ഐഫോണും വിന്‍ഡോസ് പിസിയും തമ്മില്‍ ബന്ധിപ്പിക്കാന്‍ പുതിയ മെെക്രോസോഫ്റ്റ് ആപ്പ്
ഐഫോണ്‍ ഉപയോക്താക്കള്‍ക്ക് ഇനി പുതിയ മൈക്രോസോഫ്റ്റ് ആപ്പ് വഴി ഫോണും വിന്‍ഡോസ് പിസിയും തമ്മില്‍ ബന്ധിപ്പിക്കാം. മൈക്രോസോഫ്റ്റിന്റെ പുതിയ ലിങ്ക് ആപ്പ് ആപ്പിള്‍ സ്റ്റോറുകളില്‍ ലഭ്യമാണ്. ഐഫോണ്‍ ഉപയോക്താക്കള്‍ക്ക് ഫോണ്‍ നേരിട്ട് വിന്‍ഡോസ് കമ്പ്യൂട്ടറുകളുമായി ബന്ധപ്പെടുത്തി കോളുകളും മെസേജുകളും പിസിയില്‍ നിന്ന് കൈകാര്യം ചെയ്യാവുന്നതാണ്. ആപ്പിളിന്റെ ഉത്പന്നങ്ങള്‍ക്ക് ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് വിലക്കുകളുണ്ടായിരുന്നതിനാല്‍ ഇത് പുതിയ അപ്ഡേഷനാണ്.
മുന്‍പ് സ്മാര്‍ട്ട് ഫോണും കമ്പ്യൂട്ടറും വേഗത്തില്‍ കണക്ട് ചെയ്യുന്നതിനായി ഉപയോക്താവിന് ഒരു മാക്ബുക്ക് ആവശ്യമായിരുന്നു. മൈക്രോസോഫ്റ്റിന്റെ ന്യൂ ഫോണ്‍ ലിങ്ക് ആപ്പ് ഫോര്‍ ഐഒഎസ് 39 ഭാഷകളിലായി 85ഓളം വിപണികളില്‍ പുറത്തിറങ്ങുന്നതായി മൈക്രാേസോഫ്റ്റ് പറയുന്നു. 2023 തുടക്കത്തില്‍ തന്നെ പുതിയ ഫീച്ചറിന്റെ വിവരങ്ങള്‍ പുറത്ത് വന്നിരുന്നു. എല്ലാ വിന്‍ഡോസ് 11 ഉപയോക്താക്കള്‍ക്കും മെയ് പകുതിയോടെ തന്നെ ഈ സൗകര്യം ലഭ്യമാകും.നിലവില്‍ ആപ്പിള്‍ സ്റ്റോറുകളില്‍ മൈക്രോസോഫ്റ്റ് ലിങ്ക് ആപ്പുകൾ ഉണ്ടെങ്കിലും വിന്‍ഡോസുമായി ബന്ധിപ്പിക്കാന്‍ സാധിക്കില്ല. അതിനായി മെെക്രോസോഫ്റ്റ് സിസ്റ്റം അപഡേഷന്‍ നടത്തിയേക്കാം. എങ്കിലും എല്ലാ ഐഫോണ്‍ ഉപയോക്താക്കള്‍ക്കും ഫോണും കമ്പ്യൂട്ടറും ബന്ധിപ്പിക്കുന്നതിന് തടസമില്ല.
വിന്‍ഡോസ് 11 ഫോണുമായി ലിങ്ക് ചെയ്താല്‍ അടിസ്ഥാനപരമായ കോള്‍, മെസേജ് എന്നീ ക്രമീകരണങ്ങള്‍ ഐഒസ് വഴി ലഭ്യമാകും. മെസേജിന് മറുപടി അയക്കാനുളള സൗകര്യവും കമ്പ്യൂട്ടറുകളില്‍ ലഭ്യമാകും. ആപ്പിള്‍ സ്റ്റോറില്‍ നിന്ന് ഫോണ്‍ ലിങ്ക് ആപ്പ് ഡൗണ്‍ലോഡ് ചെയ്ത ശേഷം ഐഫോണ്‍ ക്യൂ ആര്‍കോഡ് ഉപയോഗിച്ച് സെറ്റ് ചെയ്യാം. നോട്ടിഫിക്കേഷൻ ഓപ്ഷനുകളും സെറ്റ് ചെയ്യാം. ഫോണ്‍ കമ്പ്യൂട്ടര്‍ കണക്ടിവിറ്റിയില്‍ ഐഫോണില്‍ ലഭിക്കുന്നതിനേക്കാള്‍ കൂടുതൽ സൗകര്യങ്ങൾ ആന്‍ഡ്രോയ്ഡ് വാഗ്ദാനം ചെയ്യുന്നു. ഫോട്ടോ പരിശോധിക്കുന്നതടക്കമുളള നിരവധി സൗകര്യങ്ങള്‍ ലഭ്യമാക്കുന്നു.
ഫോണ്‍ ലിങ്ക് ആപ്പിന് പുറമേ വിന്‍ഡോസ് പിസിയുളള ഐഫോണ്‍ ഉപയോക്താക്കള്‍ക്ക് ഡാറ്റ കൈമാറ്റം ചെയ്യുന്നതിനായി മറ്റ് ആപ്പുകള്‍ ഉപയോഗിക്കാം. വണ്‍ഡ്രൈവ് അടക്കമുളള ആപ്പുകള്‍ ചിത്രങ്ങളും, ഡോക്യൂമെന്റസും പങ്കിടാന്‍ സഹായിക്കുന്നു. ആപ്പിളിന്റെ നോട്ട്‌സ് ആപ്പിന് പകരമായി നോട്ട്‌സ് എന്ന ആപ്പ് മൈക്രോസോഫ്റ്റിനുണ്ട്. എഡ്ജും ബിങും ബ്രൗസിങ്ങിനായി മൈക്രോസോഫ്റ്റിനുണ്ട്.