വിശാഖപട്ടണത്ത് ഇന്ത്യന്‍ വിജയഗാഥ; ഇംഗ്ലണ്ടിനെ തകര്‍ത്തത് 106 റണ്‍സിന്

വിശാഖപട്ടണത്ത് ഇന്ത്യന്‍ വിജയഗാഥ; ഇംഗ്ലണ്ടിനെ തകര്‍ത്തത് 106 റണ്‍സിന്

സ്‌കോര്‍-396, 255 ഇംഗ്ലണ്ട്- 253, 292

വിശാഖപട്ടണം ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ 106 റണ്‍സിന് പരാജയപ്പെടുത്തി ഇന്ത്യ. 399 റണ്‍സ് വിജയലക്ഷ്യത്തിനായി ഇറങ്ങിയ ഇംഗ്ലീഷ് പട 292 റണ്‍സിന് ഓള്‍ഔട്ടായി. ഒരു വിക്കറ്റ് നഷ്ടത്തില്‍ 67 എന്ന സ്ഥിതിയില്‍ നാലാം ദിനം ആരംഭിച്ച ഇംഗ്ലണ്ടിന് കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ നഷ്ടമായി. 73 റണ്‍സെടുത്ത് ഓപ്പണര്‍ സാക് ക്രാവ്‌ലി ആണ് ഇംഗ്ലണ്ടിന്റെ ടോപ്‌സ്‌കോറര്‍. ഇന്ത്യക്ക് വേണ്ടി ജസ്പ്രിത് ബുംറെയും ആര്‍ അശ്വിനും മൂന്നു വിക്കറ്റുകള്‍ വീതം നേടി. മുകേഷ് കുമാര്‍, കുല്‍ദീപ് യാദവ് അക്‌സര്‍ പട്ടേല്‍ എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി. സ്‌കോര്‍-396&255, ഇംഗ്ലണ്ട്- 253&292

നേരത്തേ, 143 റണ്‍സ് ഒന്നാം ഇന്നിങ്‌സ് ലീഡ് നേടിയ ഇന്ത്യ രണ്ടാം ഇന്നിങ്‌സില്‍ 255ന് പുറത്തായിരുന്നു. സെഞ്ചുറി നേടിയ ശുഭ്മാന്‍ ഗില്ലാണ് (104) ഇന്ത്യയുടെ ടോപ് സ്‌കോറര്‍. 45 റണ്‍സെടുത്ത അക്‌സര്‍ പട്ടേല്‍ ഗില്ലിന് മികച്ച പിന്തുണ നല്‍കി. ഇംഗ്ലണ്ടിനായി ടോം ഹാര്‍ട്ട്‌ലി നാലും റേഹാന്‍ അഹമ്മദ് മൂന്നും വിക്കറ്റ് നേടി.

28-0 എന്ന നിലയില്‍ മൂന്നാം ദിനം കളിയാരംഭിച്ച ഇന്ത്യയ്ക്ക് തുടക്കത്തില്‍ തന്നെ നായകന്‍ രോഹിത് ശര്‍മയെ നഷ്ടമായിരുന്നു. ജെയിംസ് ആന്‍ഡേഴ്‌സണിന്റെ പന്തില്‍ രോഹിത് (13) ബൗള്‍ഡാവുകയായിരുന്നു. ആദ്യ ഇന്നിങ്‌സില്‍ ഇരട്ട സെഞ്ചുറി നേടിയ ജെയ്‌സ്വാളിനേയും വൈകാതെ ആന്‍ഡേഴ്‌സണ്‍ മടക്കി. 17 റണ്‍സ് മാത്രമാണ് രണ്ടാം ഇന്നിങ്‌സില്‍ ഇടം കയ്യന്‍ ബാറ്റര്‍ക്ക് നേടാനായത്.

വിശാഖപട്ടണത്ത് ഇന്ത്യന്‍ വിജയഗാഥ; ഇംഗ്ലണ്ടിനെ തകര്‍ത്തത് 106 റണ്‍സിന്
വിശാഖപട്ടണത്ത് ഗില്ലാട്ടം, സെഞ്ചുറി; ഇന്ത്യ കൂറ്റന്‍ ലീഡിലേക്ക്

തുടര്‍ച്ചയായി മോശം ഫോമില്‍ തുടരുന്ന ഗില്ലിലേക്കും ശ്രേയസിലേക്കുമാണ് പിന്നീട് ഉത്തരവാദിത്തം എത്തിയത്. കരുതലോടെ തുടങ്ങിയ ഇരുവരും മെല്ലെ സ്‌കോറിങ്ങിന് വേഗം കൂട്ടിത്തുടങ്ങി. എന്നാല്‍ കൂറ്റനടിക്ക് ശ്രമിച്ച ശ്രേയസിനെ അത്യുഗ്രന്‍ ക്യാച്ചിലൂടെ ബെന്‍ സ്റ്റോക്‌സ് പുറത്താക്കി. 29 റണ്‍സായിരുന്നു ശ്രേയസിന്റെ നേട്ടം. 81 റണ്‍സ് നീണ്ട കൂട്ടുകെട്ടിനാണ് അവസാനമായത്.

പിന്നീടെത്തിയ രജത് പാട്ടിദാറിനേയും (9) ഇന്ത്യയ്ക്ക് പെട്ടന്ന് നഷ്ടമായി. പക്ഷേ, ഇരട്ട പ്രഹരത്തില്‍ നിന്ന് ഇന്ത്യയെ കരകയറ്റാന്‍ അക്‌സറിനും ഗില്ലിനും കഴിഞ്ഞു. ഇംഗ്ലണ്ട് ബൗളര്‍മാര്‍ക്ക് അവസരങ്ങള്‍ നല്‍കാതെയായിരുന്നു ഇരുവരും ബാറ്റ് വീശിയത്.

ഒടുവില്‍ തുടര്‍ പരാജയങ്ങളില്‍ നിന്ന് മോചിതനാകുന്ന ഗില്ലിനെയാണ് വിശാഖപട്ടണത്ത് കണ്ടത്. 11 ഇന്നിങ്‌സുകള്‍ക്ക് ശേഷമാണ് ഗില്‍ 50 റണ്‍സിന് മുകളില്‍ സ്‌കോര്‍ ചെയ്യുന്നത്. താരത്തിന്റെ ടെസ്റ്റ് കരിയര്‍ തുലാസിലായ സാഹചര്യത്തിലാണ് സെഞ്ചുറി ഇന്നിങ്‌സ്.

സെഞ്ചുറിക്ക് പിന്നാലെ തന്നെ ഗില്ലിനെ ഇന്ത്യയ്ക്ക് നഷ്ടമായി. 104 റണ്‍സെടുത്ത ഗില്ലിനെ ഷോയിബ് ബഷീറാണ് പുറത്താക്കിയത്. 89 റണ്‍സ് നീണ്ടുനിന്ന കൂട്ടുകെട്ട് പൊളിക്കാനും ഇംഗ്ലണ്ടിനായി.

ഗില്ലിന്റെ വിക്കറ്റ് വീണതിന് ശേഷം ഇന്ത്യന്‍ ബാറ്റിങ് നിര തകര്‍ന്നടിയുകയായിരുന്നു. അക്‌സറിനെ ഹാര്‍ട്ട്‌ലി വിക്കറ്റിന് മുന്നില്‍ കുടുക്കി. അര്‍ധ സെഞ്ചുറിക്ക് അഞ്ച് റണ്‍സ് അകലെയാണ് അക്‌സര്‍ വീണത്. ശ്രീകര്‍ ഭരത് (6), കുല്‍ദീപ് യാദവ് (0), ജസ്പ്രിത് ബുംറ (0) എന്നിവര്‍ ഇംഗ്ലണ്ട് ബൗളര്‍മാരുടെ ജോലി എളുപ്പമാക്കി. 29 റണ്‍സെടുത്ത അശ്വിനാണ് ലീഡ് 400ന് അടുത്തെത്തിച്ചത്.

logo
The Fourth
www.thefourthnews.in