അമ്പമ്പോ ബുംറ; ഇംഗ്ലണ്ടിനെ എറഞ്ഞിട്ട് ഇന്ത്യ, 143 റണ്‍സിന്റെ കൂറ്റന്‍ ലീഡ്
വിശാഖപട്ടണം ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്ക് 143 റണ്‍സിന്റെ ഒന്നാം ഇന്നിങ്സ് ലീഡ്. ആറ് വിക്കറ്റുമായി ജസ്പ്രിത് ബുംറ തിളങ്ങിയപ്പോള്‍ സന്ദർശകർ 253 റണ്‍സിന് പുറത്തായി. 76 റണ്‍സെടുത്ത സാക്ക് ക്രൗളിയാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്കോറർ. ഇന്ത്യയ്ക്കായി കുല്‍ദീപ് യാദവ് മൂന്നും അക്സർ പട്ടേല്‍ ഒരു വിക്കറ്റും നേടി.
ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് സ്കോറായ 396 റണ്‍സ് പിന്തുടർന്ന ഇംഗ്ലണ്ടിന് സാക്ക് ക്രൗളി സ്വപ്നതുല്യമായ തുടക്കമായിരുന്നു നല്‍കിയത്. ബാസ് ബോളിന്റെ തീവ്രത ഇന്ത്യന്‍ ബൗളർമാർ അറിഞ്ഞു. അനായാസം ബൗണ്ടറികള്‍ പിറന്നതോടെ നായകന്‍ രോഹിത് ശർമയും സമ്മർദത്തിലായിരുന്നു. പക്ഷേ, ബെന്‍ ഡക്കറ്റിനെ (21) രജത് പാട്ടിദാറിന്റെ കൈകളിലെത്തിച്ച് കുല്‍ദീപ് യാദവ് ഇന്ത്യയ്ക്ക് ആവശ്യമായിരുന്നു ബ്രേക്ക്ത്രൂ നല്‍കി.
ഡക്കറ്റ് മടങ്ങിയെങ്കിലും ക്രൗളി ആക്രമണം തുടർന്നു. സെഞ്ചുറിയിലേക്ക് നീങ്ങിയ ക്രൗളിയെ അക്സർ പുറത്താക്കിയതോടെയായിരുന്നു സ്കോറിങ്ങിന്റെ ഒഴുക്ക് കുറഞ്ഞത്. 78 പന്തില്‍ 11 ഫോറും രണ്ട് സിക്സും ഉള്‍പ്പെടെ 76 റണ്‍സായിരുന്നു ക്രൗളി നേടിയത്. പിന്നീട് വിശാഖപട്ടണം സാക്ഷ്യം വഹിച്ചത് ജസ്പ്രിത് ബുംറയുടെ ക്ലാസ് ബൗളിങ്ങിനായിരുന്നു.
ബുംറയുടെ ആദ്യ ഇരയായത് ജോ റൂട്ടായിരുന്നു. ശുഭ്മാന്‍ ഗില്ലിന്റെ കൈകളില്‍ റൂട്ടിന്റെ (5) ഷോർട്ട് ഇന്നിങ്സിന് അന്ത്യം. അടുത്തത് ആദ്യ ടെസ്റ്റില്‍ ഇംഗ്ലണ്ടിന് വിജയം സമ്മാനിച്ച് ഒലി പോപ് (23). താരത്തിന്റെ പ്രതിരോധക്കോട്ട തകർന്ന് മൂന്ന് സ്റ്റമ്പുകളും മൈതാനത്ത് പതിച്ചു. ജോണി ബെയർസ്റ്റോയായിരുന്നും ബുംറ ബ്രില്യന്‍സില്‍ വീണ മൂന്നാമന്‍. ഇത്തവണയും ക്യാച്ച് ഗില്ലിന്. 25 റണ്‍സായിരുന്നു ബെയർസ്റ്റൊ നേടിയത്.
പിന്നീട് അല്‍പനേരം ഇംഗ്ലണ്ട് വാലറ്റത്തെ കുല്‍ദീപ് കറക്കി വീഴ്ത്തി. റേഹാന്‍ അഹമ്മദ് (6), ബെന്‍ ഫോക്സ് (6) എന്നിവർ കുല്‍ദീപിന് മുന്നില്‍ കീഴടങ്ങി. വീണ്ടും പന്ത് രോഹിത് ബുംറയ്ക്ക് കൈമാറി. ഇംഗ്ലണ്ട് നായകന്‍ ബെന്‍ സ്റ്റോക്സിനെ അമ്പരപ്പിച്ച് ബുറയുടെ ഇന്‍സ്വിങ്ങർ, ഓഫ് സ്റ്റമ്പ് തെറിച്ചു. 47 റണ്‍സുമായി സ്റ്റോക്സ് മടങ്ങി. ഹാർട്ട്ലിയേയും ആന്‍ഡേഴ്സണേയും പുറത്താക്കി ബുംറ ആറ് വിക്കറ്റ് നേട്ടവും ഇംഗ്ലണ്ട് ഇന്നിങ്സും അവസാനിപ്പിച്ചു.