IPL 2024| വിസാഗില്‍ കൊല്‍ക്കത്ത സ്ട്രൈക്ക്; ഡല്‍ഹിക്കെതിരെ അടിച്ചു കൂട്ടിയത് 272 റണ്‍സ്
Saikat

IPL 2024| വിസാഗില്‍ കൊല്‍ക്കത്ത സ്ട്രൈക്ക്; ഡല്‍ഹിക്കെതിരെ അടിച്ചു കൂട്ടിയത് 272 റണ്‍സ്

ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ സ്കോറെന്ന റെക്കോർഡ് സ്വന്തം പേരില്‍ കുറിക്കാന്‍ കൊല്‍ക്കത്തയ്ക്കായി

സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെയും മുംബൈ ഇന്ത്യന്‍സിന്റേയും ബാറ്റിങ് വെടിക്കെട്ടിന്റെ തുടർച്ച വിശാഖപട്ടണത്ത് കാഴ്ചവെച്ച് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്‍. സുനില്‍ നരെയ്‌ന്‍ (39 പന്തില്‍ 85), അംഗൃഷ് രഘുവംശി (27 പന്തില്‍ 54), ആന്ദ്രെ റസല്‍ (19 പന്തില്‍ 41), റിങ്കു സിങ് (എട്ട് പന്തില്‍ 26) എന്നിവരുടെ സ്ഫോടനാത്മക ബാറ്റിങ് മികവില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ നിശ്ചിത 20 ഓവറില്‍ കൊല്‍ക്കത്ത അടിച്ചുകൂട്ടിയത് 272 റണ്‍സ്. ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ സ്കോറെന്ന റെക്കോർഡ് സ്വന്തം പേരില്‍ കുറിക്കാന്‍ കൊല്‍ക്കത്തയ്ക്കായി.

നരെയ്‌നായിരുന്നു കൊല്‍ക്കത്തയുടെ വെടിക്കെട്ടിന് തിരികൊളുത്തിയത്. ബാറ്റിങ്ങില്‍ പവർപ്ലെ ആനുകൂല്യം മാത്രം മുതലെടുക്കാന്‍ കഴിയുന്ന താരമെന്ന വിമർശനം ഇന്ന് നരെയ്‌ന്‍ തിരുത്തി. പവർപ്ലേയ്ക്കുള്ളില്‍ 21 പന്തിലായിരുന്നു നരെയ്‌ന്‍ അർധ സെഞ്ചുറി തികച്ചത്. ആദ്യ ആറ് ഓവർ പൂർത്തിയാകുമ്പോള്‍ കൊല്‍ക്കത്തയുടെ സ്കോർ 88-1 എന്ന നിലയിലേക്ക് എത്തി. രഘുവംശിയും നരെ‌യ്‌ന്റെ പാത സ്വീകരിച്ചതോടെ ഡല്‍ഹിക്ക് തടുക്കാവുന്നതിലും വേഗത്തില്‍ കൊല്‍ക്കത്തയുടെ സ്കോർ കുതിച്ചു.

IPL 2024| വിസാഗില്‍ കൊല്‍ക്കത്ത സ്ട്രൈക്ക്; ഡല്‍ഹിക്കെതിരെ അടിച്ചു കൂട്ടിയത് 272 റണ്‍സ്
IPL 2024| സ്ഥിരത, കൃത്യത, വേഗത; ലഖ്നൗവിന്റെ മിന്നല്‍ മായങ്ക്

ഇരുവരുടേയും ബാറ്റുകളില്‍ നിന്ന് അനായാസമായിരുന്നു പന്ത് ബൗണ്ടറി കടന്നത്. പത്ത് ഓവർ പൂർത്തിയാകുമ്പോള്‍ കൊല്‍ക്കത്തയുടെ സ്കോർ 135-1 എന്ന നിലയിലേക്ക് എത്തിയിരുന്നു. 13-ാം ഓവറില്‍ നരെയ്‌നും 14-ാം ഓവറില്‍ രഘുവംശിയും പുറത്തായെങ്കിലും സ്കോറിങ്ങിന്റെ വേഗത കുറയ്ക്കാന്‍ കൊല്‍ക്കത്ത തയാറായില്ല. 39 പന്തില്‍ ഏഴ് വീതം ഫോറും സിക്സും അടക്കമായിരുന്നു നരെയ്‌ന്‍ 85 റണ്‍സ് നേടിയത്. 54 റണ്‍സ് നേടിയ രഘുവംശിയുടെ ഇന്നിങ്സില്‍ അഞ്ച് ഫോറും മൂന്ന് സിക്സും പിറന്നു.

ആന്ദ്രെ റസലും നായകന്‍ ശ്രേയസ് അയ്യരും ചേർന്ന് ഡല്‍ഹി മർദനം തുടർന്നു. കൂറ്റനടിക്ക് ശ്രമിക്കുന്നതിനിടെ 11 പന്തില്‍ 18 റണ്‍സെടുത്തായിരുന്നു ശ്രേയസ് പുറത്തായത്. റസലും റിങ്കുവും ചേർന്നതോടെ കൊല്‍ക്കത്തയുടെ ഇന്നിങ്സ് 'സിക്സ്'ത്ത് ഗിയറിലേക്ക് ഷിഫ്റ്റായി. ഹൈദരാബാദിന്റെ 277 റണ്‍സെന്ന റെക്കോർഡ് മറികടക്കുമെന്ന് തോന്നിച്ചെങ്കിലും റസലിന്റേയും റിങ്കുവിന്റേയും പുറത്താകലും ഇഷാന്ത് ശർമയുടെ അവസാന ഓവറിലെ മികവും ഡല്‍ഹിയെ നാണക്കേടില്‍ നിന്ന് രക്ഷിക്കുകയായിരുന്നു. ഡല്‍ഹിക്കായി ആന്‍റിച്ച് നോർക്കെ മൂന്നും ഇഷാന്ത് ശർമ രണ്ടും വിക്കറ്റ് നേടി. ഖലീല്‍ അഹമ്മദിനും മിച്ചല്‍ മാർഷിനും ഓരോ വിക്കറ്റും ലഭിച്ചു.

logo
The Fourth
www.thefourthnews.in