ധരംശാല ഗ്രൗണ്ടിലെ പുല്ലുകളില്‍ ഫംഗസ് ബാധ; ആശങ്ക, കണ്ടെത്തിയത് ലോകകപ്പിന് മുന്നോടിയായി ഐസിസി സംഘം നടത്തിയ പരിശോധനയില്‍
ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ഏകദിന ലോകകപ്പിനുള്ള തയ്യാറെടുപ്പുകള്‍ക്കിടെ ബിസിസിഐക്ക് മുന്നില്‍ മറ്റൊരു വെല്ലുവിളി. ലോകകപ്പിന് മൂന്ന് ആഴ്ചകള്‍ മാത്രം ബാക്കി നില്‍ക്കെ ധരംശാലയിലെ ഹിമാചല്‍പ്രദേശ് ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തിത്തിലെ പുല്ലുകളില്‍ ഫംഗസ് ബാധയുണ്ടെന്നുള്ള റിപ്പോര്‍ട്ട് ആശങ്ക ഉണ്ടാക്കുന്നു. പിച്ച് കണ്‍സള്‍ട്ടന്റ് ആന്റി അറ്റ്കിന്‍സണിന്റെ നേതൃത്വത്തില്‍ ഐസിസി സംഘം നടത്തിയ പരിശോധനയില്ലാണ് ഫംഗസ് ബാധ റിപ്പോർട്ട് ചെയ്തത്. ധരംശാല സ്റ്റേഡിയത്തെക്കുറിച്ച് തൃപ്തികരമായ റിപ്പോര്‍ട്ട് ഇതുവരെ വിദഗ്ധ സംഘം സമര്‍പ്പിച്ചിട്ടില്ല.
മൈതാനത്തിന്റെ നിലവിലെ അവസ്ഥയെക്കുറിച്ച് കൂടുതല്‍ വ്യക്തത ലഭിക്കുന്നതിനായി ബിസിസിഐയില്‍ നിന്നുള്ള സംഘം പരിശോധന നടത്തും. ഐസിസി നടത്തിയ പരിശോധനയ്ക്കിടെ മൈതാനത്ത് ഫംഗസ് ബാധ സ്ഥിരീകരിച്ചതോടെ അറ്റ്കിന്‍സണ്‍ ചുവപ്പുകൊടി ഉയര്‍ത്തുകയായിരുന്നു. ഗ്രേഡ് IV ഫംഗസാണ് മൈതാനത്തെ ബാധിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. '' അറ്റകിന്‍സണ്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് ആശങ്കാജനകമാണ്. ഗ്രേഡ് IV ഫംഗസാണ് മൈതാനത്തെ ബാധിച്ചിരിക്കുന്നത്, അദ്ദേഹം ബിസിസിഐ അധികൃതരെ വിവരം അറിയിച്ചിട്ടുണ്ട്, അവര്‍ വിഷയം പരിശോധിച്ചുവരികയാണ്'' ബിസിസിഐയോട് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.
മൈതാനത്തിന്റെ നിലവിലെ അവസ്ഥയെക്കുറിച്ച് കൂടുതല്‍ വ്യക്തത ലഭിക്കുന്നതിനായി ബിസിസിഐയില്‍ നിന്നുള്ള സംഘം പരിശോധന നടത്തും
ഈ വര്‍ഷം ഹിമാചല്‍ പ്രദേശില്‍ കനത്തമഴ പെയ്യുകയും ധാരാളം നാശനഷ്ടങ്ങള്‍ ഉണ്ടാവുകയും ചെയ്തിരുന്നു. എന്നാല്‍ മൈതാനത്തെ ഫംഗസ് ബാധയുടെ പ്രധാന കാരണം ഇതല്ലെന്നാണ് വിലയിരുത്തല്‍. അറ്റ്കിന്‍സണിന്റെ നേതൃത്വത്തിലുള്ള സംഘം സെപ്റ്റംബര്‍ ആദ്യവാരത്തോടെ ഇന്തിയിലെ എല്ലാ വേദികളും പരിശോധിച്ചു.
ഒക്ടോബര്‍ ഏഴിന് നടക്കാനിരിക്കുന്ന ബംഗ്ലാദേശ്-അഫ്ഗാനിസ്ഥാന്‍ മത്സരത്തിന് മുന്‍പ് ധരംശാല സ്റ്റേഡിയത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാമെന്ന വിശ്വാസത്തിലാണ് ബിസിസിഐയും എച്ച്പിസിഎയും. ഒക്ടോബര്‍ 22 ന് ധരംശാലയില്‍വച്ചാണ് ഇന്ത്യ ന്യൂസിലന്‍ഡിനെ നേരിടുക. ''ലോകകപ്പിന് മുന്‍പ് തന്നെ മൈതാനത്തെ ഫംഗസ് പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടും, സെപ്റ്റംബര്‍ 20 നോ അല്ലെങ്കില്‍ ഈ വാരാന്ത്യത്തിലോ ബിസിസിഐ സംഘം മൈതാനത്ത് പതിവ് പരിശോധന നടത്തും. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ബിസിസിഐ സെക്രട്ടറി ജയ്ഷാ സ്ഥലത്തെത്താന്‍ സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു.
ഈ വര്‍ഷം രണ്ടാം തവണയാണ് ധരംശാല സ്റ്റേഡിയത്തെക്കുറിച്ച് ഇത്തരത്തില്‍ ആശങ്ക ഉയരുന്നത്. മാര്‍ച്ചില്‍ നടന്ന ഇന്ത്യ ഓസ്‌ട്രേലിയ ടെസ്റ്റ് മത്സരത്തിനായി വേദിയൊരുക്കുന്നതില്‍ എച്ച്പിസിഎ പരാജയപ്പെട്ടിരുന്നു. ടെസ്റ്റിന് രണ്ടാഴ്ച മുന്‍പ് റിലേ മത്സരങ്ങള്‍ക്കായി മൈതാനം ചെത്തിവൃത്തിയാക്കിയതിനാല്‍ മത്സരം ഇന്‍ഡോറിലേക്ക് മറ്റേണ്ടി വന്നു. രണ്ട് മാസങ്ങള്‍ക്ക് ശേഷം മൈതാനത്തെ പച്ചപ്പ് തിരിച്ചുകൊണ്ട് വരികയും രണ്ട് ഐപിഎല്‍ മത്സരങ്ങള്‍ നടത്തുകയും ചെയ്തു.