ചാന്ദ്രചലനം രേഖപ്പെടുത്തി ചന്ദ്രയാൻ 3; പ്ലാസ്മ സാന്നിധ്യം കുറവെന്ന് രംഭ പേലോഡ് പഠനം

ചാന്ദ്രചലനം രേഖപ്പെടുത്തി ചന്ദ്രയാൻ 3; പ്ലാസ്മ സാന്നിധ്യം കുറവെന്ന് രംഭ പേലോഡ് പഠനം

തിരുവനന്തപുരം വിക്രം സാരാഭായി സ്‌പേസ് സെന്ററിലെ സ്‌പേസ് സയന്‍സ് ലബോറട്ടറിയാണ് രംഭ- എല്‍പി വികസിപ്പിച്ചെടുത്തത്

ചന്ദ്രയാന്‍ 3നില്‍ നിന്നുള്ള കൂടുതല്‍ ശാസ്ത്രീയ വിവരങ്ങള്‍ പുറത്തുവിടുകയാണ് ഐഎസ്ആര്‍ഒ. ചന്ദ്രനിലെ പ്ലാസ്മാ സാന്നിധ്യം കുറവാണെന്ന് കണ്ടെത്തിയ ചന്ദ്രയാന്‍, ചന്ദ്രനിലെ പ്രകമ്പനങ്ങളും രേഖപ്പെടുത്തി.

ചന്ദ്രയാന്‍ ലാന്‍ഡറിലെ രംഭ- ലാഗ്മിര്‍ പ്രോബാണ് പ്ലാസ്മാ സാന്നിധ്യം പഠിക്കാനുള്ള ഉപകരണം. ദക്ഷിണധ്രുവ മേഖലയില്‍ ചന്ദ്രോപരിതലത്തിന് സമീപമുള്ള പ്ലാസ്മ സാന്നിധ്യമാണ് പഠിച്ചത്. ആദ്യമായാണ് ഇത്തരമൊരു പരിശോധന നടത്തുന്നത്. ഉപരിതലത്തിന് സമീപം പ്ലാസ്മാ സാന്നിധ്യം കുറവാണെന്നാണ് പ്രാഥമിക വിലയിരുത്തല്‍.

രംഭ -എൽപി പഠനം
രംഭ -എൽപി പഠനംഐഎസ്ആർഒ

ഒരു ക്യുബിക് മീറ്റര്‍ വ്യാപ്തിയില്‍ 50 ലക്ഷം മുതല്‍ മൂന്ന് കോടി വരെ ഇലക്ട്രോണുകളാണ് പല മേഖലകളില്‍ കണ്ടെത്തിയത്. ഇത് ഒരു ചാന്ദ്രപകലിന്റെ തുടക്കസമയത്തെ അളവാണ്. സമയം പോകുംതോറും ഇതെങ്ങനെ മാറുന്നു എന്നതടക്കം നിര്‍ണായക പഠനം രംഭ നടത്തും. തിരുവനന്തപുരം വിക്രം സാരാഭായി സ്‌പേസ് സെന്ററിലെ സ്‌പേസ് സയന്‍സ് ലബോറട്ടറിയാണ് രംഭ- എല്‍പി വികസിപ്പിച്ചെടുത്തത്.

ഇൽസ രേഖപ്പെടുത്തിയ കമ്പനം- ഓഗസ്റ്റ് 25 ലേത്
ഇൽസ രേഖപ്പെടുത്തിയ കമ്പനം- ഓഗസ്റ്റ് 25 ലേത്ഐഎസ്ആർഒ

ലാന്‍ഡറില്‍ തന്നെയുള്ള ഇല്‍സ ( ലൂണാര്‍ സിസ്മിക് ആക്റ്റിവിറ്റി) എന്ന ഉപകരണമാണ് ചന്ദ്രനിലെ പ്രകമ്പനങ്ങള്‍ രേഖപ്പെടുത്തിയത്. റോവറിന്റെയും മറ്റ് പേലോഡുകളുടെയും ചലനം മൂലം ചന്ദ്രോപരിതലത്തിലുണ്ടാകുന്ന ചെറുകമ്പനങ്ങള്‍ ഇല്‍സ രേഖപ്പെടുത്തുന്നുണ്ട്. ഇതിനിടെയാണ് സ്വാഭാവികമായ മറ്റൊരു കമ്പനം രേഖപ്പെടുത്തിയത്.

ഇൽസ രേഖപ്പെടുത്തിയ കമ്പനം
ഇൽസ രേഖപ്പെടുത്തിയ കമ്പനംഐഎസ്ആർഒ

ഓഗസ്റ്റ് 26 ന് ആണ് ഇത്തരത്തിലുള്ള പ്രകമ്പനം ഇല്‍സ കണ്ടെത്തിയത്. ഇതിന്റെ ഉറവിടം സംബന്ധിച്ച് അന്വേഷണം തുടരുകയാണ്. പ്രകൃതിദത്തമായ ചലനങ്ങളും യന്ത്രങ്ങളുടെ പ്രവര്‍ത്തനം മൂലമുണ്ടാകുന്ന ചലങ്ങളും ചന്ദ്രോപരിതലത്തില്‍ ഉണ്ടാക്കുന്ന കമ്പനങ്ങള്‍ പഠിക്കുന്ന ഉപകരണമാണ് ഇല്‍സ.

ചാന്ദ്രചലനം രേഖപ്പെടുത്തി ചന്ദ്രയാൻ 3; പ്ലാസ്മ സാന്നിധ്യം കുറവെന്ന് രംഭ പേലോഡ് പഠനം
റോവറിലെ രണ്ടാം പേലോഡും ചന്ദ്രനിലെ സൾഫർ സാന്നിധ്യം ഉറപ്പിച്ചെന്ന് ഐഎസ്ആർഒ; ലാൻഡർ പകർത്തിയ റോവറിന്റെ ദൃശ്യങ്ങളും പുറത്ത്

ഓഗസ്റ്റ് 23 മുതല്‍ 14 ദിവസമാണ് റോവറിന്റെയും ലാന്‍ഡറിന്റെയും പ്രവര്‍ത്തനകാലാവധി. ഇതില്‍ എട്ട് ദിവസം പൂര്‍ത്തിയായിക്കഴിഞ്ഞു. സള്‍ഫര്‍ സാന്നിധ്യം സ്ഥിരീകരിക്കു, താപനില വ്യതിയാനം രേഖപ്പെടുത്തുക തുടങ്ങി നിര്‍ണായകമായ പല കണ്ടെത്തലും ചന്ദ്രയാന്‍ ഇതുവരെ നടത്തിയിട്ടുണ്ട്. കൂടുതല്‍ ശാസ്ത്രീയ പരിശോധനാഫലവും ഡേറ്റയും കാത്തിരിക്കുകയാണ് ശാസ്ത്രലോകം.

logo
The Fourth
www.thefourthnews.in