ഏഷ്യാകപ്പ്: ലങ്കയെ എറിഞ്ഞുവീഴ്ത്തി; എട്ടാം കിരീടത്തില്‍ മുത്തമിട്ട് ഇന്ത്യ

ഏഷ്യാകപ്പ്: ലങ്കയെ എറിഞ്ഞുവീഴ്ത്തി; എട്ടാം കിരീടത്തില്‍ മുത്തമിട്ട് ഇന്ത്യ

ഏഴോവറില്‍ 21 റണ്‍സ് മാത്രം വിട്ടുകൊടുത്ത് ആറ് വിക്കറ്റ് വീഴ്ത്തിയ സിറാജാണ് ലങ്കയുടെ അടിത്തറയിളക്കിയത്

ശ്രീലങ്കയെ സ്വന്തം മണ്ണില്‍ നിഷ്പ്രഭമാക്കി ഏഷ്യാകപ്പ് എട്ടാം കിരീടമുയര്‍ത്തി ഇന്ത്യ. 51 റണ്‍സ് എന്ന ചെറിയ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യ 10 വിക്കറ്റിന് ആധികാരികജയം സ്വന്തമാക്കി. ഓപ്പണര്‍മാരായ ഇഷാന്‍ കിഷാന്റെയും ശുഭ്മാന്‍ ഗില്ലിന്റെയും കൂട്ടുകെട്ടില്‍ ഏഴ് ഓവറില്‍ തന്നെ ലങ്കയെ മറികടന്നു. ഏഴോവറില്‍ 21 റണ്‍സ് മാത്രം വിട്ടുകൊടുത്ത് ആറ് വിക്കറ്റ് വീഴ്ത്തിയ സിറാജാണ് ലങ്കയുടെ അടിത്തറയിളക്കിയത്. ഹാര്‍ദിക് പാണ്ഡ്യ മൂന്ന് വിക്കറ്റ് വീഴ്ത്തി. ഇതോടെ 37 പന്തില്‍ ഇന്ത്യ ലങ്കയുടെ അടിവേരറുത്തു.

ഏഷ്യാകപ്പ്: ലങ്കയെ എറിഞ്ഞുവീഴ്ത്തി; എട്ടാം കിരീടത്തില്‍ മുത്തമിട്ട് ഇന്ത്യ
ഏഷ്യാകപ്പ് ഫൈനല്‍: ലങ്കയില്‍ ആഞ്ഞടിച്ച് സിറാജ്; ഇന്ത്യയ്ക്ക് 51 റണ്‍സ് വിജയലക്ഷ്യം

ഗില്‍ 19 പന്തില്‍ 27 റണ്‍സ് നേടിയപ്പോള്‍ ഇഷാന്‍ 18 പന്ത് നേരിട്ട് 23 റണ്‍സാണ് അടിച്ചെടുത്തത്. മഴ കളിമുടക്കുമെന്ന ആശങ്കയുണ്ടായിരുന്നെങ്കിലും കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ കൊടുങ്കാറ്റാണ് ആഞ്ഞടിച്ചത്. ഇതോടെ ടോസ് ജയിച്ച് ബാറ്റിങ്ങിനിറങ്ങിയ ലങ്ക 15.2 ഓവറില്‍ 50 റണ്‍സിന് ഓള്‍ഔട്ട് ആയി. ആദ്യ ഓവറില്‍ ഓപ്പണര്‍ കുശാല്‍ പെരേരയെ സംപൂജ്യനാക്കി മടക്കി ജസ്പ്രീത് ബുംറയാണ് ഇന്ത്യന്‍ വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടത്. പിന്നാലെ രണ്ടാം ഓവര്‍ മെയ്ഡനാക്കി സിറാജ് ലങ്കയെ പ്രതിരോധത്തിലാക്കി. നാലാം ഓവറില്‍ തിരിച്ചുവന്ന സിറാജ് ആ ഓവറില്‍ പാതും നിസങ്ക(2), സധീര സമര വിക്രമ(0), ചരിത് അസലങ്ക (0), ധനഞ്ജയ ഡി സില്‍വ (4) എന്നിവരെ കൂടാരം കയറ്റി. പിന്നാലെ ആറാം ഓവറില്‍ ക്യാപ്റ്റന്‍ ദസുന്‍ ഷനകയെ (0) കൂടി പുറത്താക്കി ഏകദിന ചരിത്രത്തില്‍ അതിവേഗം അഞ്ച് വിക്കറ്റ് പൂര്‍ത്തിയാക്കുന്ന താരമെന്ന റെക്കോര്‍ഡും സിറാജ് സ്വന്തമാക്കി. 12ാം ഓവറില്‍ കുശാല്‍ മെന്‍ഡിസിനെ (17) ബൗള്‍ഡാക്കി സിറാജ് ആറ് വിക്കറ്റ് തികച്ചു.

ദുനിത് വെല്ലലെഗ(8), പ്രമോദ് മധുശന്‍(1), മതീശ പതിരണ(0) എന്നിവരെ കരകയറ്റി പാണ്ഡ്യ ലങ്കയുടെ പരാജയം പൂര്‍ത്തിയാക്കി. ഇതോടെ സ്വന്തം തട്ടകത്തില്‍ കിരീടപ്രതീക്ഷയുമായി ഇറങ്ങിയ ലങ്കന്‍ സ്വപ്നങ്ങള്‍ ഇന്ത്യയ്ക്ക് മുന്നില്‍ തകര്‍ന്നടിഞ്ഞു. കഴിഞ്ഞ ദിവസങ്ങളില്‍ സ്പിന്നിനെ തുണച്ച പിച്ച് ഫൈനലില്‍ പേസര്‍മാര്‍ക്ക് അനുകൂലമാവുകയായിരുന്നു. 50 റണ്‍സിന് പുറത്തായ ശ്രീലങ്കയുട ഏകദിന ക്രിക്കറ്റിലെ ഏറ്റവും കുറഞ്ഞ രണ്ടാമത്തെ സ്‌കോറാണ് ഇന്നത്തേത്.

logo
The Fourth
www.thefourthnews.in