പോൽ വാൽത്താട്ടി വിരമിച്ചു; അവസാന ഐപിഎല്ലിനിറങ്ങിയത് 2013ൽ
കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെയും മുംബൈയുടെയും മുന്‍ താരം പോള്‍ വാല്‍ത്താട്ടി ഫസ്റ്റ്ക്ലാസ് ക്രിക്കറ്റില്‍ നിന്നു വിരമിച്ചു. 39-കാരനായ താരം ഇന്നലെയാണ് മുംബൈ ക്രിക്കറ്റ് അസോസിയേഷനെ തന്റെ വിരമിക്കല്‍ തീരുമാനം അറിയിച്ചത്. 2011-ലെ ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരേ പഞ്ചാബ് കിങ്‌സിനു വേണ്ടി വെടിക്കെട്ട് സെഞ്ചുറി നേടിയാണ് താരം വെള്ളിവെളിച്ചതിലേക്ക് എത്തിയത്. 2013 ലായിരുന്നു താരം അവസാനമായി ഐപിഎല്ലിൽ കളിച്ചത്.
"നിരവധി ടീമുകള്‍ക്കു വേണ്ടി കളിക്കാന്‍ കഴിഞ്ഞത് ഭാഗ്യവും അഭിമാനകരവുമായി കരുതുന്നു. ചലഞ്ചര്‍ ട്രോഫിയില്‍ ഇന്ത്യ ബ്ലൂവിനും വേണ്ടിയും ഇന്ത്യ അണ്ടര്‍ 19 ടീമിലും മുംബൈ സീനിയര്‍ ടീമിലും കിങ്‌സ് ഇലവന്‍ പഞ്ചാബിലും രാജസ്ഥാന്‍ റോയല്‍സിലുമെല്ലാം കളിക്കാന്‍ അവസരം ലഭിച്ചു. ഇതിനു ബിസിസിഐയോടും മുംബൈ ക്രിക്കറ്റ് അസോസിയേഷനോടും നന്ദിപറയുന്നു. ഐപിഎല്ലിൽ സെഞ്ചുറി നേടുന്ന മുംബൈയിൽ നിന്നുള്ള ആദ്യ കളിക്കാരനും നാലാമത്തെ ഇന്ത്യക്കാരനും ഞാനാണെന്നതിൽ എനിക്കഭിമാനമുണ്ട് "വാൽത്താട്ടി പറഞ്ഞു.
2002ൽ ന്യൂസിലൻഡിൽ നടന്ന അണ്ടർ 19 ലോകകപ്പിൽ ബംഗ്ലാദേശ് ബൗളറുടെ പന്ത് കണ്ണിൽ കൊണ്ടാണ് താരത്തിന് ഭാഗികമായി കാഴ്ച നഷ്ടമായത്. തുടർന്ന് രണ്ടു വർഷത്തിന് ശേഷമാണ് വാൽത്താട്ടി കരിയറിലേയ്ക്ക് മടങ്ങിയെത്തിയത്.