള്‍, ഗൗണ്‍ ഉള്ള വെളുത്ത കോളര്‍ ബാന്‍ഡുകള്‍ എന്നിവ ധരിക്കണമെന്നുമാണ് നിഷ്‌കര്‍ഷിച്ചിരിക്കുന്നത്.

സാരിക്ക് പുറമേ സല്‍വാര്‍ / ചുരിദാര്‍ / നീളമുള്ള പാവാട / പാന്റ്‌സ് എന്നിവ ധരിക്കാന്‍ സ്ത്രീകളെ അനുവദിക്കുന്ന തരത്തില്‍ തെലങ്കാന ഹൈക്കോടതി ഡ്രസ്‌കോഡ് അടുത്തിടെ പരിഷ്‌കരിച്ചിരുന്നു. ഉദ്യോഗസ്ഥരുടെ ഡ്രസ് കോഡ് അവരുടെ ഓഫീസിന്റെ അന്തസ്സിന് അനുസൃതമായിരിക്കണമെന്നും തെലങ്കാന കോടതി നിരീക്ഷിച്ചിരുന്നു. ഈ സാഹചര്യം ഉള്‍പ്പെടെ ചൂണ്ടിക്കാട്ടിയാണ് വസ്ത്രധാരണത്തില്‍ പരിഷ്‌കാരം തേടി വനിതാ ജഡ്ജിമാര്‍ ഹൈക്കോടതി രജിസ്ട്രാര്‍ക്ക് കത്ത് നല്‍കിയിരിക്കുന്നത്.

Related Stories

No stories found.
logo
The Fourth
www.thefourthnews.in