CWC 2023 | വിസ്മയിപ്പിച്ച് അഫ്ഗാന്‍; ഇംഗ്ലണ്ടിന് പിന്നാലെ പാകിസ്താനെയും അട്ടിമറിച്ചു

CWC 2023 | വിസ്മയിപ്പിച്ച് അഫ്ഗാന്‍; ഇംഗ്ലണ്ടിന് പിന്നാലെ പാകിസ്താനെയും അട്ടിമറിച്ചു

ഇന്നിങ്സിലുടനീളം കരുതലോടെ ബാറ്റ് വീശിയ അഫ്ഗാനിസ്താന് പാകിസ്താന്റെ മോശം ഫീല്‍ഡിങ്ങും തുണയായി

പലതവണ പാകിസ്താന് മുന്നില്‍ കൈവിട്ട ജയം ഒടുവില്‍ അഫ്ഗാനിസ്താന്‍ പിടിച്ചെടുത്തു. 2023 ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ന്‌ പാകിസ്താന്‍ ഉയർത്തിയ 283 റണ്‍സ് വിജയലക്ഷ്യം അഫ്ഗാന്‍ മറികടന്നത് എട്ട് വിക്കറ്റ് ശേഷിക്കെ. റഹ്മാനുള്ള ഗുർബാസ് (65), ഇബ്രാഹിം സദ്രാന്‍ (87), റഹ്മത്ത് ഷാ (77*), ഹഷ്മത്തുള്ള ഷഹീദി (48*) എന്നവരുടെ ഇന്നിങ്സുകളാണ് പാകിസ്താന്റെ ജയമോഹങ്ങള്‍ തകർത്തത്

ചെന്നൈയിലെ വേഗത കുറഞ്ഞ വിക്കറ്റില്‍ പാകിസ്താനെതിരെ വിജയസാധ്യത നിലനിർത്താന്‍ ആവശ്യമായിരുന്നത് മികച്ച അടിത്തറയായിരുന്നു. റഹ്മാനുള്ള ഗുർബാസും, ഇബ്രാഹിം സദ്രാനും ചേർന്ന് അത് വൃത്തിയായി ചെയ്തെന്ന് പറയാം. ഒന്നാം വിക്കറ്റില്‍ സഖ്യം 130 റണ്‍സ് കണ്ടെത്തി. ആദ്യ വിക്കറ്റിനായി പാക് ബൗളർമാർ എറിയേണ്ടി വന്നത് 127 പന്തുകളായിരുന്നു.

CWC 2023 | വിസ്മയിപ്പിച്ച് അഫ്ഗാന്‍; ഇംഗ്ലണ്ടിന് പിന്നാലെ പാകിസ്താനെയും അട്ടിമറിച്ചു
മുരളിയോട് 'മുഖംതിരിച്ച' ബേദി; മരണത്തോടെ അവസാനിക്കുന്നു 'ചക്കര്‍' വിവാദം

65 റണ്‍സെടുത്ത ഗുർബാസിനെ പുറത്താക്കി ഷഹീന്‍ ഷാ അഫ്രിദിയായിരുന്നു പാകിസ്താന് ആശ്വാസം പകർന്നത്. മൂന്നാമനായെത്തിയ റഹ്മത്ത് ഷായെ കൂട്ടുപിടിച്ച് സദ്രാന്‍ റണ്ണൊഴുക്ക് കുറയാതെ നോക്കി. പാകിസ്താന്റെ മോശം ഫീല്‍ഡിങ്ങും അഫ്ഗാന്‍ സ്കോറിങ്ങിന് തുണയായി. ബൗണ്ടറികള്‍ക്ക് പുറമെ സിംഗിളും ഡബിളും നേടുന്നതിലും അഫ്ഗാന്‍ ബാറ്റർമാർ മികവ് കാട്ടി.

113 പന്തില്‍ 87 റണ്‍സെടുത്ത സദ്രാന്‍ പുറത്താകുമ്പോള്‍ അഫ്ഗാന്‍ സ്കോർ 190ലെത്തിയിരുന്നു. പിന്നീട് റഹ്മത്തും ഹഷ്മത്തുള്ള ഷഹീദിയും അഫ്ഗാനെ വിജയലക്ഷ്യത്തിലേക്ക് അടുപ്പിക്കാനുള്ള ഉത്തരവാദിത്തം ഏറ്റെടുത്തു. അനാവശ്യ ഷോട്ടുകളോട് അകലം പാലിച്ച് കരുതലോടെയാണ് ഇരുവരും ബാറ്റ് വീശിയത്.

CWC 2023 | വിസ്മയിപ്പിച്ച് അഫ്ഗാന്‍; ഇംഗ്ലണ്ടിന് പിന്നാലെ പാകിസ്താനെയും അട്ടിമറിച്ചു
ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം ബിഷന്‍ സിങ് ബേദി അന്തരിച്ചു

അവസാന ഓവറുകളിലേക്ക് കളി നീങ്ങിയപ്പോഴും സമ്മർദത്തെ അതിജീവിക്കാന്‍ റഹ്മത്തിനും ഹഷ്മത്തുള്ളയ്ക്കും കഴിഞ്ഞു. 84 പന്തില്‍ 77 റണ്‍സെടുത്താണ് റഹ്മത്ത് പുറത്താകാതെ നിന്നത്. 48 റണ്‍സെടുത്ത് ഹഷ്മത്ത് റഹ്മത്തിന് മികച്ച പിന്തുണയും നല്‍കി. അഫ്ഗാനിസ്താന്റെ ടൂർണമെന്റിലെ രണ്ടാം ജയമാണിത്, പാകിസ്താന്റെ മൂന്നാം തോല്‍വിയും. നേരത്തെ ഇംഗ്ലണ്ടിനേയും അഫ്ഗാന്‍ അട്ടിമറിച്ചിരുന്നു.

logo
The Fourth
www.thefourthnews.in