മിഴിയടച്ചിട്ടും വഴികാട്ടിയായി ചന്ദ്രയാന്‍-3; വിക്രം ലാന്‍ഡർ ഇനി സ്ഥിരം ലൊക്കേഷൻ മാർക്കർ

മിഴിയടച്ചിട്ടും വഴികാട്ടിയായി ചന്ദ്രയാന്‍-3; വിക്രം ലാന്‍ഡർ ഇനി സ്ഥിരം ലൊക്കേഷൻ മാർക്കർ

ചന്ദ്രയാന്‍- 3 ദൗത്യത്തിന്റെ ഭാഗമായ വിക്രം ലാന്‍ഡറില്‍ നാസ സ്ഥാപിച്ച 'ലേസർ റിട്രോഫ്ലെക്ടർ അറേ' എന്ന ചെറു ഉപകരണമാണ് പ്രവര്‍ത്തനക്ഷമമായത്

ചാന്ദ്രപരീക്ഷണങ്ങളിൽ മറ്റൊരു നിർണായക നേട്ടവുമായി ചന്ദ്രയാൻ-3. ചന്ദ്രോപരിതലം തൊട്ട് ദൗത്യം പൂര്‍ത്തിയാക്കിയശേഷം മിഴിയടച്ച വിക്രം ലാന്‍ഡര്‍ ഇനി ചന്ദ്രനിലെ സ്ഥിരം ലൊക്കേഷന്‍ മാര്‍ക്കറായി വര്‍ത്തിക്കും. ലാൻഡറിലെ ലേസർ റിട്രോഫ്ലെക്ടർ അറേ (എൽ ആർ എ) ആണ് ഈ നിർണായക നേട്ടം കൈവരിച്ചിരിക്കുന്നത്.

അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ നിർമിച്ചതാണ് ആർ എൽ എ എന്ന ലോക്കേഷൻ മാർക്കർ ഉപകരണം. ഇതിൽനിന്നുള്ള സിഗ്നലുകൾ നാസയുടെ ചാന്ദ്രദൗത്യ പേടകമായ ലൂണാർ റിക്കണൈസൻസ് ഓർബിറ്ററിനു(എൽ ആർ ഒ) ലഭിച്ചു. ഡിസംബർ 12നാണ് എൽ ആർ ഒ ആദ്യ സിഗ്നലുകൾ പിടിച്ചെടുത്തത്.

ലേസർ റിട്രോഫ്ളെക്ടർ അറേ (എൽആർഎ)
ലേസർ റിട്രോഫ്ളെക്ടർ അറേ (എൽആർഎ)

ചന്ദ്രയാൻ മൂന്നില്‍ നാസ ഘടിപ്പിച്ച ലേസര്‍ റിട്രോഫ്ളക്ടര്‍ അറേ ( എല്‍ ആര്‍ എ ) എന്നെങ്കിലും പ്രവര്‍ത്തന സജ്ജമാകുമെന്ന പ്രതീക്ഷയിലായിരുന്നു ബഹിരാകാശ ശാസ്ത്ര ലോകം. ലാന്‍ഡര്‍ ചന്ദ്രോപരിതലത്തില്‍ എവിടെയെന്നു കണ്ടെത്താന്‍ സഹായിക്കുന്ന ഉപകരണമാണ് എല്‍ ആര്‍ എ.

ലൂണാർ റിക്കണൈസൻസ് ഓർബിറ്റർ (എൽ ആർ ഒ) പ്രക്ഷേപണം ചെയ്ത ലേസർ പ്രകാശം എൽ ആർ എയിൽ തട്ടി തിരിച്ചുവരികയും അത് നാസ സ്ഥിരികരിക്കുകയുമായിരുന്നു. ഭൂമിയിൽനിന്ന് ഒരു വസ്തുവിന് നേരെ ലേസർ രശ്മി അയച്ച് പ്രകാശം തിരിച്ചുവരാൻ എത്ര സമയമെടുക്കുമെന്ന് കണക്കാക്കുന്നത് ഭൂമിയെ പരിക്രമണം ചെയ്യുന്ന ഉപഗ്രഹങ്ങളുടെ സ്ഥാനങ്ങൾ ട്രാക്കുചെയ്യുന്നതിന് സാധാരണയായി ഉപയോഗിക്കുന്ന മാർഗമാണ്. എന്നാൽ ചലിക്കുന്ന ബഹിരാകാശ പേടകത്തിൽനിന്ന് നിശ്ചലമായ ഒന്നിലേക്ക് ലേസർ രശ്മി അയച്ച് അതിന്റെ കൃത്യമായ സ്ഥാനം നിർണയിക്കുന്നതിന് റിവേഴ്സ് സാങ്കേതിക വിദ്യ ഉപയോഗിക്കുകയാണ് ഇവിടെ നാസ ചെയ്തിരിക്കുന്നത്.

മിഴിയടച്ചിട്ടും വഴികാട്ടിയായി ചന്ദ്രയാന്‍-3; വിക്രം ലാന്‍ഡർ ഇനി സ്ഥിരം ലൊക്കേഷൻ മാർക്കർ
സൂപ്പര്‍ നോവ അവശിഷ്ടങ്ങളില്‍നിന്നുള്ള പ്രകാശ രശ്മികള്‍ പിടിച്ചെടുത്ത് എക്‌സ്‌പോസാറ്റ്

ചാന്ദ്ര പര്യവേക്ഷണത്തിന്റെ തുടക്കം മുതൽ നിരവധി എൽ ആർ എകൾ ചന്ദ്രനിൽ വിന്യസിച്ചിട്ടുണ്ട്. എന്നാൽ വിക്രം ലാൻഡറിലെ എൽ ആർ എ വളരെ ചെറുതും ലളിതവുമാണ്. രണ്ടിഞ്ച് മാത്രമാണ് വലുപ്പം. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിന് സമീപം ലഭ്യമായ ഏക എൽ ആർ എയുമാണിത്.

താഴികക്കുടത്തിന്റെ മാതൃകയിൽ അലൂമിനിയം ഫ്രെയിമിൽ സജ്ജമാക്കിയ ഉപകരണത്തിൽ മൂന്ന് കോണുള്ള എട്ട് ചെറു കണ്ണാടികൾ (റിട്രോഫ്ളെക്റ്ററുകൾ) ഉണ്ട് . ഏത് ദിശയിൽ നിന്നും വരുന്ന പ്രകാശത്തെ പ്രതിഫലിപ്പിക്കാൻ ഉദ്ദേശിച്ചുള്ളതാണ് എൽ ആർ എയുടെ രൂപം. പ്രവർത്തിക്കാൻ വൈദ്യുതിയോ അറ്റകുറ്റപ്പണിയും ആവശ്യമില്ലാത്ത ഉപകരണം പതിറ്റാണ്ടുകളോളം നിലനിൽക്കും. 

വിക്രം ലാൻഡർ ചന്ദ്രോപരിതലത്തിൽ. (ഓഗസ്റ്റ് 23ന് വിക്രം ലാൻഡ് ചെയ്ത് നാല് ദിവസത്തിനുശേഷം നാസയുടെ ലൂണാർ റെക്കണൈസൻസ് ഓർബിറ്റർ പകർത്തിയ ചിത്രം)
വിക്രം ലാൻഡർ ചന്ദ്രോപരിതലത്തിൽ. (ഓഗസ്റ്റ് 23ന് വിക്രം ലാൻഡ് ചെയ്ത് നാല് ദിവസത്തിനുശേഷം നാസയുടെ ലൂണാർ റെക്കണൈസൻസ് ഓർബിറ്റർ പകർത്തിയ ചിത്രം)

എൽ ആർ എ പരീക്ഷണ വിജയം നിലവിലെയും ഭാവിയിലെയും ബഹിരാകാശ ദൗത്യങ്ങള്‍ക്ക്‌ വലിയ മുതൽക്കൂട്ടാവും. ലാന്‍ഡര്‍ കിടക്കുന്ന ഇടത്തു നിന്ന് ഇത്ര ദൂരം അകലെ അല്ലെങ്കില്‍ അടുത്തു എന്ന് ദിശ കണക്കാക്കി ഈ ഭാഗത്തു പേടകങ്ങള്‍ ഇറക്കാന്‍ ഇനി ബഹിരാകാശ ശാസ്ത്രജ്ഞര്‍ക്ക് സാധിക്കും. ഇത് കൂടാതെ ചന്ദ്രന്റെ ഭ്രമണം, പരിക്രമണം, ഗുരുത്വ ബലം, ആന്തരിക ഘടന തുടങ്ങിയവ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പകരാനും എല്‍ ആര്‍ എക്കു സാധിക്കും .

ഡിസംബര്‍ 12 ന് ആയിരുന്നു നാസയ്ക്കു ഈ ഉപകരണത്തില്‍ നിന്നുള്ള ആദ്യ സിഗ്‌നലുകള്‍ ലഭിച്ചത് . ചന്ദ്രനെ വലം വെക്കുന്ന നാസയുടെ എല്‍ ആര്‍ ഓര്‍ബിറ്റ് ഈ സമയം വിക്രം ലാന്‍ഡറിന്റെ 100 കിലോമീറ്റര്‍ മുകളിലൂടെ ആയിരുന്നു സഞ്ചരിച്ചിരുന്നത്. മാന്‍സിനസ് സി എന്ന ഗര്‍ത്തതിന് സമീപമുള്ള സമതല പ്രദേശത്താണ് ലാന്‍ഡര്‍ കിടക്കുന്നത്. ഇവിടേയ്ക്ക് എല്‍ ആര്‍ ഓര്‍ബിറ്റില്‍നിന്ന് അയച്ച ലേസര്‍ ആവേഗങ്ങള്‍ ലാന്‍ഡറില്‍ തട്ടി പ്രതിഫലിക്കുകയും സിഗ്‌നല്‍ ലഭിക്കുകയുമായിരുന്നെന്നു നാസ അറിയിച്ചു.

മിഴിയടച്ചിട്ടും വഴികാട്ടിയായി ചന്ദ്രയാന്‍-3; വിക്രം ലാന്‍ഡർ ഇനി സ്ഥിരം ലൊക്കേഷൻ മാർക്കർ
സൗര രഹസ്യങ്ങള്‍ അനാവരണം ചെയ്യാന്‍ ആദിത്യ എല്‍-1 ഹാലോ ഭ്രമണപഥത്തില്‍; ലഗ്രാഞ്ച് ബിന്ദുവിലെത്തുന്ന നാലാം രാജ്യമായി ഇന്ത്യ

നാസയുടെ കണ്ടെത്തല്‍ ഐ എസ് ആര്‍ ഒയെ സംബന്ധിച്ചിടത്തോളം അഭിമാനിക്കാനേറെയുള്ള നേട്ടമാണ്. ചന്ദ്രോപരിതലത്തില്‍ ലാന്‍ഡറിന് സോഫ്റ്റ് ലാന്‍ഡിങ് സാധ്യമാക്കാന്‍ നമ്മുടെ ശാസ്ത്രജ്ഞര്‍ക്ക് കഴിഞ്ഞതുകൊണ്ട് മാത്രമാണ് പേടകത്തിലെ ഈ ഉപകരണം സജീവമായി നിലനിര്‍ത്താന്‍ സാധിച്ചത്. ചന്ദ്രയാന്‍ - 2 ദൗത്യത്തിന്റെ ഭാഗമായുള്ള വിക്രം ലാന്‍ഡറിലും നാസ ഇതേ പേ ലോഡ് വെച്ചിരുന്നെങ്കിലും സോഫ്റ്റ് ലാന്‍ഡിങ് പിഴച്ചത് മൂലം പേടകം ചന്ദ്രോപരിതലത്തില്‍ ഇടിച്ചിറങ്ങി ഛിന്നഭിന്നമാകുകയായിരുന്നു.

ചന്ദ്രന്റെ ദക്ഷിണധ്രുവത്തിന് സമീപം ഓഗസ്റ്റ് 23നാണ് വിക്രം ലാൻഡർ സോഫ്റ്റ് ലാൻഡ് ചെയ്തത്. തുടർന്ന് ലാൻഡറിൽനിന്ന് പ്രഗ്യാൻ റോവർ പുറത്തിറങ്ങി സഞ്ചരിച്ച് വിവിധ പരീക്ഷണങ്ങൾ നടത്തുകയും ഇതിന്റെ ഡേറ്റയും ചിത്രങ്ങളും ഭൂമിയിലേക്ക് അയയ്ക്കുകയും ചെയ്തു. ചന്ദ്രനിൽ നിരവധി മൂലകങ്ങളുടെ സാന്നിധ്യം പ്രഗ്യാൻ റോവർ കണ്ടെത്തിയിരുന്നു. കൂടാതെ, ആദ്യമായി ചന്ദ്രനിൽ സൾഫറിന്റെ സാന്നിധ്യം തെളിയിക്കുന്ന വിവരങ്ങളും ശേഖരിച്ചിട്ടുണ്ട്.

logo
The Fourth
www.thefourthnews.in