CWC2023 | ഡി കോക്കിന് സെഞ്ചുറി; ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഓസീസിന് 312 റണ്‍സ് വിജയലക്ഷ്യം
ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ഓസ്ട്രേലിയക്കെതിരെ 312 റണ്‍സ് വിജയലക്ഷ്യം ഉയര്‍ത്തി ദക്ഷിണാഫ്രിക്ക. ഓപ്പണര്‍ ക്വിന്റണ്‍ ഡി കോക്കിന്റെ സെഞ്ചുറി മികവില്‍ (108) നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് പ്രോട്ടിയാസ് 311 റണ്‍സെടുത്തത്. ഓസ്ട്രേലിയക്കായി മിച്ചല്‍ സ്റ്റാര്‍ക്കും ഗ്ലെന്‍ മാക്സ്വല്ലും രണ്ട് വിക്കറ്റ് വീതം നേടി. 56 റണ്‍സെടുത്ത എയിഡന്‍ മാര്‍ക്രമാണ് ദക്ഷിണാഫ്രിക്കയുടെ മറ്റൊരു പ്രധാന സ്കോറര്‍.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് ഓപ്പണര്‍മാരായ ക്വിന്റണ്‍ ഡി കോക്കും ടെംബ ബാവുമയും ചേര്‍ന്ന് മികച്ച തുടക്കമാണ് നല്‍കിയത്. 20-ാം ഓവറില്‍ ബാവുമ പുറത്താകുമ്പോള്‍ ദക്ഷിണാഫ്രിക്കയുടെ സ്കോര്‍ 100 കടന്നിരുന്നു. ഓസീസ് പേസര്‍മാരെ നിരന്തം ബൗണ്ടറി കടത്തിയ ഡി കോക്ക് തന്നെയായിരുന്നു കൂട്ടുകെട്ടിലെ കൂടുതല്‍ റണ്‍സും സംഭാവന ചെയ്തത്. ഗ്ലെന്‍ മാക്സ്വല്ലിന്റെ പന്തില്‍ ബാവുമയുടെ മടക്കത്തിന് ശേഷവും ഡി കോക്ക് തനത് ശൈലിയില്‍ തന്നെ ബാറ്റ് വീശി.
രണ്ടാം വിക്കറ്റില്ർ റസി വാന്‍ ഡെര്‍ ഡൂസണുമായി ചേര്‍ന്ന് 50 റണ്‍സും ഡി കോക്ക് ചേര്‍ത്തു. 26 റണ്‍സെടുത്ത യുവതാരത്തെ പവലിയനിലേക്ക് അയച്ച് ആഡം സാമ്പയാണ് കൂട്ടുകെട്ട് പൊളിച്ചത്. പിന്നാലെ ഡി കോക്ക് സെഞ്ചുറി തികയ്ക്കുകയും ചെയ്തു. ടൂര്‍ണമെന്റില്‍ ഡി കോക്കിന്റെ തുടര്‍ച്ചയായ രണ്ടാം സെഞ്ചുറിയാണിന്ന് പിറന്നത്. ഏകദിന കരിയറിലെ താരത്തിന്റെ 19-ാം ശതകവും. 106 പന്തില്‍ എട്ട് ഫോറും അഞ്ച് സിക്സും ഉള്‍പ്പടെ 108 റണ്‍സെടുത്താണ് ഇടം കയ്യന്‍ ബാറ്റര്‍ കളം വിട്ടത്. മാക്സ്വല്ലിനായിരുന്നു വിക്കറ്റ്.
ഡി കോക്ക് മടങ്ങിയതിന് ശേഷം എയിഡന്‍ മാര്‍ക്രവും ഹെന്‍ റിച്ച് ക്ലാസനും ചേര്‍ന്നായിരുന്നു ഇന്നിങ്സിനെ മുന്നോട്ട് നയിച്ചത്. 44 പന്തില്‍ മാര്‍ക്രം 56 റണ്‍സും ക്ലാസന്‍ 27 പന്തില്‍ 29 റണ്‍സുമെടുത്താണ് പുറത്തായത്. മാര്‍ക്രത്തെ കമ്മിന്‍സും ക്ലാസനെ ജോഷ് ഹെയ്സല്‍വുഡുമാണ് പുറത്താക്കിയത്. അവസാന ഓവറുകളില്‍ മാര്‍ക്കൊ യാന്‍സണും (26) ഡേവിഡ് മില്ലറും (17) ചേര്‍ന്ന് നടത്തിയ വെടിക്കെട്ടാണ് ദക്ഷിണാഫ്രിക്കന്‍ സ്കോര്‍ 300 കടത്തിയത്.