പിഴയ്ക്കാത്ത ഇടംകൈ കരുത്തായി ദീപ്തി ശർമ; ഇന്ത്യന്‍ വനിത ക്രിക്കറ്റ് ടീമിലെ 'ബെന്‍ സ്റ്റോക്‌സ്'

പിഴയ്ക്കാത്ത ഇടംകൈ കരുത്തായി ദീപ്തി ശർമ; ഇന്ത്യന്‍ വനിത ക്രിക്കറ്റ് ടീമിലെ 'ബെന്‍ സ്റ്റോക്‌സ്'

ഇംഗ്ലണ്ടിനെതിരായ ഏക ടെസ്റ്റ് മത്സരത്തില്‍ ഇന്ത്യ 347 റണ്‍സിന്റെ ചരിത്ര വിജയം നേടിയപ്പോള്‍ ബാറ്റുകൊണ്ടും പന്തുകൊണ്ടും മുന്നില്‍ നിന്ന് നയിച്ചത് ദീപ്തിയായിരുന്നു

ഉത്തർപ്രദേശിലെ ആഗ്ര സ്വദേശിയായ പെണ്‍കുട്ടിക്ക് ക്രിക്കറ്റിനോട് താല്‍പര്യം തോന്നിത്തുടങ്ങുന്നത് ഒന്‍പതാം വയസില്‍ സഹോദരന്‍ സുമിത് ശർമയുടെ പേസ് ബൗളിങ് മികവുകണ്ടാണ്. ആഗ്രയിലെ ഏകലവ്യ സ്പോർട്‌സ് സ്റ്റേഡിയത്തില്‍ സഹോദന്റെ മത്സരം കാണാനെത്തിയ ആ പെണ്‍കുട്ടി 50 മീറ്റർ ദൂരെനിന്നെറിഞ്ഞ പന്ത് ലക്ഷ്യം തെറ്റാതെ സ്റ്റമ്പ് തെറിപ്പിച്ചു. അന്നത്തെ ഇന്ത്യന്‍ വനിത ടീമിന്റെ മുഖ്യ സെലക്ടറായിരുന്ന ഹേമലത കലയുടെ കണ്ണില്‍ ആ ഇടം കൈ ത്രൊ ഉടക്കി. അവിടെ നിന്നായിരുന്നു ഇന്ത്യന്‍ വനിത ടീമിലെ 'ബെന്‍ സ്റ്റോക്സി'ന്റെ യാത്രയുടെ തുടക്കം.

ഇംഗ്ലണ്ടിനെതിരായ ഏക ടെസ്റ്റ് മത്സരത്തില്‍ ഇന്ത്യ 347 റണ്‍സിന്റെ ചരിത്ര വിജയം നേടിയപ്പോള്‍ ബാറ്റുകൊണ്ടും പന്തുകൊണ്ടും മുന്നില്‍ നിന്ന് നയിച്ച താരം, ദീപ്തി ശർമ. ടീമിന്റെ മുഖ്യപരിശീലകന്‍ അമോല്‍ മുജുംദാറാണ് ദീപ്തിയെ സ്റ്റോക്‌സിനോട് ഉപമിച്ചത്. മുജുംദാറിന്റെ വീക്ഷണം ശരിവയ്ക്കുന്നതായിരുന്നു ദീപ്തിയുടെ പ്രകടനവും.

രണ്ട് ഇന്നിങ്സുകളിലായി കേവലം 13.3 ഓവർ മാത്രമാണ് ദീപ്തി എറിഞ്ഞത്. നേടിയത് 39 റണ്‍സ് വഴങ്ങി ഒന്‍പത് വിക്കറ്റും (5-7, 4-32). വനിത ക്രിക്കറ്റിലെ ഒരു ഇന്ത്യന്‍ താരത്തിന്റെ ഏറ്റവും മികച്ച രണ്ടാമത്തെ ബൗളിങ് പ്രകടനമാണിത്. 2006-ല്‍ ഇംഗ്ലണ്ടിനെതിരെ ജുലാന്‍ ഗോസ്വാമി 78 റണ്‍സ് വഴങ്ങി പത്ത് വിക്കറ്റെടുത്തിരുന്നു. ബാറ്റിങ്ങില്‍ ആദ്യ ഇന്നിങ്സില്‍ അർദ്ധ സെഞ്ചുറിയും (67) രണ്ടാം ഇന്നിങ്സില്‍ 20 റണ്‍സും ദീപ്തി സ്കോർ ചെയ്തു.

പിഴയ്ക്കാത്ത ഇടംകൈ കരുത്തായി ദീപ്തി ശർമ; ഇന്ത്യന്‍ വനിത ക്രിക്കറ്റ് ടീമിലെ 'ബെന്‍ സ്റ്റോക്‌സ്'
മുംബൈയില്‍ ഹാർദിക്ക് 'ടൈറ്റനല്ല'; ടീമിനകത്തും കളത്തിലും കാത്തിരിക്കുന്നത് വെല്ലുവിളികളുടെ പരമ്പര

2014-ല്‍ ദേശീയ ടീമിലെത്തിയെങ്കിലും 2017-ല്‍ ദക്ഷിണാഫ്രിക്ക ആതിഥേയത്വം വഹിച്ച ചതുർരാഷ്ട്ര പരമ്പരയിലായിരുന്നു ദീപ്തി ശർമ ആദ്യമായി നിരീക്ഷകരുടേയും ക്രിക്കറ്റ് ആരാധകരുടേയും ശ്രദ്ധ പിടിച്ചുപറ്റുന്നത്. ദക്ഷിണാഫ്രിക്കയ്ക്കും ഇന്ത്യയ്ക്കും പുറമെ സിംബാബ്‌വെയും അയർലന്‍ഡുമായിരുന്നു പരമ്പരയുടെ ഭാഗമായിരുന്നത്. അയർലന്‍ഡിനെതിരായ മത്സരത്തില്‍ ഓപ്പണിങ്ങിനിറങ്ങിയ ദീപ്തി 160 പന്തില്‍ 27 ഫോറും രണ്ട് സിക്സും ഉള്‍പ്പെടെ 188 റണ്‍സാണ് നേടിയത്. വനിത ക്രിക്കറ്റിന്റെ ഏകദിന ചരിത്രത്തിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ സ്കോറായിരുന്നു അന്ന് 19-കാരിയായ ദീപ്തി കുറിച്ചത്.

പിന്നീട് പടുകൂറ്റന്‍ ഇന്നിങ്സുകള്‍ ദീപ്തിയുടെ ബാറ്റില്‍ നിന്ന് പിറന്നില്ലെങ്കിലും ഓള്‍റൗണ്ട് മികവിലായിരുന്നു തിളങ്ങിയിരുന്നത്. വൈറ്റ് ബോള്‍ ഫോർമാറ്റില്‍ ഓള്‍റൗണ്ടർ എന്ന നിലയില്‍ ഇന്ത്യന്‍ ടീമിലെ സ്ഥിരസാന്നിധ്യമായി ദീപ്തി മാറി. നിലവില്‍ വനിതകളുടെ ട്വന്റി20 റാങ്കിങ്ങില്‍ ബൗള‍‍ർമാരില്‍ ആറാമതും ഓള്‍റൗണ്ടർമാരില്‍ നാലാമതുമാണ് ദീപ്തി. ഏകദിനത്തിലും ഇരുവിഭാഗത്തിലും ദീപ്തിയുടെ സാന്നിധ്യമുണ്ട്. ബൗള‍ിങ്ങില്‍ ഒന്‍പതാമതും ഓള്‍റൗണ്ടർമാരില്‍ ആറാമതുമാണ് താരം.

പിഴയ്ക്കാത്ത ഇടംകൈ കരുത്തായി ദീപ്തി ശർമ; ഇന്ത്യന്‍ വനിത ക്രിക്കറ്റ് ടീമിലെ 'ബെന്‍ സ്റ്റോക്‌സ്'
347 റണ്‍സിന്റെ 'ചരിത്രം'; അഭിമാനത്തോടെ ഇന്ത്യന്‍ വനിതകള്‍

വൈറ്റ് ബോള്‍ ഫോർമാറ്റില്‍ ദീപ്തിയുടെ മികവ് എത്രത്തോളം മൂല്യമുണ്ടെന്ന് തെളിയിച്ചത് വനിത പ്രീമിയർ ലീഗിലെ (ഡബ്ല്യുപിഎല്‍) താരലേലമായിരുന്നു. ലീഗിലെ ഏറ്റവും മൂല്യമേറിയ താരങ്ങളുടെ പട്ടികയില്‍ മൂന്നാമതാണ് ദീപ്തി എത്തിയത്. 2.6 കോടിക്ക് യുപി വാരിയേഴ്സാണ് ദീപ്തിയെ സ്വന്തമാക്കിയത്. സ്‌മൃതി മന്ദാന (3.4 കോടി), ആഷ്‌ലി ഗാർഡ്നർ (3.2 കോടി), നാറ്റ് സീവർ (3.2 കോടി) എന്നിവരാണ് ദീപ്തിക്ക് മുന്നിലായുള്ളത്.

logo
The Fourth
www.thefourthnews.in