എട്ടാം തവണയും ബാലണ്‍ ഡി ഓര്‍, ചരിത്രം കുറിച്ച് മെസി; ഐതാന ബോണ്‍മാറ്റി വനിത താരം

എട്ടാം തവണയും ബാലണ്‍ ഡി ഓര്‍, ചരിത്രം കുറിച്ച് മെസി; ഐതാന ബോണ്‍മാറ്റി വനിത താരം

ഫുട്‌ബോള്‍ ഇതിഹാസമായ മറഡോണക്കാണ് മെസി ബാലണ്‍ ഡി ഓര്‍ സമര്‍പ്പിച്ചത്.

എട്ടാം തവണയും ബാലണ്‍ ഡി ഓര്‍ പുരസ്കാരം സ്വന്തമാക്കി ഫുട്‌ബോള്‍ ഇതിഹാസം മെസി. കടുത്ത എതിരാളിയായിരുന്ന മാഞ്ചസ്റ്റര്‍ സിറ്റി താരം എര്‍ലിങ് ഹാളണ്ടിനെ പിന്തള്ളിയാണ് 30 കളിക്കാരുടെ പട്ടികയില്‍ നിന്നും മെസി എട്ടാമതും ബാലണ്‍ ഡി ഓര്‍ കരസ്ഥമാക്കിയത്. കഴിഞ്ഞ വര്‍ഷത്തെ ഖത്തര്‍ ലോകകപ്പില്‍ അര്‍ജന്റീനയെ ചാമ്പ്യന്മാരാക്കിയ മികച്ച പ്രകടനമാണ് മെസിയെ ചരിത്ര നേട്ടത്തിലേക്ക് നയിച്ചത്.

മുഴുവന്‍ അര്‍ജന്റീന ടീമിന്റെയും നേട്ടത്തിനുള്ള സമ്മാനമാണിതെന്ന് ഇന്റര്‍ മിയാമിയുടെ സഹ ഉടമയായ ഡാവിഡ് ബെഖാംമില്‍ നിന്നും അവാര്‍ഡ് സ്വീകരിക്കവേ മെസി പറഞ്ഞു. ഫുട്‌ബോള്‍ ഇതിഹാസമായ മറഡോണക്കാണ് മെസി ബാലണ്‍ ഡി ഓര്‍ സമര്‍പ്പിച്ചത്. മറഡോണയുടെ 63ാം പിറന്നാള്‍ ദിവസമാണ് മെസി അവാര്‍ഡ് സ്വീകരിച്ചതെന്ന പ്രത്യേകതയുമുണ്ട്.

എട്ടാം തവണയും ബാലണ്‍ ഡി ഓര്‍, ചരിത്രം കുറിച്ച് മെസി; ഐതാന ബോണ്‍മാറ്റി വനിത താരം
ബാലണ്‍ ഡി ഓര്‍ പട്ടികയായി; റൊണാള്‍ഡോ പുറത്ത്, മത്സരം മെസിയും ഹാലന്‍ഡും എംബാപെയും തമ്മില്‍

അതേസമയം വനിതകളുടെ ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം കരസ്ഥമാക്കിയത് സ്പാനിഷ് താരം ഐതാന ബോണ്‍മാറ്റിയാണ്. ലോകകപ്പില്‍ സ്‌പെയിനിനെ ചാമ്പ്യന്മാരാക്കിയതിനൊപ്പം ഗോള്‍ഡന്‍ ബൂട്ടും താരം സ്വന്തമാക്കിയിരുന്നു. മികച്ച ഗോള്‍ കീപ്പര്‍ക്കുള്ള യാഷിന്‍ ട്രോഫി അര്‍ജന്റീന താരം എമിലിയാനോ മാര്‍ട്ടിനെസും കരസ്ഥമാക്കി.

2009ലാണ് ആദ്യമായി മെസി തന്റെ ബാലണ്‍ ഡി ഓര്‍ സ്വന്തമാക്കുന്നത്. എട്ടാമത്തെ തവണയും ബാലണ്‍ ഡി ഓര്‍ കരസ്ഥമാക്കിയതോടെ ഏറ്റവും കൂടുതല്‍ തവണ പുരസ്‌കാരം നേടുന്ന താരമായി മെസി മാറുകയായിരുന്നു. നിലവില്‍ അമേരിക്കന്‍ ക്ലബ്ബായ ഇന്റര്‍ മിയാമിയില്‍ കളിക്കുന്ന മെസി 2010, 2011, 2012, 2015, 2021 എന്നീ വര്‍ഷങ്ങളിലാണ് മെസി ബാലണ്‍ ഡി ഓര്‍ കരസ്ഥമാക്കിയത്.

അഞ്ച് തവണ നേടിയ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് തൊട്ടുപിന്നില്‍. എര്‍ലിങ് ഹാളണ്ടിനെ കൂടാതെ കെവിന്‍ ഡി ബ്രൂയ്ന്‍, കിലിയന്‍ എംബാപ്പെ, കരീം ബെന്‍സേമ, റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കി, ജൂലിയന്‍ അല്‍വാരസ്, അന്റോയ്ന്‍ ഗ്രീസ്മാന്‍, വിനീഷ്യസ് ജൂനിയര്‍ എന്നിവരും സാധ്യതാ പട്ടികയിലുണ്ടായിരുന്നു.

logo
The Fourth
www.thefourthnews.in