'പരസ്പരം ആരോപണങ്ങള്‍ മാത്രം, മറുപടികളില്ല'; മോദിയെയും രാഹുലിനെയും സംവാദത്തിന് ക്ഷണിച്ച് മുന്‍ ജഡ്ജിമാര്‍

'പരസ്പരം ആരോപണങ്ങള്‍ മാത്രം, മറുപടികളില്ല'; മോദിയെയും രാഹുലിനെയും സംവാദത്തിന് ക്ഷണിച്ച് മുന്‍ ജഡ്ജിമാര്‍

സുപ്രീംകോടതി മുന്‍ ജസ്റ്റിസ് മദന്‍ ബി ലോകൂര്‍, ഡല്‍ഹി ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് അജിത് പി ഷാ, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എന്‍ റാം എന്നിവരാണ് മോദിയെയും രാഹുലിനെയും സംവാദത്തിന് ക്ഷണിച്ചത്

ലോക്‌സഭ തിരഞ്ഞെടുപ്പമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെയും പരസ്യസംവാദത്തിന് ക്ഷണിച്ച് മുന്‍ ജഡ്ജിമാരും മാധ്യമപ്രവര്‍ത്തകനും. സുപ്രീംകോടതി മുന്‍ ജസ്റ്റിസ് മദന്‍ ബി ലോകൂര്‍, ഡല്‍ഹി ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് അജിത് പി ഷാ, ദ ഹിന്ദു മുന്‍ പത്രാധിപർ എന്‍ റാം എന്നിവരാണ് നരേന്ദ്ര മോദിയെയും രാഹുല്‍ ഗാന്ധിയെയും സംവാദത്തിന് ക്ഷണിച്ചിരിക്കുന്നത്.

ലോക്‌സഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ, നരേന്ദ്ര മോദിയും രാഹുല്‍ ഗാന്ധിയും പരസ്പരം ചോദ്യങ്ങള്‍ ഉന്നയിക്കുകയും എന്നാല്‍ ഈ ആരോപണങ്ങള്‍ക്ക് മറുപടി ലഭിക്കാതെ പോവുകയും ചെയ്യുന്ന സാഹചര്യത്തില്‍, പൊതുജനത്തിന് കൃത്യമായ ബോധ്യമുണ്ടാക്കാനാണ് ഇത്തരമൊരു സംവാദത്തിന് ഇരുവരേയും ക്ഷണിക്കുന്നതെന്ന് കത്തില്‍ പറയുന്നു.

സംവാദത്തിന് ക്ഷണിച്ചുകൊണ്ടുള്ള കത്തിന്റെ സ്വതന്ത്ര പരിഭാഷ

''പല തലങ്ങളില്‍ രാജ്യത്തിനുവേണ്ടി പ്രവര്‍ത്തിച്ച പൗരന്‍മാര്‍ എന്ന നിലയിലാണ് ഞങ്ങള്‍ നിങ്ങള്‍ക്ക് ഈ കത്തെഴുതുന്നത്. പക്ഷാപാതരഹിതവും ഓരോ പൗരന്റെയും താല്പര്യവും മുന്‍നിര്‍ത്തിയാണ് ഞങ്ങള്‍ ഈ നിര്‍ദേശവുമായി നിങ്ങളെ സമീപിക്കുന്നത്. പതിനെട്ടാം ലോക്‌സഭയിലേക്കുള്ള പൊതു തിരഞ്ഞെടുപ്പ് പ്രക്രിയ ഇതിനോടകം തന്നെ പകുതിയെത്തിക്കഴിഞ്ഞു. റാലികളിലും പൊതുയോഗങ്ങളിലും അധികാരത്തിലിരിക്കുന്ന പാര്‍ട്ടിയായ ബിജെപിയുടെയും പ്രധാന പ്രതിപക്ഷമായ കോണ്‍ഗ്രസിന്റെയും അംഗങ്ങള്‍ നമ്മുടെ ഭരണഘടനാ ജനാധിപത്യത്തിന്റെ കാതലുമായി ബന്ധപ്പെട്ട സുപ്രധാന ചോദ്യങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. സംവരണം, അനുച്ഛേദം 370, സമ്പത്തിന്റെ പുനര്‍വിതരണം തുടങ്ങിയവയില്‍ കോണ്‍ഗ്രസിനെ പ്രധാനമന്ത്രി പരസ്യമായി വെല്ലുവിളിച്ചു.

ഭരണഘടന വികലമാക്കാന്‍ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ചോദ്യം ചെയ്തു. ഇലക്ടറല്‍ ബോണ്ട് പദ്ധതി, ചൈനയോടുള്ള സര്‍ക്കാരിന്റെ പ്രതികരണം തുടങ്ങിയവയിലും മല്ലികാര്‍ജുന്‍ ഖാര്‍ഗെ ചോദ്യമുയര്‍ത്തി. പ്രധാനമന്ത്രിയെ പൊതുസംവാദത്തിന് വെല്ലുവിളിക്കുകയും ചെയ്തു. തിരഞ്ഞെടുപ്പ് പ്രകടനപത്രികകളെക്കുറിച്ചും ഭരണഘടനാപരമായി സംരക്ഷിക്കേണ്ട സാമൂഹികനീതിയെപ്പറ്റിയുള്ള നിലപാടുകളെക്കുറിച്ചും ഇരുപക്ഷവും പരസ്പരം ചോദ്യങ്ങള്‍ ഉന്നയിച്ചു.

പൊതുജനങ്ങളെന്ന നിലയില്‍, ഞങ്ങള്‍ ഇരുവശത്തുനിന്നും ആരോപണങ്ങളും വെല്ലുവിളികളും മാത്രം കേട്ടതില്‍ ആശങ്കയുണ്ട്. അര്‍ത്ഥവത്തായ പ്രതികരണങ്ങളൊന്നും കേട്ടതുമില്ല. നമുക്കറിയാവുന്നതുപോലെ, ഇന്നത്തെ ഡിജിറ്റല്‍ ലോകത്തില്‍ തെറ്റായ വിവരങ്ങളും കൃത്രിമത്വവും നിറഞ്ഞ പ്രവണതയുണ്ട്. ഈ സാഹചര്യത്തില്‍, ചര്‍ച്ചയുടെ എല്ലാ വശങ്ങളെക്കുറിച്ചും പൊതുജനങ്ങള്‍ നന്നായി ബോധമുള്ളവരാണെന്ന് ഉറപ്പാക്കേണ്ടത് പ്രധാനമാണ്. അങ്ങനെയവര്‍ക്ക് ബാലറ്റുകളില്‍ ശരിയായ തീരുമാനമെടുക്കാനും ഇതിലൂടെ സമ്മതിദാനാവകാശം ഫലപ്രദമായി വിനിയോഗിക്കാനും സാധിക്കും.

കക്ഷിരഹിതവും വാണിജ്യേതരവുമായ ഒരു വേദിയില്‍ പൊതു സംവാദത്തിലൂടെ നമ്മുടെ രാഷ്ട്രീയ നേതാക്കളില്‍ നിന്ന് നേരിട്ട് കാര്യങ്ങള്‍ കേള്‍ക്കുന്നത് പൗരന്മാര്‍ക്ക് വളരെയധികം പ്രയോജനം ചെയ്യുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. ഓരോ കക്ഷിയുടെയും ചോദ്യങ്ങള്‍ മാത്രമല്ല, പ്രതികരണങ്ങളും പൊതുജനങ്ങള്‍ അറിയുകാണെങ്കില്‍ അത് മികച്ച നീക്കമാണ്. ഇത് നമ്മുടെ ജനാധിപത്യ പ്രക്രിയയെ വളരെയധികം ശക്തിപ്പെടുത്താന്‍ സഹായിക്കുമെന്ന് ഞങ്ങള്‍ കരുതുന്നു.

'പരസ്പരം ആരോപണങ്ങള്‍ മാത്രം, മറുപടികളില്ല'; മോദിയെയും രാഹുലിനെയും സംവാദത്തിന് ക്ഷണിച്ച് മുന്‍ ജഡ്ജിമാര്‍
രാജീവിന്റെ പ്രിയപ്പെട്ട പിട്രോഡ; ബിജെപിക്ക് ആയുധമിട്ടുകൊടുത്ത, സ്വന്തം പോസ്റ്റില്‍ ഗോളടിച്ച 'ടെലികോം വിപ്ലവകാരി'

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായതിനാല്‍ ഇതിന് കൂടുതല്‍ പ്രസക്തിയുണ്ട്. ലോകം മുഴുവന്‍ നമ്മുടെ തിരഞ്ഞെടുപ്പിനെ ഉറ്റുനോക്കുകയാണ്. ഇതുപോലൊരു പൊതു സംവാദം, പൊതുജനങ്ങളെ ബോധവത്ക്കരിക്കുക മാത്രമല്ല, ആരോഗ്യകരവും ഊര്‍ജസ്വലവുമായ ജനാധിപത്യത്തിന്റെ യഥാര്‍ത്ഥ ചിത്രം ഉയര്‍ത്തിക്കാട്ടുന്നതിലും ഒരു വലിയ മാതൃക സൃഷ്ടിക്കും.

ജനവിധി തേടുന്ന ഇരുപക്ഷത്തുനിന്നുമുള്ള പ്രമുഖ ശബ്ദങ്ങളെന്ന നിലയില്‍, ഈ തിരഞ്ഞെടുപ്പിലെ പ്രധാന വിഷയങ്ങളില്‍ പരസ്പരം ഒരു പൊതുസംവാദത്തിന് ഞങ്ങള്‍ നിങ്ങളെ ക്ഷണിക്കുകയാണ്. സംവാദത്തിന്റെ വേദി, ദൈര്‍ഘ്യം, മോഡറേറ്റര്‍മാര്‍, ഘടന എന്നിവ ഇരുപക്ഷത്തിനും യോജിച്ച വ്യവസ്ഥകളിലായിരിക്കും. അഭ്യര്‍ത്ഥന നിങ്ങള്‍ ക്രിയാത്മകമായി പരിഗണിക്കുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. ഈ സംവാദത്തെ അഭിസംബോധന ചെയ്യാന്‍ നിങ്ങളില്‍ ആര്‍ക്കെങ്കിലും അസൗകര്യമുണ്ടെങ്കില്‍, ഒരു പ്രതിനിധിയെ നാമനിര്‍ദ്ദേശം ചെയ്യാം'', സംവാദത്തിന് ക്ഷണിച്ചുകൊണ്ടുള്ള കത്തില്‍ പറയുന്നു.

logo
The Fourth
www.thefourthnews.in