ഹിറ്റ് ആകാതെ രോഹിത്, മാറുന്ന കോഹ്ലി; ബിസിസിഐ 'പരീക്ഷ'യിലെ ആശങ്കകള്‍

ഹിറ്റ് ആകാതെ രോഹിത്, മാറുന്ന കോഹ്ലി; ബിസിസിഐ 'പരീക്ഷ'യിലെ ആശങ്കകള്‍

നിർണായകമല്ലെന്ന് ഒറ്റനോട്ടത്തില്‍ തോന്നിയ അഫ്ഗാന്‍ പരമ്പര മുന്നോട്ട് നീങ്ങുമ്പോള്‍ ആശങ്കകളും ആശയക്കുഴപ്പങ്ങളുമാണ് അവശേഷിക്കുന്നത്

അഫ്ഗാനിസ്താനെതിരായ ട്വന്റി20 പരമ്പരയിലെ രണ്ട് മത്സരങ്ങള്‍ അവസാനിച്ചിരിക്കുന്നു. നിർണായകമല്ലെന്ന് ഒറ്റനോട്ടത്തില്‍ തോന്നിയ പരമ്പര മുന്നോട്ട് നീങ്ങുമ്പോള്‍ പോസിറ്റീവ് വശത്തിനേക്കാള്‍ ഉപരിയായി ആശങ്കകളും ആശയക്കുഴപ്പങ്ങളുമാണ് അവശേഷിക്കുന്നത്. പ്രധാനമായും ട്വന്റി20യിലേക്ക് തിരിച്ചെത്തിയ മുതിർന്ന താരങ്ങളായ രോഹിത് ശർമയുടേയും വിരാട് കോഹ്ലിയുടേയും കാര്യത്തില്‍ തന്നെ. ടീമിനെ സജ്ജമാക്കുക, ബാറ്റിങ്ങില്‍ താളം കണ്ടെത്തുക എന്നിങ്ങനെ നിരവധി ലക്ഷ്യങ്ങളുമായായിരുന്നു നായകന്റെ കുപ്പായം ട്വന്റി20യില്‍ വീണ്ടുമണിഞ്ഞ് രോഹിത് എത്തിയത്, ഫലം സമ്പൂർണ നിരാശ.

കാലിടറിയ ഹിറ്റ്മാന്‍

2023 ഏകദിന ലോകകപ്പില്‍ ട്വന്റി20 ശൈലിയില്‍ ബാറ്റ് വീശി ഇന്ത്യയ്ക്ക് അതിവേഗത്തുടക്കം നല്‍കിയ രോഹിതില്‍ അർപ്പിച്ചിരുന്ന പ്രതീക്ഷ വലുതായിരുന്നു. പക്ഷേ, രണ്ട് മത്സരങ്ങളില്‍ ഇന്ത്യന്‍ നായകന്‍ നേരിട്ടത് മൂന്ന് പന്തുകള്‍ മാത്രം. സ്കോറുകള്‍ 0,0. ബാറ്റിങ് നിരയില്‍ ഇരുകളിലും പരാജയപ്പെട്ട ഏകതാരവും രോഹിത് തന്നെ. മൊഹാലിയില്‍ റണ്ണൗട്ടായെങ്കില്‍ ഇന്‍ഡോറില്‍ മോശം ഷോട്ടായിരുന്നു വലം കയ്യന്‍ ബാറ്റർക്ക് വിനയായത്.

മോശം പ്രകടനത്തിന് രോഹിതിന്റെ നായകസ്ഥാനത്തിനും ട്വന്റി20 കരിയറിനും കർട്ടിനിടാനുള്ള പ്രാപ്തിയുണ്ട്. ട്വന്റി20 ലോകകപ്പിന് മുന്നെയുള്ള അവസാന പരമ്പരയെന്ന നിലയ്ക്ക് പ്രകടനം തീർച്ചയായും വിലയിരുത്തപ്പെടും. ഇതിന് ശേഷമെത്തുന്ന ഐപിഎല്‍ മാത്രമാണ് ട്വന്റി20 ലോകകപ്പിന് തയാറെടുക്കാനുള്ള അവസരം. ഐപിഎല്ലില്‍ കഴിഞ്ഞ ഏതാനം സീസണുകളിലായി രോഹിതിന്റെ ബാറ്റിങ് പ്രകടനം ശരാശരിക്കും താഴെയാണ്.

ഹിറ്റ് ആകാതെ രോഹിത്, മാറുന്ന കോഹ്ലി; ബിസിസിഐ 'പരീക്ഷ'യിലെ ആശങ്കകള്‍
അഫ്ഗാന്‍ പരമ്പര എന്തുകൊണ്ട് ഇന്ത്യയ്ക്ക് നിർണായകം?

മുംബൈ ഇന്ത്യന്‍സിന്റെ നായകസ്ഥാനത്ത് നിന്ന് രോഹിതിനെ നീക്കുന്നതില്‍ താരത്തിന്റെ മോശം ബാറ്റിങ്ങും കാരണമായെന്ന് റിപ്പോർട്ടുകള്‍ പുറത്തു വന്നിരുന്നു. യുവതാരങ്ങള്‍ക്ക് മുന്‍ഗണന നല്‍കിയാണ് കഴിഞ്ഞ ഒരു വർഷത്തോളമായി ബിസിസിഐ ട്വന്റി20 ടീമിനെ തിരഞ്ഞെടുത്തിട്ടുള്ളത്. രോഹിതിന്റേയോ കോഹ്ലിയുടേയൊ അഭാവം തിരിച്ചറിയാന്‍ കഴിയാത്ത വിധം മികച്ച പ്രകടനം താരങ്ങളില്‍ നിന്ന് വന്നിരുന്നു.

ട്വന്റി20 ലോകകപ്പിലും രോഹിത് തന്നെ ഇന്ത്യയെ നയിക്കണമെന്ന നിലപാടാണ് ബിസിസിഐക്കുള്ളതെന്ന് സൂചനകള്‍ പുറത്ത് വന്നിരുന്നു. എന്നാല്‍ താരത്തിന്റെ മോശം ഫോമിലും ബിസിസിഐ നിലപാടില്‍ ഉറച്ചുനില്‍ക്കുമോയെന്നതും ചോദ്യമാണ്. രോഹിതിന്റെ അഭാവത്തില്‍ ഹാർദിക് പാണ്ഡ്യയായിരുന്നു പ്രധാനമായും ടീമിനെ നയിച്ചിരുന്നത്. ഹാർദിക് പരുക്കില്‍ നിന്ന് മുക്തി നേടി തിരിച്ചുവരികയും രോഹിത് മോശം ഫോമില്‍ തുടരുകയുമാണെങ്കില്‍ ഇന്ത്യന്‍ നായകന്റെ ട്വന്റി20 കാലത്തിന് കൈപ്പേറിയ അവസാനമുണ്ടായേക്കും.

സീനിയേഴ്സിന് അഫ്ഗാന്‍ 'ഇംപ്രൂവ്മെന്റ്'

രോഹിതിനേയും കോഹ്ലിയേയും സംബന്ധിച്ചടത്തോളം അഫ്ഗാനിസ്താന്‍ പരമ്പര ഒരു ഇംപ്രൂവ്മെന്റ് പരീക്ഷ കൂടിയായിരിക്കണം. തങ്ങളുടെ പ്രകടനം മെച്ചപ്പെടുത്തി എങ്ങനെ ട്വന്റി20 ലോകകപ്പിനുള്ള ടിക്കറ്റ് ഉറപ്പിക്കാമെന്നതായിരുന്നു പ്രധാന ചോദ്യം. രോഹിത് ഇതിനോടകം തന്നെ പരാജയപ്പെട്ടു കഴിഞ്ഞു. ഇനി താരത്തിന് മുന്നിലുള്ളത് നിർണായകമല്ലാത്ത മൂന്നാം മത്സരം മാത്രമാണ്. എങ്കിലും ആത്മവിശ്വാസം ഉയർത്തുന്നതില്‍ താരത്തിന് നിർണായകമാണ്.

മറുവശത്ത് കോഹ്ലിയാകട്ടെ ആദ്യ മത്സരത്തില്‍ കളിച്ചിരുന്നില്ല. വ്യക്തിപരമായ ആവശ്യങ്ങള്‍ ചൂണ്ടിക്കാണിച്ചുകൊണ്ട് താരം വിട്ടുനിന്നു. മെല്ലെത്തുടങ്ങി അവസാനം കത്തിക്കയറുന്ന കോഹ്ലി ശൈലി ഫോർമാറ്റിന് അനുയോജ്യമല്ലന്നതായിരുന്നു പ്രധാന വിമർശനം. ഇതിന് പരിഹാരം കാണാനുള്ള ശ്രമമായിരുന്നു ഇന്‍ഡോറില്‍ കോഹ്ലി നടത്തിയത്. അഞ്ച് ഫോറുള്‍പ്പടെ 16 പന്തില്‍ 29 റണ്‍സായിരുന്നു താരത്തിന്റെ സമ്പാദ്യം. സ്ട്രൈക്ക് റേറ്റ് 180 കടക്കുകയും ചെയ്തു. കോഹ്ലിയില്‍ നിന്നൊരു ശ്രമം തന്നെ നടന്നതുകൊണ്ട് സെലക്ടർമാർ മൂന്നാം മത്സരത്തിലും താരത്തിലേക്ക് ഉറ്റുനോക്കിയേക്കും.

ഹിറ്റ് ആകാതെ രോഹിത്, മാറുന്ന കോഹ്ലി; ബിസിസിഐ 'പരീക്ഷ'യിലെ ആശങ്കകള്‍
ട്വന്റി20 ലോകകപ്പ്: നായകന്‍ വീണ്ടും വരാർ? അതോ ശിഷ്യന്മാരോ
Saikat

'ഓപ്പണാകാത്ത' ഓപ്പണിങ് കുട്ടുകെട്ട്

ട്വന്റി20യില്‍ സ്ഥിരമായൊരു ഓപ്പണിങ് കൂട്ടുകെട്ടിനെ ഇന്ത്യയ്ക്ക് കണ്ടെത്താനായിട്ടില്ല എന്നതാണ് മറ്റൊരു ആശങ്ക. കൃത്യമായൊരു കൂട്ടുകെട്ട് ഉറപ്പിക്കാനുള്ള അവസരം കൂടിയായിരുന്നു അഫ്ഗാന്‍ പരമ്പര. ആദ്യ മത്സരത്തില്‍ രോഹിതിനൊപ്പം എത്തിയത് ശുഭ്മാന്‍ ഗില്ലായിരുന്നു. രണ്ടാം മത്സരത്തില്‍ യശസ്വി ജയ്സ്വാളായിരുന്നു ഇന്ത്യന്‍ നായകന്റെ പങ്കാളി.

ട്വന്റി20 ലോകകപ്പില്‍ ഓപ്പണർമാരുടെ സ്ലോട്ടിലേക്ക് കണ്ണുനട്ടിരിക്കുന്ന താരങ്ങള്‍ നിരവധിയാണ്. ഗില്‍, ജയ്സ്വാള്‍, ഇഷാന്‍ കിഷന്‍, റുതുരാജ് ഗെയ്ക്വാദ്, രോഹിത് എന്നിവരാണ് പട്ടികയില്‍ മുന്നില്‍. ലെഫ്റ്റ്-റൈറ്റ് കോമ്പിനേഷനാണ് ഇന്ത്യ മുന്‍ഗണന നല്‍കുന്നത്. അതുകൊണ്ട് തന്നെ രോഹിത് ലോകകപ്പിലിടം പിടിച്ചാല്‍ ഗില്ലിന്റേയും ഗെയ്ക്വാദിന്റേയും സാധ്യതകള്‍ക്ക് മങ്ങലേല്‍ക്കും.

സമീപകാല പ്രകടനങ്ങളും ആദ്യ പന്തുമുതല്‍ ആക്രമണം ആരംഭിക്കാനുമുള്ള കഴിവ് ജയ്സ്വാളിന് നേരിയ മുന്‍തൂക്കം നല്‍കുന്നുണ്ട്. ഇൻഡോറില്‍ അഫ്ഗാനെതിരെ അഞ്ച് ഫോറും ആറ് സിക്സും ഉള്‍പ്പെടെ 68 റണ്‍സാണ് ഇടം കയ്യന്‍ ബാറ്റർ അടിച്ചെടുത്തത്. ഗില്‍, ഇഷാന്‍ എന്നിവർ ഏറെക്കാലമായി ട്വന്റി20യില്‍ ഒരു മാച്ച് വിന്നിങ് ഇന്നിങ്സ് കളിച്ചിട്ടും.

logo
The Fourth
www.thefourthnews.in