ഇടത്തും വലത്തും കേരളാ കോണ്‍ഗ്രസ്; കോട്ടയം എങ്ങോട്ടേക്ക്?

ഇടത്തും വലത്തും കേരളാ കോണ്‍ഗ്രസ്; കോട്ടയം എങ്ങോട്ടേക്ക്?

കോട്ടയത്ത് കേരള കോണ്‍ഗ്രസുകാരുടെ അഭിമാന പോരാട്ടമാണ് നടക്കാനിരിക്കുന്നത്. 1977ന് ശേഷം കേരള കോണ്‍ഗ്രസ് നേർക്കുനേർ വരുന്നുവെന്ന പ്രത്യേകതയും ഇത്തവണയുണ്ട്

വൈക്കം സത്യാഗ്രഹത്തിന്റെ പോരാട്ട വീര്യം ഇന്നും കാത്തുസൂക്ഷിക്കുന്ന ജനത. ദീപികയ്ക്കും മലയാള മനോരമയ്ക്കും മംഗളത്തിനും ജന്മം കൊടുത്ത മണ്ണ്. മണ്ണിനോടും മലകളോടും പോരാടുന്ന കര്‍ഷകരുടെ നാട്. വേമ്പനാട്ടുകായലും കുട്ടനാടന്‍ പാടങ്ങളും മലനിരകളാലും ചുറ്റപ്പെട്ട ഭൂപ്രകൃതി. ഏത് പ്രതികൂല സാഹചര്യത്തിലും യുഡിഎഫിനെ കൈവിടാതെ കൂടെ, സുരേഷ് കുറുപ്പ് നിന്നാല്‍ മാത്രം ചിലപ്പോള്‍ ഇടത്തോട്ടൊന്ന് ചാഞ്ഞേക്കും. ഇതാണ് കോട്ടയം ലോക്സഭാ മണ്ഡലത്തിന്റെയൊരു പൊതുശീലം. മണ്ഡല പുനര്‍നിര്‍ണയത്തോടെ ഈ ശീലം കേരള കോണ്‍ഗ്രസ് തിരുത്തിയെന്ന് മാത്രം. രാഷ്ട്രീയ സമവാക്യങ്ങള്‍ മാറിമറിഞ്ഞതിന് ശേഷം കോട്ടയം വീണ്ടുമൊരു ലോക്സഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുകയാണ്.

കോട്ടയം മണ്ഡലം ഒറ്റനോട്ടത്തില്‍

2019 ലോക്സഭ തിരഞ്ഞെടുപ്പിലെ കണക്കുപ്രകാരം 12,02,284 വോട്ടര്‍മാരാണ് മണ്ഡലത്തിലുള്ളത്. വോട്ടര്‍ പട്ടിക വിശകലനം ചെയ്താല്‍ വോട്ടര്‍മാരില്‍ 56.3 ശതമാനവും ഹിന്ദു വിഭാഗത്തില്‍നിന്നുള്ളവരാണ്. ക്രിസ്ത്യന്‍ വിഭാഗം 38.7 ശതമാനവും വരുന്നു. 7.7 ശതമാനമാണ് മണ്ഡലത്തിലെ പട്ടികജാതി വിഭാഗം, 0.9 ശതമാനമാണ് പട്ടികവര്‍ഗ വിഭാഗത്തിന്റെ സാന്നിധ്യം.

2011ലെ സെന്‍സസ് പ്രകാരം മണ്ഡലത്തിലെ 70 ശതമാനത്തോളം വോട്ടര്‍മാരും ഗ്രാമീണമേഖല കേന്ദ്രീകരിച്ചാണ്. അവശേഷിക്കുന്ന 30 ശതമാനം നഗരകേന്ദ്രീകൃതവും.

2004 ലോക്സഭാ തിരഞ്ഞെടുപ്പ് വരെ വാഴൂര്‍, ചങ്ങനാശേരി, കോട്ടയം, ഏറ്റുമാനൂര്‍, പുതുപ്പള്ളി, കടുത്തുരുത്തി, വൈക്കം എന്നീ നിയമസഭാ മണ്ഡലങ്ങള്‍ ചേരുന്നതായിരുന്നു കോട്ടയം ലോക്സഭ മണ്ഡലം. എന്നാല്‍ മണ്ഡല പുനര്‍നിര്‍ണയത്തിനുശേഷം പാലായും എറണാകുളം ജില്ലയുടെ ഭാഗമായ പിറവവും കോട്ടയത്തോടു ചേര്‍ന്നു. ഇതോടെയായിരുന്നു മണ്ഡലത്തിലെ രാഷ്ട്രീയ സമവാക്യങ്ങളില്‍ മാറ്റമുണ്ടായതും.

ജോസ് കെ മാണി
ജോസ് കെ മാണി

കേരള കോണ്‍ഗ്രസിന്റെ റീ എന്‍ട്രി (2009)

മണ്ഡല പുനര്‍നിര്‍ണയത്തിനുശേഷം നടന്ന ആദ്യ ലോക്സഭാ തിരഞ്ഞെടുപ്പ്. 2009-ലെ ഏറ്റവും വലിയ പ്രത്യേകത കേരള കോണ്‍ഗ്രസിന് ശക്തമായ വേരോട്ടമുള്ള പാലായും പിറവവും മണ്ഡലത്തിന്റെ ഭാഗമായി എന്നതാണ്. മണ്ഡലത്തിന്റെ ഉത്തരവാദിത്തം സീറ്റ് വിഭജനത്തില്‍ കേരള കോണ്‍ഗ്രസിന് നല്‍കാന്‍ ഐക്യജനാധിപത്യ മുന്നണി (യുഡിഎഫ്) തീരുമാനിച്ചു. 1998-ല്‍ നഷ്ടപ്പെട്ട സീറ്റ് സിപിഎമ്മില്‍നിന്ന് തിരച്ചുപിടിക്കുകയെന്ന ലക്ഷ്യംകൂടി തീരുമാനത്തിന് പിന്നിലുണ്ടായിരുന്നു.

നാല് തവണ (1984, 1998, 1999, 2004) മണ്ഡലത്തെ പ്രതിനിധീകരിച്ച് ലോക്സഭയിലെത്തിയ കെ സുരേഷ് കുറുപ്പിനെക്കാള്‍ മികച്ച സ്ഥാനാര്‍ഥി കോട്ടയത്ത് സിപിഎമ്മിന് മുന്നിലുണ്ടായിരുന്നില്ല. മൂന്ന് പതിറ്റാണ്ടിനുശേഷം കോട്ടയം സീറ്റ് ലഭിച്ചപ്പോള്‍ കേരള കോണ്‍ഗ്രസ് കളത്തിലിറക്കിയത് സാക്ഷാല്‍ കെ എം മാണിയുടെ പുത്രന്‍ ജോസ് കെ മാണിയെ. 2004 പൊതു തിരഞ്ഞെടുപ്പില്‍ മൂവാറ്റുപുഴയില്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട തിരഞ്ഞെടുപ്പ് പരിചയം മാത്രമാണ് ജോസിന് അന്ന് കൂട്ടായി ഉണ്ടായിരുന്നത്.

ഇടത്തും വലത്തും കേരളാ കോണ്‍ഗ്രസ്; കോട്ടയം എങ്ങോട്ടേക്ക്?
'ചെങ്കൊടിയും പിടിച്ചിറങ്ങിയ ജിന്ന്!', ലീഗിന്റെ ഉറക്കം കെടുത്തുന്ന 2004; അടിവേരറുക്കാൻ കഴിയുമോ വസീഫിന്?

പക്ഷേ, കെ എം മാണിയുടെ കണക്കുകൂട്ടലുകള്‍ പിഴച്ചില്ല. നാലാം വിജയം തേടിയിറങ്ങിയ സുരേഷ് കുറുപ്പ് പരാജയപ്പെട്ടു. യുഡിഎഫ് തരംഗം ആഞ്ഞടിഞ്ഞപ്പോള്‍ ജോസ് കെ മാണിയുടെ വിജയം 50 ശതമാനത്തിലധികം വോട്ട് നേടിയായിരുന്നു. 2004ല്‍ മണ്ഡലത്തിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളില്‍ ആറിലും ലീഡ് ചെയ്ത സുരേഷ് കുറുപ്പിന് 2009ല്‍ മുന്നിലെത്താനായത് വൈക്കത്ത് മാത്രമായിരുന്നു. സിപിഎമ്മിന്റെ വോട്ട് വിഹിതം 48.4 ശതമാനത്തില്‍നിന്ന് 41.3ലേക്ക് വീഴുകയും ചെയ്തു.

ഇഞ്ചോടിഞ്ചില്‍ യുഡിഎഫിന് മുതല്‍ക്കൂട്ട് (2011)

കേരളത്തിലെ രാഷ്ട്രീയ കാലാവസ്ഥ നിര്‍ണയിക്കാനാകാതെ പോയ തിരഞ്ഞെടുപ്പുകൂടിയായിരുന്നു 2011ലേത്. വി എസ് അച്യുതാനന്ദന്‍ സര്‍ക്കാരിനെതിരെ ഭരണവിരുദ്ധ വികാരമുണ്ടാകുമെന്ന് പ്രതീക്ഷിച്ച യുഡിഎഫിന് പിഴച്ച തിരഞ്ഞെടുപ്പ്. അധികാരം ആരിലേക്കെന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്തുന്നതിനായി അവസാന ലാപ്പ് വരെ കാത്തിരിക്കേണ്ടി വന്നു കേരളജനതയ്ക്ക്. ഒടുവില്‍ കേവലഭൂരിപക്ഷത്തിന്റെ ആശ്വാസം യുഡിഎഫിനൊപ്പമായിരുന്നു.

അന്ന് കോട്ടയം ലോക്സഭയിലെ ഏഴില്‍ അഞ്ച് മണ്ഡലങ്ങളും യുഡിഎഫിനൊപ്പം നിന്നു. പിറവം (ടി എം ജേക്കബ്, കേരള കോണ്‍ഗ്രസ് - ജെ), പാല (കെ എം മാണി, കേരള കോണ്‍ഗ്രസ് - എം), കടുത്തുരുത്തി (മോന്‍സ് ജോസഫ്, കേരള കോണ്‍ഗ്രസ് - എം), കോട്ടയം (തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കോണ്‍ഗ്രസ്), പുതുപ്പള്ളി (ഉമ്മന്‍ ചാണ്ടി, കോണ്‍ഗ്രസ്) എന്നീ മണ്ഡലങ്ങളിലായിരുന്നു യുഡിഎഫ് വിജയം.

2009 ലോക്സഭയില്‍ പരാജയപ്പെട്ട സുരേഷ് കുറുപ്പിനൊപ്പം ഏറ്റുമാനൂര്‍ നിന്നു. സിപിഐയുടെ കെ അജിത് വൈക്കം നിലനിര്‍ത്തി. ഈ രണ്ട് സീറ്റുകളായിരുന്നു എല്‍ഡിഎഫിന് നേടാനായത്. കോട്ടയം നഷ്ടപ്പെട്ടപ്പോള്‍, ഏറ്റുമാനൂര്‍ പിടിച്ചെടുത്തു എന്നതായിരുന്നു നേട്ടം.

ജോസിനൊപ്പം തന്നെ (2014)

കേരള കോണ്‍ഗ്രസിനെ സംബന്ധിച്ചടത്തോളം 2009ന്റെ ആവര്‍ത്തനം മാത്രമായിരുന്നില്ല 2014. കൂടുതല്‍ തിളക്കമാര്‍ന്ന വിജയവും, വോട്ടിങ് ശതമാനത്തില്‍ വര്‍ധനവുമുണ്ടായി. 2009ല്‍നിന്ന് വിഭിന്നമായി കോട്ടയം തിരിച്ചുപിടിക്കാന്‍ ജനതാദളി(എസ്)നായിരുന്നു എല്‍ഡിഎഫ് ഉത്തരവാദിത്തം കൈമാറിയത്. മത്സരിച്ചതാകട്ടെ തിരുവല്ല എംഎല്‍എ കൂടിയായ മാത്യു ടി തോമസ്. 1996ന് ശേഷം ആദ്യമായായിരുന്നു ഒരു സിപിഎം ഇതര സ്ഥാനാര്‍ഥി എല്‍ഡിഎഫിനെ മണ്ഡലത്തില്‍ പ്രതിനിധീകരിച്ചത്.

മാത്യു ടി തോമസിന്റെ സ്ഥാനാര്‍ഥിത്വത്തില്‍ എല്‍ഡിഎഫ് ക്യാമ്പില്‍ ആശങ്കകളില്ലായിരുന്നെങ്കിലും വോട്ടില്‍ അത് പ്രതഫലിപ്പിക്കാനായില്ല. 1,20,599 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു ജോസ് കെ മാണിയുടെ വിജയം. എല്‍ഡിഎഫിന്റെ ഉറച്ച വോട്ടുകള്‍ പോലും കടപുഴകിയെന്ന് വേണം കരുതാന്‍. 2009ല്‍ എല്‍ഡിഎഫിന്റെ വോട്ട് വിഹിതം 40 ശതമാനത്തിന് മുകളിലായിരുന്നെങ്കില്‍ മാത്യു ടി തോമസിന് ലഭിച്ചത് 37 ശതമാനം വോട്ടുമാത്രമായിരുന്നു. എല്‍ഡിഎഫിന്റെ കോട്ടയായ വൈക്കത്തു പോലും ലീഡ് ചെയ്യാനായില്ല. ഏഴ് നിയമസഭാ മണ്ഡലങ്ങളിലും ജോസ് ആധിപത്യമായിരുന്നു തിരഞ്ഞെടുപ്പില്‍ കണ്ടത്.

ഇടത്തും വലത്തും കേരളാ കോണ്‍ഗ്രസ്; കോട്ടയം എങ്ങോട്ടേക്ക്?
പൊന്നാനി: ലീഗിന്റെ പൊന്നാപുരം കോട്ട, ഇടതിന്റെ പരീക്ഷണശാല

ഇടതു തരംഗത്തിലും വീഴാതെ (2016)

2011ല്‍ സംസ്ഥാനത്ത് ഭരണത്തിലേറാന്‍ അവസാന മണ്ഡലത്തിലെ വോട്ട് എണ്ണീത്തീരാന്‍ കാത്തിരുന്ന യുഡിഎഫിന് 2016-ല്‍ അധികം ടെന്‍ഷനടിക്കേണ്ടി വന്നില്ല. എല്‍ഡിഎഫിന് വിജയിക്കാനുള്ള നിലം യുഡിഎഫ് തന്നെ ഒരുക്കിക്കൊടുത്തിരുന്നു. സോളാര്‍, അഴിമതി, ബാര്‍ കോഴ...തുടങ്ങി ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനെതിരെ എല്‍ഡിഎഫ് ഇടവേളകളില്ലാതെ അസ്ത്രങ്ങളെയ്ത തിരഞ്ഞെടുപ്പ്. വി എസിനെ മുഖമാക്കിയായിരുന്നു എല്‍ഡിഎഫ് പ്രചാരണം, എങ്കിലും മുഖ്യമന്ത്രി കസേരയില്‍ പിണറായി വിജയനായിരിക്കുമെന്നതില്‍ ആര്‍ക്കും സംശയമില്ലായിരുന്നു.

ഇടതു സുനാമിയില്‍ യുഡിഎഫ് കോട്ടകള്‍ പോലും തകര്‍ന്ന് വീണപ്പോഴും കോട്ടയത്തൊരു സര്‍പ്രൈസ് ചലനമുണ്ടാക്കാന്‍ എല്‍ഡിഎഫിന് സാധിച്ചില്ല. സോളാര്‍ അഴിമതിയുമായി ബന്ധപ്പെട്ട് ലൈംഗികാരോപണം വരെ നേരിട്ട ഉമ്മന്‍ ചാണ്ടി പുതുപ്പള്ളിയില്‍ പാട്ടുംപാടി ജയിച്ചു. 27,092 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ വിജയം.

ബാര്‍കോഴയില്‍ നിയമസഭക്കുള്ളില്‍ എല്‍ഡിഎഫിന്റെ 'കലാപ'പ്രതിഷേധത്തെ അതിജീവിച്ച കെ എം മാണി പാലായില്‍ അല്‍പ്പം വിയര്‍ത്താണെങ്കിലും കടന്നുകൂടി. എന്‍സിപിയുടെ മാണി സി കാപ്പനെ പരാജയപ്പെടുത്തിയത് 4,703 വോട്ടുകള്‍ക്കായിരുന്നു.

2011ന് സമാനമായിരുന്നു എല്‍ഡിഎഫിന്റെ കോട്ടയത്തെ സ്ഥിതി. വൈക്കവും ഏറ്റുമാനൂരും മാത്രം ചുവന്നു. വൈക്കത്ത് സി കെ ആശയും ഏറ്റുമാനൂരില്‍ സുരേഷ് കുറുപ്പുമായിരുന്നു വിജയിച്ചത്.

തോമസ് ചാഴികാടന്‍
തോമസ് ചാഴികാടന്‍

ത്രികോണപ്പോര് ജയിച്ച ചാഴികാടന്‍ (2019)

ബിജെപി വിരുദ്ധതയും രാഹുല്‍ ഗാന്ധിയുടെ വരവും യുഡിഎഫിനൊപ്പം നില്‍ക്കാന്‍ കേരളത്തെ പ്രേരിപ്പിച്ച പൊതുതിരഞ്ഞെടുപ്പ്. 20 മണ്ഡലങ്ങളില്‍ 19ലും യുഡിഎഫ് വിജയിച്ചു. ആലപ്പുഴയില്‍ എ എം ആരിഫാണ് ക്ലീന്‍ സ്വീപ്പില്‍നിന്ന് ഇടതിനെ രക്ഷിച്ചത്.

കേരളം മുഴുവന്‍ വലത്തോട്ട് ചാഞ്ഞ തിരഞ്ഞെടുപ്പില്‍ കോട്ടയത്ത് ത്രികോണ മത്സരമായിരുന്നു. ജോസ് കെ മാണി രാജ്യസഭയിലേക്ക് ചേക്കേറിയതിനാല്‍ തോമസ് ചാഴികാടനെയായിരുന്നു കേരള കോണ്‍ഗ്രസ് മണ്ഡലം നിലനിര്‍ത്താന്‍ ഏല്‍പ്പിച്ചത്. ഇത്തവണ ജെഡിഎസ് പരീക്ഷണത്തിന് മുതിരാതെ സിപിഎം നേരിട്ട് ഗോദയിലിറങ്ങി. വി എന്‍ വാസവനായിരുന്നു സ്ഥാനാര്‍ഥി. കേരളാ കോണ്‍ഗ്രസ് ലയനവിരുദ്ധ ഗ്രൂപ്പിന്റെ ഭാഗമായി പി സി തോമസിന്റെ വരവുകൂടിയായതോടെ മത്സരം കടുത്തു.

ഒരുലക്ഷത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു ചാഴികാടന്റെ വിജയം. പക്ഷേ, വോട്ട് ശതമാനത്തില്‍ ഇടിവുണ്ടായി. 2014ലെ 51 ശതമാനത്തില്‍നിന്ന് 46.6 ലേക്ക് വീണു. സിപിഎമ്മിന് ലഭിച്ചത് 34.9 ശതമാനം വോട്ട്. പി സി തോമസ് ഒന്നരലക്ഷത്തിലധികം വോട്ടുനേടിയതാണ് കേരള കോണ്‍ഗ്രസ് എമ്മിന്റെ വോട്ടുവിഹിതം കുറയാനുള്ള കാരണമായി വിലയിരുത്തപ്പെട്ടത്.

മാണിയുടെ മരണം, വീണ്ടും പിളര്‍ന്ന് കേരള കോണ്‍ഗ്രസ്

2019 ഏപ്രില്‍ ഒന്‍പതാം തീയതിയിലെ സായാഹ്നത്തിലാണ് കെ എം മാണിയുടെ മരണവാര്‍ത്ത അപ്രതീക്ഷിതമായി എത്തുന്നത്. പിളരും തോറും വളരുകയും വളരും തോറും പിളരുകയും ചെയ്യുന്ന പാര്‍ട്ടിയാണ് കേരള കോണ്‍ഗ്രസെന്ന കെ എം മാണിയുടെ സമവാക്യത്തിന്റെ പുതിയ അധ്യായം കൂടിയായിരുന്നു അദ്ദേഹത്തിന്റെ മരണത്തോടെ തുറന്നത്. മാണിയുടെ മരണത്തിന് പിന്നാലെ തന്നെ കേരള കോണ്‍ഗ്രസിന്റെ (എം) ചെയര്‍മാന്‍ സ്ഥാനത്തിനായുള്ള നീക്കങ്ങള്‍ ആരംഭിച്ചിരുന്നു.

കെ എം മാണി
കെ എം മാണി

പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവെന്ന നിലയില്‍ തനിക്ക് അവകാശപ്പെട്ടതാണ് ചെയര്‍മാന്‍ സ്ഥാനമെന്ന നിലപാടായിരുന്നു പി ജെ ജോസഫ് സ്വീകരിച്ചത്. മറുവശത്ത് ജോസ് കെ മാണി അതിവേഗം കരുക്കള്‍ നീക്കി. കോട്ടയത്ത് നടന്ന സംസ്ഥാന കമ്മിറ്റി മീറ്റിങ്ങില്‍ ജോസ് കെ മാണിയെ ചെയര്‍മാനായി തിരഞ്ഞെടുത്തു. ജോസഫ് പക്ഷത്തിന്റെ എതിര്‍പ്പ് മാത്രമല്ല അസാന്നിധ്യവും അവഗണിച്ചായിരുന്നു ജോസ് കെ മാണിയുടെ സ്ഥാനാരോഹണം.

ജോസ് പക്ഷത്തിന്റെ നീക്കത്തെ അപലപിച്ച ജോസഫ് പാര്‍ട്ടി ഭരണഘടനയ്ക്ക് വിഭിന്നമായ നടപടികളാണ് സ്വീകരിച്ചതെന്ന ആരോപണവും ഉയര്‍ത്തി. തര്‍ക്കം രൂക്ഷമാവുകയും പിന്നീട് വര്‍ക്കിങ് ചെയര്‍മാനായി പി ജെ ജോസഫിനെ പാര്‍ട്ടി ജനറല്‍ സെക്രട്ടറി ജോയ് എബ്രഹാം പ്രഖ്യാപിക്കുകയുമായിരുന്നു.

പി ജെ ജോസഫ്
പി ജെ ജോസഫ്

പാലാ നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ ജോസ് കെ മാണിയുടെ സ്ഥാനാര്‍ഥിയായ ജോസ് ടോം പുലിക്കുന്നേലിന് പാര്‍ട്ടി ചിഹ്നം അനുവദിക്കാന്‍ ജോസഫ് തയാറായില്ല. സ്വതന്ത്ര സ്ഥാനാര്‍ഥിയായി പൈനാപ്പിള്‍ ചിഹ്നത്തില്‍ മത്സരിച്ച ജോസ് ടോം, മാണി സി കാപ്പനോട് പരാജയപ്പെടുകയും ചെയ്തു. തിരഞ്ഞെടുപ്പിലെ തോല്‍വിയുടെ ആഘാതം വര്‍ധിപ്പിച്ചതായിരുന്നു കട്ടപ്പന സബ് കോടതിയുടെ വിധി. അധികാര തര്‍ക്ക കേസില്‍ ജോസഫ് വിഭാഗത്തിന്റെ പരാതിയില്‍ ജോസ് കെ മാണി കേരള കോണ്‍ഗ്രസിന്റെ ചെയര്‍മാനല്ലെന്ന് കോടതി വിധിച്ചു.

ജോസ് ടോമിന്റെ തോല്‍വി യുഡിഎഫില്‍ തന്നെ വലിയ ചലനങ്ങള്‍ക്ക് കാരണമായി. ജോസഫ് പക്ഷവും യുഡിഎഫും ഒപ്പം നിന്നില്ലെന്ന ഗുരുതര ആരോപണം മാണി വിഭാഗം ഉന്നയിച്ചു. ജോസിനെ അനുനയിപ്പിക്കാന്‍ യുഡിഎഫിലെ തലമുതിര്‍ന്ന നേതാക്കളുടെ തന്ത്രങ്ങള്‍ക്ക് കഴിഞ്ഞില്ല. ഒടുവില്‍ എല്‍ഡിഎഫ് തുറന്ന വാതില്‍ ജോസ് പക്ഷം സ്വീകരിച്ചു. വൈരം മറന്ന് ഇരുകയ്യും നീട്ടി ജോസിനെ എകെജി സെന്റര്‍ വരവേറ്റു. തുടര്‍ഭരണത്തിലേക്കുള്ള ചവിട്ടുപടിയില്‍ ജോസിനും റോള്‍.

മാണി വിഭാഗത്തിലെ അധികാരത്തര്‍ക്കത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഇടപെടലുണ്ടായതോടെ കാര്യങ്ങള്‍ക്ക് കലങ്ങിത്തെളിഞ്ഞു. രണ്ടില ചിഹ്നം ജോസ് കെ മാണി പക്ഷത്തിന് അവകാശപ്പെട്ടതാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചു. ഇടതുപാളയത്തിലെത്തിയ ജോസ് പക്ഷത്തിനതൊരു ബൂസ്റ്റായി. കമ്മീഷന്റെ തീരുമാനത്തിനെതിരെ ഹൈക്കോടതിയെയും തുടര്‍ന്ന് സുപ്രീംകോടതിയെയും സമീപിച്ച ജോസഫ് പക്ഷത്തിന് തിരിച്ചടിയുണ്ടായി. കമ്മീഷന്റെ തീരുമാനത്തില്‍ ഇടപെടാനാകില്ലെന്ന് ഇരുകോടതികളും വ്യക്തമാക്കി. 2021 നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായിരുന്നു ഇത്.

മാണി സി കാപ്പന്‍
മാണി സി കാപ്പന്‍

ജോസിന് ഷോക്ക്, മാറിച്ചിന്തിക്കാതെ കോട്ടയം (2021)

ഏത് കൊടുങ്കാറ്റിലും കുലുങ്ങാതെ യുഡിഎഫിനൊപ്പമായിരിക്കുമെന്ന് കോട്ടയം ഒരിക്കല്‍ക്കൂടി തെളിയിച്ചു 2021 നിയമസഭാ തിരഞ്ഞെടുപ്പില്‍. 99 സീറ്റുകളുമായി പിണറായി സര്‍ക്കാര്‍ ചരിത്രത്തിലാദ്യമായി കേരളത്തില്‍ തുടര്‍ഭരണമെന്ന അപൂര്‍വതയിലേക്ക്.

നാടകീയ നീക്കങ്ങളും ട്വിസ്റ്റുകള്‍ നിറഞ്ഞ ക്ലൈമാക്‌സിനാലും കോട്ടയത്തെ ശ്രദ്ധാകേന്ദ്രം പാലായായിരുന്നു. ദേശീയരാഷ്ട്രീയം വിട്ട് സംസ്ഥാന രാഷ്ട്രീയത്തിലേക്ക് ചുവടുമാറ്റിയ ജോസിന് പാലാ സീറ്റ് വിട്ടുകൊടുക്കാന്‍ എല്‍ഡിഎഫ് തീരുമാനിച്ചു. കെ എം മാണിയുടെ വോട്ട് വിഹിതം കുറച്ചുകൊണ്ട് മണ്ഡലത്തില്‍ വിജയസാധ്യത ഓരോ തിരഞ്ഞെടുപ്പിലും വര്‍ധിപ്പിച്ചുകൊണ്ടുവന്ന മാണി സി കാപ്പനോട് 'നന്ദികേട്' കാണിച്ചു എല്‍ഡിഎഫ്.

സീറ്റ് കൈവിടുമെന്ന് ഉറപ്പിച്ച കാപ്പന്‍ യുഡിഎഫിലേക്ക്. ഹൃദയത്തിലാണ് പാലായെന്നും വിട്ടുകൊടുക്കാനാകുമോയെന്നും ചോദിച്ച ജോസിനോട് തന്റെ 'ചങ്കാണ് പാലാ' എന്നായിരുന്നു കാപ്പന്റെ മറുപടി. കെ എം മാണിയെ കുരിശിലേറ്റാനൊരുങ്ങിയവര്‍ക്കൊപ്പം നിന്ന ജോസിനെ പാലാക്കാര്‍ കൈവിട്ടു. 50 ശതമാനത്തിലധികം വോട്ടുവിഹിതം നേടിയ കാപ്പന്റെ ജയം 15,378 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു. വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തില്‍ പോലും ജോസിന് മുന്‍തൂക്കമുണ്ടായിരുന്നില്ല.

ജോസിന്റെ വരവില്‍ കോട്ടയത്ത് കാര്യമായ നേട്ടം കൊയ്യാനും എല്‍ഡിഎഫിനായില്ല. പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടിയുടെയും കടുത്തുരുത്തിയില്‍ മോന്‍സ് ജോസഫിന്റെയും ഭൂരിപക്ഷം പതിനായിരത്തിന് താഴെയെത്തിക്കാനായി. മാണി സി കാപ്പനിലൂടെ ഉപതിരഞ്ഞെടുപ്പില്‍ പിടിച്ചെടുത്ത സീറ്റ് എല്‍ഡിഎഫ് കൈവിട്ടു. പതിവുപോലെ വൈക്കവും ഏറ്റുമാനൂരും വെച്ച് തൃപ്തിപ്പെടേണ്ടി വന്നു.

ഉമ്മന്‍ ചാണ്ടി
ഉമ്മന്‍ ചാണ്ടി

ഉമ്മന്‍ ചാണ്ടിയുടെ മരണം, പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ്

രണ്ട് തവണ മുഖ്യമന്ത്രിയായ പുതുപ്പള്ളിയുടെ സ്വന്തം കുഞ്ഞൂഞ്ഞ് 2023 ജൂലൈ 18നായിരുന്നു മരണപ്പെട്ടത്. അര്‍ബുദ ബാധിതനായിരുന്ന അദ്ദേഹത്തിന്റെ മരണം ബെംഗളൂരുവിലായിരുന്നു. വിലാപയാത്രയില്‍ സംസ്ഥാനം ഇതുവരെ സാക്ഷ്യംവഹിക്കാത്തത്ര ജനസാഗരം തിരുവനന്തപുരം മുതല്‍ കോട്ടയം വരെ ദൃശ്യമായി. രണ്ട് ദിവസത്തോളം വേണ്ടി വന്നു ഉമ്മന്‍ ചാണ്ടിയുടെ മൃതദേഹം വഹിച്ചുകൊണ്ടുള്ള വാഹനത്തിന് തലസ്ഥാന നഗരിയില്‍ നിന്ന് ജന്മനാട്ടിലേക്കെത്താന്‍. അത്രവൈകാരികമായിരുന്നു വിടപറച്ചില്‍.

ചാണ്ടി ഉമ്മന്‍
ചാണ്ടി ഉമ്മന്‍

ഒരുമാസത്തിനുള്ളില്‍ തന്നെ ഉപതിരഞ്ഞെടുപ്പ് പുതുപ്പള്ളിയില്‍ പ്രഖ്യാപിച്ചു. ഉമ്മന്‍ ചാണ്ടി സഹതാപതരംഗം ഉണ്ടാകുമെന്ന് ഉറപ്പായിരുന്നെങ്കിലും സര്‍ക്കാരിനുള്ള വിലയിരുത്തലാകുമെന്ന് ഇരുപക്ഷവും പ്രഖ്യാപിച്ചു. 2021ല്‍ ഉമ്മന്‍ ചാണ്ടിയുടെ ഭൂരിപക്ഷം പതിനായിരത്തില്‍ താഴെയെത്തിച്ച ജെയ്ക്ക് സി തോമസ് തന്നെയായിരുന്നു സിപിഎം സ്ഥാനാര്‍ഥി. യുഡിഎഫ് സ്ഥാനാര്‍ഥിയായി ഉമ്മന്‍ ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മന്‍. 37,719 വോട്ടിന്റെ റെക്കോഡ് ഭൂരിപക്ഷത്തിലായിരുന്നു ചാണ്ടിയുടെ ജയം.

കേരള കോണ്‍ഗ്രസ് പോര് (2024)

ഇക്കുറി കോട്ടയം മണ്ഡലത്തില്‍ കേരള കോണ്‍ഗ്രസുകാരുടെ അഭിമാന പോരാട്ടമാണ് നടക്കാനിരിക്കുന്നത്. 1977ന് ശേഷം കേരള കോണ്‍ഗ്രസ് നേര്‍ക്കുനേര്‍ വരുന്ന തിരഞ്ഞെടുപ്പെന്ന പ്രത്യേകതയും ഇത്തവണയുണ്ട്. ജോസ് കെ മാണി മത്സരിക്കുമെന്ന് കരുതിയിരുന്നെങ്കിലും തോമസ് ചാഴികാടന് തന്നെയാണ് നറുക്ക് വീണിരിക്കുന്നത്. പാര്‍ട്ടിയുടെ ഏക ലോക്സഭാ സീറ്റ് നിലനിര്‍ത്തണം ചാഴികാടന്. 4,100 കോടി രൂപയുടെ വികസനം മണ്ഡലത്തില്‍ നടത്തിയെന്ന അവകാശ വാദവുമായാണ് തോമസ് ചാഴികാടന്‍ വോട്ട് തേടാനിറങ്ങുന്നത്. ഇതിനോടകം തന്നെ പ്രോഗ്രസ് റിപ്പോര്‍ട്ട് ജനങ്ങള്‍ക്ക് മുന്നില്‍ സ്ഥാനാര്‍ഥി വെച്ചുകഴിഞ്ഞു.

യുഡിഎഫ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച ആദ്യ മണ്ഡലമായിരുന്നു കോട്ടയം. ജോസഫ് പക്ഷം നിര്‍ത്തുന്നത് കേരള കോണ്‍ഗ്രസിന്റെ വിശ്വസ്തനായ ഫ്രാന്‍സിസ് ജോര്‍ജിനെ. കേരള കോണ്‍ഗ്രസിന്റെ സ്ഥാപക നേതാവായ കെ എം ജോര്‍ജിന്റെ മകന്‍ കൂടിയാണ് ഫ്രാന്‍സിസ് ജോര്‍ജ്. 1999, 2004 ലോക്സഭാ തിരഞ്ഞെടുപ്പുകളില്‍ ഇടുക്കിയില്‍നിന്ന് വിജയിച്ചിട്ടുണ്ട്.

ഫ്രാന്‍സിസ് ജോർജ്
ഫ്രാന്‍സിസ് ജോർജ്

ബിജെപി വോട്ടുകള്‍

2019ല്‍ എന്‍ഡിഎയുടെ പിന്തുണയോടെ മത്സരിച്ച പി സി തോമസിന് ഒന്നരലക്ഷത്തിലധികം വോട്ടുകളാണ് ലഭിച്ചത്. എല്ലാ മണ്ഡലത്തിലും സാന്നിധ്യമറിയിക്കാനും പി സി തോമസ് എന്ന പേരുകൊണ്ട് ബിജെപിക്ക് സാധിച്ചു. പാല, പുതുപ്പള്ളി പോലുള്ള മണ്ഡലങ്ങളില്‍ പലപ്പോഴും ബിജെപിയുടെ വോട്ടുകള്‍ നിര്‍ണായകമാകാറുണ്ട്. പാര്‍ട്ടിക്ക് ശക്തമായ അടിത്തറയുള്ള കോട്ടയത്ത് രണ്ട് മുതിര്‍ന്ന കേരള കോണ്‍ഗ്രസ് നേതാക്കള്‍ ഏറ്റുമുട്ടുമ്പോള്‍ ബിജെപി സ്ഥാനാര്‍ഥിയുടെ പേരും നിര്‍ണായകമാകും. ഇതുവരെ കോട്ടയത്തെ സ്ഥാനാര്‍ഥിയെ ബിജെപി പ്രഖ്യാപിച്ചിട്ടില്ല. ഫ്രാന്‍സിസ് ജോര്‍ജിനെ പോലെയോ തോമസ് ചാഴികാടനെ പോലെയോ പരിചിത മുഖത്തെ അവതരിപ്പിക്കാന്‍ ബിജെപിക്കായാല്‍ വീണ്ടുമൊരു ത്രികോണ മത്സരത്തിന് കോട്ടയം വേദിയാകും.

logo
The Fourth
www.thefourthnews.in