കൗതുകത്തിന് അണിഞ്ഞ ചക്ര ഷൂസില്‍ ഉരുണ്ടെത്തിയത് ഏഷ്യന്‍ ട്രയല്‍സില്‍; ഇത് അബ്‌നയുടെ കുതിപ്പ്‌

കൗതുകത്തിന് അണിഞ്ഞ ചക്ര ഷൂസില്‍ ഉരുണ്ടെത്തിയത് ഏഷ്യന്‍ ട്രയല്‍സില്‍; ഇത് അബ്‌നയുടെ കുതിപ്പ്‌

ദേശീയ റോളർ സ്‌കേറ്റിങ് ചാമ്പ്യൻഷിപ്പിൽ പത്ത് കിലോമീറ്റർ പോയിന്റ് ടു പോയിന്റ് പ്ലസ് എലിമിനേഷനിലും പോയിന്റ് ടു പോയിന്റ് റോഡ് വിഭാഗം മത്സരത്തിലുമാണ് മലയാളി താരം അബ്‌ന ഇരട്ട മെഡൽ നേട്ടം കൈവരിച്ചത്

ചണ്ഡീഗഢിലും ചെന്നൈയിലുമായി അരങ്ങേറിയ 61മത് ദേശീയ റോളർ സ്‌കേറ്റിങ് ചാമ്പ്യൻഷിപ്പിൽ ഇരട്ട മെഡൽ നേടിയതിന്റെ സന്തോഷത്തിലാണ് മലയാളി താരം അബ്‌ന. മെഡൽ നേട്ടത്തോടെ ഏഷ്യൻ ട്രയൽസിൽ പങ്കെടുക്കാൻ അവസരം ലഭിക്കുന്ന ആദ്യ മലയാളി വനിതാ താരമെന്ന റെക്കോഡും അബ്‌ന സ്വന്തം പേരിൽ കുറിച്ചിട്ടു. സാമ്പത്തിക പ്രതിസന്ധി മൂലം എത്തിപ്പെടാൻ പറ്റാതിരുന്ന ഏഷ്യൻ ട്രയൽസ് എന്ന സ്വപ്നമാണ് രണ്ട് വർഷങ്ങൾക്കിപ്പുറം ഒരു ക്രിസ്മസ് കാലത്ത് യാഥാർഥ്യമാകുന്നത്.

17 വയസിന് മുകളിലുള്ള പെൺകുട്ടികളുടെ സ്പീഡ് ഇൻലൈൻ വിഭാഗത്തിലാണ് അബ്നയുടെ ഇരട്ട മെഡൽ നേട്ടം. ദേശീയ കേഡറ്റ്, സബ് ജൂനിയർ, ജൂനിയർ, സീനിയർ, മാസ്റ്റേഴ്‌സ് റോളർ സ്‌കേറ്റിങ് ചാമ്പ്യൻഷിപ്പിൽ പത്ത് കിലോ മീറ്റർ പോയിന്റ് ടു പോയിന്റ് പ്ലസ് എലിമിനേഷനിലും പത്തു കിലോമീറ്റർ പോയിന്റ് ടു പോയിന്റ് റോഡ് വിഭാഗം മത്സരത്തിലുമാണ് അബ്ന വെള്ളി മെഡൽ കരസ്ഥമാക്കിയത്.

ദേശീയ റോളർ സ്‌കേറ്റിങ് ചാമ്പ്യൻഷിപ്പിലെ വെള്ളി മെഡൽ നേട്ടവുമായി അബ്‌ന(ഇടത്)
ദേശീയ റോളർ സ്‌കേറ്റിങ് ചാമ്പ്യൻഷിപ്പിലെ വെള്ളി മെഡൽ നേട്ടവുമായി അബ്‌ന(ഇടത്)
കൗതുകത്തിന് അണിഞ്ഞ ചക്ര ഷൂസില്‍ ഉരുണ്ടെത്തിയത് ഏഷ്യന്‍ ട്രയല്‍സില്‍; ഇത് അബ്‌നയുടെ കുതിപ്പ്‌
മലയാളം തിളങ്ങിയ ഏഷ്യാഡ്‌; 2023-ല്‍ ട്രാക്കും ഫീല്‍ഡും കീഴടക്കിയവർ

കൊച്ചി ആമ്പല്ലൂർ സ്വദേശിയാണ് പതിനേഴുകാരിയായ അബ്‌ന. കൗതുകത്തിന്റെയും അഭിനിവേശത്തിന്റെയും പിന്നാലെയാണ് സ്‌കേറ്റിങ് എന്ന ആഗ്രഹം കടന്നുകൂടുന്നത്. സ്‌കേറ്റിങ് പഠിച്ചിരുന്ന ബന്ധുവിൽ നിന്നാണ് അബ്നയ്ക്ക് താൽപര്യം വളരുന്നത്. കസിൻ ചേച്ചിയുടെ പഴയ സ്‌കേറ്റിങ് ഷൂസിലൂടെയായിരുന്നു തുടക്കം. അവരോടൊപ്പം സ്ഥിരം പരിശീലനത്തിൽ പങ്കാളിയായിരുന്ന അബ്‌നയുടെ താൽപര്യം തിരിച്ചറിഞ്ഞ് പ്രതേക പരിശീലനം നൽകി മത്സരങ്ങളിലേക്ക് പങ്കെടുക്കാൻ തയാറാക്കുകയായിരുന്നു പരിശീലകൻ സിയാദ്. നിലവിൽ കേരള സ്‌കേറ്റിങ് ടീമിന്റെ പരിശീലകനും ഇന്ത്യൻ മുൻ സ്‌കേറ്റിങ് താരവുമാണ് അബ്‌നയുടെ പരിശീലകന്‍ സിയാദ് കെ എസ്.

"ആഗ്രഹത്തിലൂടെ തുടങ്ങി പിന്നീടത് അഭിനിവേശമായി മാറിയപ്പോഴാണ് കൂടുതൽ മത്സരസാധ്യതകളെക്കുറിച്ച് അറിയുന്നതും എത്തിപ്പിടിക്കാനുള്ള പുതിയ ലക്ഷ്യങ്ങളിലേക്ക് എത്തുന്നതും. തുടക്കത്തിൽ വലിയ ആഗ്രഹങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. ഇപ്പോൾ ഓരോ മത്സരങ്ങൾ കഴിയുമ്പോഴും മത്സരവും പ്രകടനവും കൂടുതൽ മെച്ചപ്പെടുന്നുണ്ടെന്ന വിശ്വാസത്തിലാണ് മുന്നോട്ടുപോകുന്നത്. അങ്ങനെയാണ് സ്‌കേറ്റിങ് ഒരു പ്രൊഫഷൻ ആയി മുന്നോട്ട് കൊണ്ടുപോകാൻ തീരുമാനിക്കുന്നത്. ഏഷ്യൻ ഗെയിംസ് എന്നത് വിദൂര സ്വപ്നമല്ല, അതിലേക്കുള്ള ആദ്യ ചവിട്ടുപടിയായിട്ടാണ് ഈ ട്രയൽസിനെ കാണുന്നത്." - അബ്‌ന പറഞ്ഞു.

സ്കൂൾ മത്സരങ്ങളിലാണ് തുടക്കം. 2021ലാണ് അബ്‌ന ആദ്യമായി അന്താരാഷ്ട്ര തലത്തിൽ ഒരു മെഡൽ നേടുന്നത്. 15 കിലോമീറ്റർ എലിമിനേഷൻ വിഭാഗത്തിലായിരുന്നു അന്നത്തെ വെങ്കല മെഡൽ നേട്ടം. അന്ന് ഏഷ്യൻ ട്രയൽസിൽ പങ്കെടുക്കാമായിരുന്നെങ്കിലും സാമ്പത്തിക പ്രതിസന്ധി മൂലം ആ ആഗ്രഹം നഷ്ടമാകുകയായിരുന്നു. തുടർന്നാണ് 2023ലെ അബ്‌നയുടെ ഇരട്ട മെഡൽ നേട്ടം.

കൗതുകത്തിന് അണിഞ്ഞ ചക്ര ഷൂസില്‍ ഉരുണ്ടെത്തിയത് ഏഷ്യന്‍ ട്രയല്‍സില്‍; ഇത് അബ്‌നയുടെ കുതിപ്പ്‌
ഗോദയിലെ കണ്ണീർ; അനീതിയുടെ 'സാക്ഷ്യ' പത്രം

കൊച്ചിയിൽ സ്‌കേറ്റിങ് ട്രാക്കിന്റെ അഭാവമുള്ളതിനാൽ പാലക്കാട് പെരുമ്പാവൂർ, കോതമംഗലം എന്നിവിടങ്ങളിലായാണ് നിലവിൽ പരിശീലനം നടക്കുന്നത്. സിന്തറ്റിക് സ്കേറ്റിംഗ് ട്രാക്ക് നിലവിൽ കേരളത്തിൽ പാലക്കാട് മാത്രമാണുള്ളത്. ഇന്ത്യക്ക് വേണ്ടി കളിച്ചവരും അന്താരാഷ്ട്ര തലത്തിൽ തിളങ്ങിയ മത്സരാർഥികളുമായിട്ടാണ് ഏഷ്യൻ ട്രയൽസ് നടക്കുന്നത്, അത്തരത്തിലൊരു വാതിൽ തുറന്നു കിട്ടിയത് പ്രൊഫഷണൽ കരിയറിൽ വലിയൊരു അനുഭവമാണ് അബ്‌നയ്ക്ക്.

logo
The Fourth
www.thefourthnews.in