IPL 2024| ഈഡനില്‍ റസല്‍ മാനിയ; ഹൈദരാബാദിന് മുന്നില്‍ റണ്‍മല തീർത്ത് കൊല്‍ക്കത്ത
ഈഡന്‍ ഗാർഡന്‍സില്‍ ആന്ദ്ര റസല്‍ അറ്റാക്ക്! ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ കൂറ്റന്‍ സ്കോറുമായി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ കൊല്‍ക്കത്ത നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 208 റണ്‍സാണ് നേടിയത്. 24 പന്തില്‍ 64 റണ്‍സെടുത്ത ആന്ദ്രെ റസലും ഫില്‍ സാള്‍ട്ടുമാണ് (54) കൊല്‍ക്കത്തയ്ക്കായി തിളങ്ങിയത്. ഹൈദരാബാദിന് വേണ്ടി നടരാജന്‍ മൂന്ന് വിക്കറ്റെടുത്തു.
മുന്‍ നിരയിലും മധ്യനിരയിലുമായി നാല് ബാറ്റർമാർ രണ്ടക്കം കടക്കാതെ പ്രതിസന്ധിയിലായതിന് ശേഷമായിരുന്നു കൊല്‍ക്കത്തയുടെ തിരിച്ചുവരവ്. ടി നടരാജനും മായങ്ക് മാർഖണ്ഡെയും പിടിമുറിക്കിയപ്പോള്‍ സുനില്‍ നരെയ്‌ന്‍ (2), ശ്രേയസ് അയ്യർ (0), വെങ്കിടേഷ് അയ്യർ (7), വെങ്കിടേഷ് അയ്യർ (9) എന്നിവർ എട്ട് ഓവറിനുള്ളില്‍ തന്നെ പുറത്തായി.
അഞ്ചാം വിക്കറ്റില്‍ 54 റണ്‍സ് ചേർത്ത ഫില്‍ സാള്‍ട്ട്-രമണ്‍ദീപ് സിങ് കൂട്ടുകെട്ടാണ് കൂട്ടത്തകർച്ചയില്‍ നിന്ന് കൊല്‍ക്കത്തയെ കരകയറ്റിയത്.
17 പന്തില്‍ 35 റണ്‍സ് നേടിയ രമണ്‍ദീപും അർധ സെഞ്ചുറിക്ക് പിന്നാലെ സാള്‍ട്ടും തൊട്ടടുത്ത ഓവറുകളില്‍ പുറത്തായത് വീണ്ടും കൊല്‍ക്കത്തയുടെ റണ്ണൊഴുക്കിന് തിരിച്ചടിയായി. 40 പന്തില്‍ മൂന്ന് വീതം ഫോറും സിക്സും ഉള്‍പ്പെടെ 54 റണ്‍സാണ് സാള്‍ട്ട് നേടിയത്. താരത്തെ മാർഖണ്ഡെയും രമണ്‍ദീപിനെ കമ്മിന്‍സുമാണ് പുറത്താക്കിയത്.
പിന്നീട് ആന്ദ്രെ റസല്‍ - റിങ്കു സിങ് സ്കോറിങ് മാനിയക്കായിരുന്നു ഈഡന്‍ ഗാർഡന്‍സ് സാക്ഷ്യം വഹിച്ചത്. രണ്ട് കൂറ്റനടിക്കാരുടേയും ബാറ്റിന്റെ ചൂട് ഹൈദരാബാദ് ബൗളർമാർ അറിഞ്ഞു. സിക്സും ഫോറും ഈഡനില്‍ ഇടവേളകളില്ലാതെ തന്നെ പിറക്കുകയായിരുന്നു.
കേവലം 20 പന്തില്‍ റസല്‍ സീസണിലെ വേഗമേറിയ അർധ സെഞ്ചുറി കുറിച്ചു. 33 പന്തില്‍ 81 റണ്‍സാണ് സഖ്യം ചേർത്തത്. അവസാന ഓവറില്‍ കൂറ്റനടിക്ക് ശ്രമിച്ച റിങ്കു 15 പന്തില്‍ 23 റണ്‍സെടുത്ത് പുറത്താവുകയായിരുന്നു. അവസാന അഞ്ച് ഓവറില്‍ 85 റണ്‍സാണ് കൊല്‍ക്കത്ത അടിച്ചെടുത്തത്. 25 പന്തില്‍ 64 റണ്‍സെടുത്ത റസലിന്റെ ഇന്നിങ്സില്‍ മൂന്ന് ഫോറും ഏഴ് സിക്സും ഉള്‍പ്പെട്ടു.