CWC2023 | ആര്‍ക്കും വിക്കറ്റുമില്ല, റണ്‍ഔട്ടുമല്ല, ഏഞ്ചലോ മാത്യൂസ് പുറത്തായത് എങ്ങനെ? അപൂര്‍വ ഔട്ടില്‍ വിവാദം

CWC2023 | ആര്‍ക്കും വിക്കറ്റുമില്ല, റണ്‍ഔട്ടുമല്ല, ഏഞ്ചലോ മാത്യൂസ് പുറത്തായത് എങ്ങനെ? അപൂര്‍വ ഔട്ടില്‍ വിവാദം

ശ്രീലങ്ക - ബംഗ്ലാദേശ് മത്സരത്തിനിടെ 25-ാം ഓവറിലായിരുന്നു സംഭവം

അന്താരാഷ്ട്ര ക്രിക്കറ്റില്‍ ടൈംഡ് ഔട്ടായി (Timed Out) ഒരു താരം പുറത്താകുന്നതിനെക്കുറിച്ച് കേട്ടിട്ടുണ്ടോ. എന്നാല്‍ അങ്ങനൊന്ന് സംഭവിച്ചിരിക്കുകയാണ് ഇപ്പോള്‍. 2023 ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ ശ്രീലങ്ക - ബംഗ്ലാദേശ് മത്സരത്തിനിടെയാണ് അത്യപൂർവമായ സംഭവം. പുറത്താകലിന് ഇരയായത് ശ്രീലങ്കന്‍ ബാറ്റർ ഏഞ്ചെലോ മാത്യൂസും. ചരിത്രത്തില്‍ ആദ്യമായാണ് ടൈം ഔട്ടിലൂടെ ഒരാള്‍ പുറത്താകുന്നത്.

എംസിസി റൂള്‍ പ്രകാരം എന്താണ് ടൈംഡ് ഔട്ട്

ഒരു വിക്കറ്റ് നഷ്ടപ്പെടുകയോ അല്ലെങ്കില്‍ ബാറ്റർ റിട്ടയറാകുകയോ ചെയ്യുകയാണെങ്കില്‍ അടുത്ത താരത്തിന് ക്രീസിലെത്തി പന്ത് നേരിടാന്‍ ഒരു നിശ്ചിത സമയം അനുവദിച്ചിട്ടുണ്ട്. മൂന്ന് മിനുറ്റാണിത്. മൂന്ന് മിനുറ്റിനുള്ളില്‍ ബൗളര്‍ക്ക് അടുത്ത പന്ത് എറിയാനുള്ള അവസരം ഉണ്ടായിരിക്കണം. പുതിയതായി ക്രീസില്‍ എത്തിയ ബാറ്ററുടെ കാരണത്താല്‍ ബൗളിങ് തുടങ്ങാല്‍ വൈകിയാല്‍ ടൈംഡ് ഔട്ട് നിയമപ്രകാരം പുറത്താകും. പക്ഷേ 2023 ഏകദിന ലോകകപ്പിലെ സാഹചര്യങ്ങള്‍ അനുസരിച്ച് നിശ്ചിത സമയം രണ്ട് മിനുറ്റാക്കി കുറച്ചിരുന്നു.

CWC2023 | ആര്‍ക്കും വിക്കറ്റുമില്ല, റണ്‍ഔട്ടുമല്ല, ഏഞ്ചലോ മാത്യൂസ് പുറത്തായത് എങ്ങനെ? അപൂര്‍വ ഔട്ടില്‍ വിവാദം
കോഹ്ലിയും സച്ചിനും 49ല്‍; കേമനാര്?

ഏഞ്ചെലോ മാത്യൂസിന് സംഭവിച്ചത്

25-ാം ഓവറില്‍ സദീര സമരവിക്രമയുടെ വിക്കറ്റ് വീണതിന് പിന്നാലെയായിരുന്നു മാത്യൂസിന്റെ ഊഴം. നിയമപ്രകാരം മൂന്ന് മിനുറ്റാണ് അനുവദിച്ചിട്ടുള്ളതെങ്കിലും മാത്യൂസ് രണ്ട് മിനുറ്റിനുള്ളല്‍ തന്നെ ക്രീസിലെത്തിയിരുന്നു. പന്ത് നേരിടാനൊരുങ്ങിയപ്പോഴാണ് താരത്തിന്റെ ഹെല്‍മറ്റിന്റെ സ്ട്രാപ്പിന് പ്രശ്നം നേരിട്ടത്.

സഹതാരങ്ങള്‍ ഹെല്‍മെറ്റുമായി മൈതാനത്ത് എത്തിയെങ്കിലും സമയം അതിക്രമിച്ചതോടെ ബംഗ്ലാദേശ് നായകന്‍ ഷാക്കിബ് അല്‍ ഹസന്‍ ടൈംഡ് ഔട്ടിനായി അപ്പീല്‍ ചെയ്തു. മാത്യൂസ് ഷാക്കിബിനോട് സംസാരിച്ചെങ്കിലും അപ്പീല്‍ പിന്‍വലിക്കാന്‍ ബംഗ്ലാദേശ് തയാറായില്ല. ഇതോടെ മാത്യൂസിന് പവലിയനിലേക്ക് മടങ്ങേണ്ടി വന്നു.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ അത്യപൂര്‍വമായാണ് ഇത്തരത്തില്‍ ഒരു ബാറ്റര്‍ പുറത്താകുന്നത്. മാത്യൂസിന്റെ വിക്കറ്റ് നഷ്ടത്തില്‍ സോഷ്യല്‍മീഡിയയിലും വിവാദം കൊഴുക്കുകയാണ്. ബംഗ്ലാദേശിന്റെ ഭാഗത്തു നിന്നുണ്ടായത് സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റിന് പറ്റിയ നടപടിയല്ലെന്നാണ് ഭൂരിപക്ഷത്തിന്റേയും വിമര്‍ശനം.

logo
The Fourth
www.thefourthnews.in