വിശാഖപട്ടണത്ത് ഗില്ലാട്ടം, സെഞ്ചുറി; ഇന്ത്യ കൂറ്റന്‍ ലീഡിലേക്ക്

വിശാഖപട്ടണത്ത് ഗില്ലാട്ടം, സെഞ്ചുറി; ഇന്ത്യ കൂറ്റന്‍ ലീഡിലേക്ക്

ടെസ്റ്റ് കരിയറിലെ ഗില്ലിന്റെ മൂന്നാം സെഞ്ചുറിയാണിത്

വിശാഖപട്ടണം ടെസ്റ്റില്‍ യുവതാരം ശുഭ്മാന്‍ ഗില്ലിന് സെഞ്ചുറി. 132 പന്തുകളിലാണ് താരം ടെസ്റ്റ് കരിയറിലെ മൂന്നാം ശതകം തൊട്ടത്. 11 ഫോറും രണ്ട് സിക്സും ഗില്ലിന്റെ സെഞ്ചുറി ഇന്നിങ്സില്‍ ഉള്‍പ്പെട്ടു. അതേസമയം, ഇംഗ്ലണ്ടിനെതിരെ ഇന്ത്യ കൂറ്റന്‍ ലീഡിലേക്ക് കുതിക്കുകയാണ്. ഇതിനോടകം തന്നെ ലീഡ് 350 റണ്‍സ് പിന്നിട്ടു. നിലവില്‍ ഇന്ത്യ 211-5 എന്ന നിലയിലാണ്. 34 റണ്‍സെടുത്ത അക്സർ പട്ടേലും ശ്രീകർ ഭരതുമാണ് (0) ക്രീസില്‍

28-0 എന്ന നിലയില്‍ മൂന്നാം ദിനം കളിയാരംഭിച്ച ഇന്ത്യയ്ക്ക് തുടക്കത്തില്‍ തന്നെ നായകന്‍ രോഹിത് ശർമയെ നഷ്ടമായി. ജെയിംസ് ആന്‍ഡേഴ്സണിന്റെ പന്തില്‍ രോഹിത് (13) ബൗള്‍ഡാവുകയായിരുന്നു. ആദ്യ ഇന്നിങ്സില്‍ ഇരട്ട സെഞ്ചുറി നേടിയ ജെയ്സ്വാളിനേയും വൈകാതെ ആന്‍ഡേഴ്സണ്‍ മടക്കി. 17 റണ്‍സ് മാത്രമാണ് രണ്ടാം ഇന്നിങ്സില്‍ ഇടം കയ്യന്‍ ബാറ്റർക്ക് നേടാനായത്.

വിശാഖപട്ടണത്ത് ഗില്ലാട്ടം, സെഞ്ചുറി; ഇന്ത്യ കൂറ്റന്‍ ലീഡിലേക്ക്
ബാസ്ബോൾ കീഴടക്കുന്ന ബുംറ; സ്പിൻ കുഴിയിലെ ബ്രില്യന്റ് കില്ലർ

തുടർച്ചയായി മോശം ഫോമില്‍ തുടരുന്ന ഗില്ലിലേക്കും ശ്രേയസിലേക്കുമാണ് പിന്നീട് ഉത്തരവാദിത്തം എത്തിയത്. കരുതലോടെ തുടങ്ങിയ ഇരുവരും മെല്ലെ സ്കോറിങ്ങിന് വേഗം കൂട്ടിത്തുടങ്ങി. എന്നാല്‍ കൂറ്റനടിക്ക് ശ്രമിച്ച ശ്രേയസിനെ അത്യുഗ്രന്‍ ക്യാച്ചിലൂടെ ബെന്‍ സ്റ്റോക്സ് പുറത്താക്കി. 29 റണ്‍സായിരുന്നു ശ്രേയസിന്റെ നേട്ടം. 81 റണ്‍സ് നീണ്ട കൂട്ടുകെട്ടിനാണ് അവസാനമായത്.

പിന്നീടെത്തിയ രജത് പാട്ടിദാറിനേയും (9) ഇന്ത്യയ്ക്ക് പെട്ടന്ന് നഷ്ടമായി. പക്ഷേ, ഇരട്ട പ്രഹരത്തില്‍ നിന്ന് ഇന്ത്യയെ കരകയറ്റാന്‍ അക്സറിനും ഗില്ലിനും കഴിഞ്ഞു. ഇംഗ്ലണ്ട് ബൗളർമാർക്ക് അവസരങ്ങള്‍ നല്‍കാതെയായിരുന്നു ഇരുവരും ബാറ്റ് വീശിയത്.

ഒടുവില്‍ തുടർ പരാജയങ്ങളില്‍ നിന്ന് മോചിതനാകുന്ന ഗില്ലിനെയാണ് വിശാഖപട്ടണത്ത് കണ്ടത്. 11 ഇന്നിങ്സുകള്‍ക്ക് ശേഷമാണ് ഗില്‍ 50 റണ്‍സിന് മുകളില്‍ സ്കോർ ചെയ്യുന്നത്. താരത്തിന്റെ ടെസ്റ്റ് കരിയർ തുലാസിലായ സാഹചര്യത്തിലാണ് സെഞ്ചുറി ഇന്നിങ്സ്.

സെഞ്ചുറിക്ക് പിന്നാലെ തന്നെ ഗില്ലിനെ ഇന്ത്യയ്ക്ക് നഷ്ടമായി. 104 റണ്‍സെടുത്ത ഗില്ലിനെ ഷോയിബ് ബഷീറാണ് പുറത്താക്കിയത്. 89 റണ്‍സ് നീണ്ടുനിന്ന കൂട്ടുകെട്ട് പൊളിക്കാനും ഇംഗ്ലണ്ടിനായി.

logo
The Fourth
www.thefourthnews.in