മെസിയെ നേരിടാന്‍ റൊണാള്‍ഡോയില്ല; ഇതിഹാസങ്ങളുടെ പോരിന് കാത്തിരുന്നവർക്ക് നിരാശ

മെസിയെ നേരിടാന്‍ റൊണാള്‍ഡോയില്ല; ഇതിഹാസങ്ങളുടെ പോരിന് കാത്തിരുന്നവർക്ക് നിരാശ

അവസാനമായി ഒരു വർഷം മുന്‍പാണ് മെസിയും റൊണാള്‍ഡോയും മൈതാനത്ത് നേർക്കുനേർ വന്നത്

ഇതിഹാസങ്ങളുടെ നേർക്കുനേർ പോരാട്ടങ്ങള്‍ക്കായി കാത്തിരുന്നവർക്ക് നിരാശ. റിയാദ് സീസണ്‍ കപ്പില്‍ ലയണല്‍ മെസിയുടെ ഇന്റർ മയാമിയെ നേരിടാന്‍ അല്‍ നസറിനൊപ്പം ക്രിസ്റ്റ്യാനൊ റൊണാള്‍ഡൊ ഉണ്ടാകില്ല. വ്യാഴാഴ്ച നടക്കുന്ന മത്സരത്തില്‍ പോർച്ചുഗല്‍ താരം കളിക്കില്ലെന്ന് അല്‍ നസർ പരിശീലകന്‍ ലൂയിസ് കാസ്ട്രൊ അറിയിച്ചു. ഇരുവരും പ്രൊഫഷണല്‍ ഫുട്ബോളില്‍ അവസാനം ഏറ്റുമുട്ടുന്ന മത്സരമിതായിരിക്കുമെന്നായിരുന്നു വിലയിരുത്തല്‍.

"റൊണാള്‍ഡോയെ കളത്തില്‍ കാണാനാകില്ല. റിക്കവറിയുടെ അവസാന ഘട്ടത്തിലാണ് താരം. അടുത്ത കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ അദ്ദേഹത്തിന് ടീമിനൊപ്പം ചേരാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്," കാസ്ട്രൊ വ്യക്തമാക്കി.

ഇരുവരും കളത്തില്‍ ഏറ്റുമുട്ടുന്നത് കാണാന്‍ ആകാംഷയോടെ കാത്തിരിക്കുന്നവർക്ക് കടുത്ത തിരിച്ചടിയാണ് കാസ്ട്രൊയുടെ വാക്കുകളിലൂടെ ലഭിച്ചത്. അവസാനമായി ഒരു വർഷം മുന്‍പാണ് മെസിയും റൊണാള്‍ഡോയും മൈതാനത്ത് നേർക്കുനേർ വന്നത്. സൗദി ഓള്‍ സ്റ്റാർസ് ഇലവനും പാരിസ് സെന്റ് ജർമനും (പിഎസ്‌ജി) തമ്മിലുള്ള മത്സരമായിരുന്നു അത്. നാലിനെതിരെ അഞ്ച് ഗോളുകള്‍ക്ക് അന്ന് പി എസ് ജി വിജയിക്കുകയും ചെയ്തു.

മെസിയെ നേരിടാന്‍ റൊണാള്‍ഡോയില്ല; ഇതിഹാസങ്ങളുടെ പോരിന് കാത്തിരുന്നവർക്ക് നിരാശ
മഹേന്ദ്ര സിങ് ധോണി, സ്റ്റീവ് വോ, ബ്രയാന്‍ ലാറ... ഇവരും യാന്നിക് സിന്നറും തമ്മില്‍?

ഫെബ്രുവരിയില്‍ 39 വയസ് തികയുന്ന റൊണാള്‍ഡോയേയും ജൂലൈയില്‍ 37ലേക്ക് എത്തുന്ന മെസിയേയും ഇനി മൈതാനത്ത് ഒരുമിച്ച് കാണാനായേക്കില്ല. ഇന്റർ മയാമിയുമായുള്ള കരാർ അവസാനിച്ച് കഴിഞ്ഞാല്‍ മെസി തന്റെ ബാല്യകാല ക്ലബ്ബായ ന്യവെല്‍സ് ഓള്‍ഡ് ബോയിസിലേക്ക് തിരിച്ച് പോയേക്കുമെന്ന് അഭ്യൂഹങ്ങളുണ്ട്. എന്നാല്‍ വിരമിക്കലിന് ഇനിയും ഒരുപാട് ദൂരമുണ്ടെന്നാണ് റൊണാള്‍ഡോയുടെ പക്ഷം.

പ്രീസിസണിലെ ആദ്യ ജയം ലക്ഷ്യമാക്കിയാണ് ഇന്റർ മയാമി അല്‍ നസറിനെ നേരിടാന്‍ ഇറങ്ങുക. എഫ് സി ഡാലാസിനോടും ന്യൂയോർക്ക് സിറ്റി എഫ് സിയോടും പരാജയപ്പെട്ട മയാമി എല്‍ സാല്‍വദോറിനോട് സമനില വഴങ്ങിയിരുന്നു. സാല്‍വദോറിനെതിരെ മെസിയും ലൂയിസ് സുവാരസും കളത്തിലുണ്ടായിട്ടും വിജയം അകന്നു നിന്നു. ഈ വാരം ആദ്യം അല്‍ ഹിലാലിനോടും മയാമി പരാജയപ്പെട്ടിരുന്നു.

logo
The Fourth
www.thefourthnews.in