കൊടിക്കൂറ മാറ്റാതെ മാവേലിക്കര; നാലാമതും സുരേഷ്

കൊടിക്കൂറ മാറ്റാതെ മാവേലിക്കര; നാലാമതും സുരേഷ്

പരമ്പരാഗത കോണ്‍ഗ്രസ് മണ്ഡലമാണ് മാവേലിക്കര. ചരിത്രം പരിശോധിച്ചാല്‍ രണ്ടേ രണ്ട് തവണമാത്രമാണ് മാവേലിക്കര ഇടത്തേക്ക് ചാഞ്ഞിട്ടുള്ളത്

മണ്ഡലം മാവേലിക്കരയാണെങ്കില്‍ എംപി കൊടിക്കുന്നില്‍ സുരേഷായിരിക്കും... 2009 മുതല്‍ കണ്ടുവരുന്ന ഈ പ്രവണതയ്ക്ക് ഇക്കുറിയും മാറ്റമില്ല. ആലപ്പുഴയുടെ കാര്‍ഷികപ്പെരുമയും കൊല്ലത്തിന്റെ വ്യാവസായികപ്പെരുമയും കോട്ടയത്തിന്റെ അക്ഷരപ്പെരുമയും സമന്വയിക്കുന്ന നാടാണെങ്കിലും ആ ഇടകലര്‍പ്പൊന്നും തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ മാവേലിക്കരക്കാര്‍ കാട്ടാറില്ലെന്നതാണ് വാസ്തവം. കൃത്യമായ രാഷ്ട്രീയമുണ്ട് അവര്‍ക്ക്. ഇക്കുറിയും അവര്‍ അതുതന്നെ തെളിയിച്ചു.

തുടര്‍ച്ചയായ നാലാം തവണയാണ് മാവേലിക്കരക്കാര്‍ കൊടിക്കുന്നിലിനെ ഡല്‍ഹിയിലേക്ക് അയക്കുന്നത്. ഇത്തവണ 10868 വോട്ടുകള്‍ക്കാണ് മാവേലിക്കരക്കാര്‍ കൊടിക്കുന്നിലിനെ വിജയിപ്പിച്ചത്. 369516 വോട്ടുകളാണ് കൊടിക്കുന്നില്‍ പിടിച്ചത്. രണ്ടാം സ്ഥാനത്തെത്തിയ സിപിഐയുടെ സി എ അരുണ്‍കുമാറിന് 358648 വോട്ടുകളാണ് ലഭിച്ചത്.

മാവേലിക്കരയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ആരായിരിക്കുമെന്ന കാര്യത്തിൽ പ്രഖ്യാപനത്തിന് മുൻപ് തന്നെ ആർക്കും സംശയം ഉണ്ടായിരുന്നില്ല. കൊടിക്കുന്നിൽ സുരേഷിന്റെ പേരല്ലാതെ മാവേലിക്കരയില്‍ മറ്റൊരു പേര് കോണ്‍ഗ്രസില്‍ നിന്ന് ഉയര്‍ന്നുവരില്ലെന്ന് ഉറപ്പായിരുന്നു. തുടര്‍ച്ചയായ നാലാം വിജയം തേടിയാണ് കൊടിക്കുന്നില്‍ വീണ്ടും തിരഞ്ഞെടുപ്പ് ഗോദയിലേക്ക് ഇറങ്ങിയത്. കഴിഞ്ഞ മൂന്നു തവണയായി മണ്ഡലത്തിനു വേണ്ടി താന്‍ ചെയ്ത കാര്യങ്ങള്‍ അക്കമിട്ട് നിരത്തിയായിരുന്നു കൊടിക്കുന്നിലിന്റെ വോട്ട് അഭ്യര്‍ഥന. മാവേലിക്കര, ചെങ്ങന്നൂര്‍ റെയില്‍വേ സ്‌റ്റേഷനുകളുടെ വികസനവും മറ്റും തന്റെ പ്രയത്‌നഫലമായി കൊടിക്കുന്നില്‍ ഉയര്‍ത്തിക്കാട്ടി. എന്നാൽ കാര്യങ്ങൾ അത്ര എളുപ്പമായിരുന്നില്ല മണ്ഡലത്തിൽ.

കൊടിക്കുന്നിൽ സുരേഷ്
കൊടിക്കുന്നിൽ സുരേഷ്

മൂന്നുതവണയായി മണ്ഡലത്തെ പ്രതിനിധീകരിക്കുന്നയാള്‍ക്ക് മണ്ഡലത്തിലെ പല പ്രശ്നങ്ങൾക്കും ശാശ്വത പരിഹാരം കാണാന്‍ കഴിഞ്ഞില്ലെന്നുള്ള വിമർശനം ഉണ്ടായിരുന്നു. കുട്ടനാട്ടിലെ നെല്‍ക്കര്‍ഷകരുടെയും താറാവ് കര്‍ഷകരുടെയും ദുരിതങ്ങളും കുന്നത്തൂരിലെ കശുവണ്ടി മേഖലയുടെ തകര്‍ച്ചയും പത്തനാപുരത്തെ റബ്ബര്‍ കര്‍ഷകരുടെ പ്രതിസന്ധികളുമെല്ലാം ഇക്കുറി ചർച്ചയായി. നെല്‍ കര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധി ഇരുമുന്നണികളെയും ഒരുപോലെയാണ് ബാധിച്ചത്.

കുന്നത്തൂരിലെ കശുവണ്ടി മേഖല പാടേ തകര്‍ന്നിരിക്കുകയായിരുന്നു. 75 ഓളം ഫാക്ടറികളാണ് പൂട്ടിപ്പോയത്. ഏതാണ്ട് 25,000 തൊഴിലാളികളാണ് വഴിയാധാരമായത്. വേനലിലും കുടിവെള്ളക്ഷാമവും വര്‍ഷകാലത്ത് പ്രളയ ഭീതിയും നേരിടുന്ന കുട്ടനാട്ടിലെ ജനജീവിതത്തിന് ഇതുവരെ ശാശ്വത പരിഹാരം കണ്ടെത്താനായിട്ടില്ല. റബ്ബറിന്റെ വിലയിടിവു കാരണം പത്തനാപുരത്തെ കര്‍ഷകര്‍ ആകെ വലഞ്ഞിരിക്കുകയാണ്. താങ്ങുവില ഉയര്‍ത്തണമെന്ന ആവശ്യം ബധിരകര്‍ണങ്ങളിലാണ് വീഴുന്നതെന്നാണ് അവരുടെ പരിവേദനം. അതിനിടെയാണ് കാടിറങ്ങുന്ന വന്യമൃഗങ്ങളുടെ ശല്യം. ഈ പ്രശ്നങ്ങളെല്ലാം സജീവമായി നിൽക്കുമ്പോഴാണ് നാലാമതും ഒപ്പം നിൽക്കണമെന്നാവശ്യപ്പെട്ട് കൊടിക്കുന്നിൽ മണ്ഡലത്തിൽ എത്തിയത്.

കൊടിക്കൂറ മാറ്റാതെ മാവേലിക്കര; നാലാമതും സുരേഷ്
മിന്നും ജയത്തിലേക്ക് 'കോണിവച്ചു' കയറിയ സമദാനി
സിഎ അരുണ്‍കുമാർ
സിഎ അരുണ്‍കുമാർ

മണ്ഡലം പിടിക്കാനുറച്ച് തന്നെയായിരുന്നു സിപിഐ എഐവൈഎഫ് നേതാവായ സിഎ അരുണ്‍കുമാറിനെ രംഗത്തിറക്കിയത്. മാവേലിക്കരയുടെ മാറ്റത്തിന് യുവത്വമുള്ള ഒരാള്‍ വരണമെന്ന തരത്തിലായിരുന്നു സിപിഐയുടെ പ്രചാരണം.

പരമ്പരാഗത കോണ്‍ഗ്രസ് മണ്ഡലമാണ് മാവേലിക്കര. ചരിത്രം പരിശോധിച്ചാല്‍ രണ്ടേ രണ്ട് തവണമാത്രമാണ് മാവേലിക്കര ഇടത്തേക്ക് ചാഞ്ഞിട്ടുള്ളത്. മുപ്പത്തിമൂന്നു വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് 2004 ൽ മാവേലിക്കരയിൽ ഇടത് പക്ഷം വിജയം നുണഞ്ഞത്. തുടര്‍ച്ചയായ രണ്ടാം ജയം തേടിയിറങ്ങിയ രമേശ് ചെന്നിത്തലയ്‌ക്കെതിരെ സിപിഎം നിര്‍ത്തിയത് പുതുമുഖമായ സിഎസ് സുജാതയെയായിരുന്നു. ആലപ്പുഴ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി മികച്ച ഭരണം കാഴ്ചവച്ച് ജനങ്ങളുടെ പ്രീതി പിടിച്ചുപറ്റിയ സുജാതയുടെ വ്യക്തിപ്രഭാവത്തിനു മുന്നില്‍ ചെന്നിത്തലയ്ക്ക് അടിപതറി. 7,414 വോട്ടിന് ചെന്നിത്തലയെ തോല്‍പിച്ച് സുജാത മാവേലിക്കരയുടെ പ്രതിനിധിയായി ഡല്‍ഹിക്കു പോയി. അടുത്ത തിരഞ്ഞെടുപ്പിൽ തന്നെ, അഥവാ 2009 ൽ മൂന്നു പതിറ്റാണ്ടോളം കാത്തിരുന്ന ലഭിച്ച മണ്ഡലം പക്ഷേ ഇടതുമുന്നണി വീണ്ടും കൈവിട്ടു. 2009-ല്‍ നടന്ന അടുത്ത തിരഞ്ഞെടുപ്പില്‍ മാവേലിക്കര തിരിച്ചുപിടിക്കാനുള്ള ദൗത്യം കോണ്‍ഗ്രസ് ഏല്‍പിച്ചത് അടൂര്‍ മുന്‍ എംപി കൂടിയായ കൊടിക്കുന്നില്‍ സുരേഷിനെയാണ്. കൊടിക്കുന്നിലിനെതിരേ സിപിഐ നിര്‍ത്തിയത് ആര്‍എസ് അനില്‍ എന്ന യുവനേതാവിനെയായിരുന്നു. മാവേലിക്കരയിലെ ആദ്യ അങ്കത്തില്‍ 48,048 വോട്ടുകള്‍ക്ക് കൊടിക്കുന്നില്‍ വിജയക്കൊടി നാട്ടി.

കൊടിക്കൂറ മാറ്റാതെ മാവേലിക്കര; നാലാമതും സുരേഷ്
എറണാകുളത്തുകാരുടെ 'ഹൈ വോള്‍ട്ടജ്' ഹൈബി

പോള്‍ചെയ്തതില്‍ 49.3 ശതമാനം വോട്ടും നേടി. അനില്‍കുമാറിന് 43.3 ശതമാനം വോട്ടുകള്‍ നേടാനേ കഴിഞ്ഞുള്ളു. മൂന്നാം സ്ഥാനത്തെത്തിയ ബിജെപി സ്ഥാനാര്‍ഥി പിഎം വേലായുധന് ലഭിച്ചത് വെറും 5.10 ശതമാനം വോട്ടുകള്‍ മാത്രമാണ്.

പിന്നീട് മാവേലിക്കരക്കാര്‍ കൊടിക്കുന്നിലിനെ കൈവിട്ടിട്ടില്ല. മോദി തരംഗം ആഞ്ഞുവീശിയ 2014-ലെ തിരഞ്ഞെടുപ്പില്‍ ശക്തമായ മത്സരമാണ് ഇവിടെ നടന്നത്. സിപിഐ അത്തവണ രണ്ടും കല്‍പിച്ചായിരുന്നു. ചെങ്ങറ സുരേന്ദ്രനിലൂടെ ശക്തനായ സ്ഥാനാര്‍ഥിയെ തന്നെ അവതരിപ്പിച്ചു. എന്നാല്‍ കൊടിക്കുന്നിലിനെ നിരാശപ്പെടുത്താന്‍ മാവേലിക്കരക്കാര്‍ തയ്യാറായില്ല. ഭൂരിപക്ഷം കുറയ്ക്കാന്‍ കഴിഞ്ഞെങ്കിലും ചെങ്ങറ 32,737 വോട്ടുകള്‍ക്ക് തോറ്റു.

ഇരുമുന്നണിയുടെയും വോട്ടുവിഹിതത്തില്‍ ഇടിവുണ്ടായതും ശ്രദ്ധേയമായി. കോണ്‍ഗ്രസിന് 45.3 ശതമാനം വോട്ടാണ് ലഭിച്ചത്. സിപിഐയ്ക്ക് 41.6 ശതമാനവും. നേട്ടമുണ്ടാക്കിയത് ബിജെപിയാണ്. 2009-ലെ അഞ്ച് ശതമാനത്തില്‍ നിന്ന് തങ്ങളുടെ വോട്ട് ശതമാനം ഒമ്പതാക്കി ഉയര്‍ത്താന്‍ ബിജെപിക്കായി. യുവനേതാവ് അഡ്വ. പി സുധീറായിരുന്നു ബിജെപി സ്ഥാനാര്‍ഥി.

കേരളം മുഴുവന്‍ 'രാഹുലിസം' ആഞ്ഞടിച്ച 2019-ല്‍ മണ്ഡലത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷം നല്‍കിയാണ് മാവേലിക്കരക്കാര്‍ കൊടിക്കുന്നിലിനെ മൂന്നാമതും പാര്‍ലമെന്റിലേക്ക് അയച്ചത്. 61,138 വോട്ടുകളുടെ വ്യത്യാസത്തില്‍ സിപിഐയുടെ ചിറ്റയം ഗോപകുമാറിനെയാണ് കൊടിക്കുന്നില്‍ തോല്‍പിച്ചത്. 45.4 ശതമാനം വോട്ട് കോണ്‍ഗ്രസിന് ലഭിച്ചപ്പോള്‍ സിപിഐയുടെ വോട്ട്‌വിഹിതത്തില്‍ വന്‍ ഇടിവാണ് നേരിട്ടത്. 39.1 ശതമാനം വോട്ടുകള്‍ മാത്രമാണ് ചിറ്റയത്തിന് ലഭിച്ചത്. എന്‍ഡിഎ മുന്നണിക്കായി മത്സരിച്ച ബിഡിജെഎസ് സ്ഥാനാര്‍ഥി തഴവ സഹദേവന്‍ ഒരു ലക്ഷത്തിലധികം വോട്ട് നേടി ഞെട്ടിക്കുകയും ചെയ്തു. മണ്ഡലത്തിലെ ജാതിസമവാക്യങ്ങളില്‍ വന്ന വിള്ളലാണ് കൊടിക്കുന്നിലിന് വമ്പന്‍ ജയം സമ്മാനിച്ചത്. പരമ്പരാഗതമായി ഇടതുമുന്നണിക്ക് ലഭിച്ചു വന്നിരുന്ന ഈഴവ വോട്ടുകള്‍ സിപിഐ-ബിഡിജെഎസ് സ്ഥാനാര്‍ഥികള്‍ക്കായി ഭിന്നിച്ചത് കോണ്‍ഗ്രസിന് ഗുണം ചെയ്തു. 2014-ലെ ഒമ്പത് ശതമാനത്തില്‍ നിന്ന് തങ്ങളുടെ വോട്ട് വിഹിതം 13.8 ശതമാനത്തിലേക്ക് ഉയര്‍ത്താന്‍ കഴിഞ്ഞ തവണ എന്‍ഡിഎയ്ക്കായി.

ഹിന്ദു സാമുദായിക സംഘടനകള്‍ തന്നെയാണ് തിരഞ്ഞെടുപ്പില്‍ ഇത്തവണയും നിര്‍ണായകമായത്. 14.6 ശതമാനം വരുന്ന പട്ടികജാതി വിഭാഗത്തിന്റെ പിന്തുണ ഉറപ്പാക്കാന്‍ ഇത്തവണയും കൊടിക്കുന്നിലിനായി എന്നത് വിജയത്തില്‍ നിര്‍ണായകമായി. മണ്ഡലത്തില്‍ നിര്‍ണായക സ്വാധീനമുള്ള കേരള പുലയ മഹാസഭയുടെ വോട്ടുകള്‍ കൃത്യമായി കൊടിക്കുന്നിലിന്റെ പെട്ടിയില്‍ വീണുവെന്നതും വ്യക്തമാണ്. ഒപ്പം, എന്‍എസ്എസ്, എസ്എന്‍ഡിപി വോട്ടുകളും 21.84 ശതമാനം വരുന്ന ക്രിസ്ത്യന്‍ വോട്ടുകളും ഭിന്നിച്ചു പോകാതെ നോക്കാന്‍ കൊടിക്കുന്നിലിനായി.

logo
The Fourth
www.thefourthnews.in