ബിജെപിയെ കൈവിടാതെ ഹുബ്ബള്ളി; കോൺഗ്രസ്  തരംഗത്തിനിടയിലും അടിപതറി ജഗദീഷ് ഷെട്ടാർ

ബിജെപിയെ കൈവിടാതെ ഹുബ്ബള്ളി; കോൺഗ്രസ് തരംഗത്തിനിടയിലും അടിപതറി ജഗദീഷ് ഷെട്ടാർ

ബിജെപിയുടെ മഹേഷ് തെങ്ങിനകൈയോട് 30,000 വോട്ടുകൾക്കാണ് ലിംഗായത്ത് നേതാവായ ഷെട്ടാർ പരാജയപ്പെട്ടത്

സീറ്റ് നിഷേധത്തെത്തുടർന്ന് ബിജെപിയോട് കലഹിച്ച് കോൺഗ്രസിലെത്തിയ ജഗദീഷ് ഷെട്ടാറിന് കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ ദയനീയ തോൽവി. ബിജെപിയുടെ ശക്തികേന്ദ്രമായ ഹുബ്ബള്ളി-സെൻട്രൽ ധാർവാഡ് മണ്ഡലത്തി മഹേഷ് തെങ്ങിനകൈയോട് 30,000 വോട്ടിനാണ് ലിംഗായത്ത് നേതാവായ ഷെട്ടാർ പരാജയപ്പെട്ടത്.

മുൻ മുഖ്യമന്ത്രിയും കർണാടകയിലെ മുതിർന്ന നേതാവുമായിരുന്ന ജഗദീഷ് ഷെട്ടാറിന്റെ വ്യക്തിപ്രഭാവത്തിൽ വർഷങ്ങളായി ബിജെപി ജയിച്ചുകയറുന്ന മണ്ഡലമായിരുന്നു ഹുബ്ബള്ളി ധാർവാഡ് സെൻട്രൽ. എന്നാൽ പാർട്ടി വിട്ട് കോൺഗ്രസിലെത്തിയ ഷെട്ടാറിനെതിരെ വൻ പ്രചാരണമാണ് ബിജെപി നടത്തിയത്. ജഗദീഷ് ഷെട്ടാറിനെതിരെ പ്രചാരണം നയിക്കാന്‍ പാ‍ർട്ടിയിലെ പ്രബലനായ ബി എസ് യെദ്യൂരപ്പ തന്നെ രംഗത്തെത്തിയിരുന്നു. ഷെട്ടാർ ബിജെപിയോട് ചെയ്തത് ദ്രോഹമാണെന്നായിരുന്നു മുൻ മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയുടെ പ്രതികരണം. ബിജെപിയെയും പാര്‍ട്ടി പ്രവര്‍ത്തകരെയും ഷെട്ടാര്‍ പിന്നില്‍നിന്ന് കുത്തിയെന്നും അദ്ദേഹം വിജയിക്കില്ലെന്ന് താന്‍ ചോരകൊണ്ട് എഴുതിവയ്ക്കാമെന്നും യെദ്യൂരപ്പ പറഞ്ഞിരുന്നു.

ബിജെപിയെ കൈവിടാതെ ഹുബ്ബള്ളി; കോൺഗ്രസ്  തരംഗത്തിനിടയിലും അടിപതറി ജഗദീഷ് ഷെട്ടാർ
ജഗദീഷ് ഷെട്ടാർ കോൺഗ്രസിലേക്ക്; ഹുബ്ബള്ളി ധാർവാഡ് സെൻട്രലിൽ സ്ഥാനാർഥിയായേക്കും

ഇത്തവണ സീറ്റില്ലെന്ന് ആദ്യഘട്ട സ്ഥാനാർഥി പട്ടിക പുറത്തുവരും മുൻപ് ബിജെപി നേതൃത്വം ഷെട്ടാറിനെ അറിയിച്ചിരുന്നു. ഇതിനെതിരെ കലാപക്കൊടി ഉയർത്തിയാണ് ഷെട്ടാർ പാർട്ടി വിട്ടത്. ഷെട്ടാറിനെ അനുനയിപ്പിക്കാൻ ബിജെപി ശ്രമങ്ങൾ നടത്തിയെങ്കിലും ഫലം കണ്ടില്ല. ഷെട്ടാറിന്റെ കോൺഗ്രസിലേക്കുള്ള പ്രവേശനം ദക്ഷിണേന്ത്യൻ സംസ്ഥാനത്ത് പാർട്ടിയെ വൻ വിജയത്തിലേക്ക് നയിക്കുമെന്നായിരുന്നു കോൺഗ്രസിന്റെ പ്രതീക്ഷ. ലിം​ഗായത്തിലെ ഉപവിഭാ​ഗമായ ബനാജിഗാസ് സമുദായത്തെ ലക്ഷ്യമിട്ടാണ് ഷെട്ടാറിനെ കോൺ​ഗ്രസ് മത്സര​രംഗത്തിറക്കിയത്. എന്നാൽ ജാതി ഉപജാതി സമവാക്യങ്ങൾ ഷെട്ടാറിന്റെ കാര്യത്തിൽ ഫലം കണ്ടില്ല എന്നുളളതാണ് വസ്തുത. മഹേഷ് തെങ്ങിനകൈ 64,910 വോട്ട് നേടിയപ്പോൾ ഷെട്ടാറിന് 29,340 വോട്ട് മാത്രമേ ലഭിച്ചുള്ളൂ.

കർണാടകയിലെ 'നാഗ്പുർ' എന്നറിയപ്പെടുന്ന ഹുബ്ബള്ളി ആർഎസ്‌എസിന്റെ സ്വാധീനമേഖലയാണ്. കഴിഞ്ഞ ഏഴ് തവണയും മണ്ഡലം ജഗദീഷ് ഷെട്ടാറിനെ തുണച്ചത് ഈ സംഘ് ബലം കൊണ്ടാണ്. ബിജെപി വിട്ട് കോണ്‍ഗ്രസില്‍ പ്രവേശിച്ചതോടെ ലിംഗായത്തുകള്‍ ബിജെപിയ്ക്കെതിരെ തിരിയുമെന്നായിരുന്നു ഷെട്ടാറിന്റെയും കോണ്‍ഗ്രസിന്റെയും കണക്കുകൂട്ടല്‍. എന്നാൽ സ്വന്തം മണ്ഡലത്തിലെ ലിംഗായത്ത് വോട്ടുകള്‍ പോലും നേടാന്‍ ഷെട്ടാറിന് കഴിഞ്ഞില്ലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. കർണാടകയിൽ 17 ശതമാനം വരുന്ന ലിംഗായത്തുകൾ വർഷങ്ങളായി ബിജെപിയുടെ വോട്ട് ബാങ്കാണ്.

ബിജെപിയെ കൈവിടാതെ ഹുബ്ബള്ളി; കോൺഗ്രസ്  തരംഗത്തിനിടയിലും അടിപതറി ജഗദീഷ് ഷെട്ടാർ
മൂവർണ കൊടിയേന്തി ഷെട്ടാർ; ഹുബ്ബള്ളി ധാർവാഡ് സെൻട്രലിൽ കോൺഗ്രസ് സ്ഥാനാർഥിയാകും

2018ൽ ബിജെപി ടിക്കറ്റിൽ മത്സരിച്ചപ്പോൾ 75,794 വോട്ടുകൾ നേടി, ഇരുപത്തി ആറായിരത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു ഷെട്ടാറിന്റെ ജയം. ഇത്തവണ വ്യക്തിപരമായും രാഷ്ട്രീയപരമായും വലിയ തിരിച്ചടിയാണ് ഇത്തവണ അദ്ദേഹത്തിനുണ്ടായിരിക്കുന്നത്. എല്ലാ കണക്കുകൂട്ടലുകളും തെറ്റിയ ഷെട്ടാറിന്റെ അടുത്ത ലക്ഷ്യവും രാഷ്ട്രീയഭാവിയും എന്താകുമെന്നാണ് ഇനി അറിയാനുള്ളത്.

logo
The Fourth
www.thefourthnews.in