അതീവ രഹസ്യ വിവരങ്ങൾ ചോർന്നു; ജീവനക്കാർ ചാറ്റ്ജിപിടി ഉപയോഗിക്കുന്നത് വിലക്കി സാംസങ്
ഗുരുതരമായ സുരക്ഷാ ലംഘനത്തെ തുടർന്ന് ജോലിസ്ഥലത്ത് ചാറ്റ്ജിപിടിയും മറ്റ് എഐ ജനറേറ്റീവ് ടൂളുകളും ഉപയോഗിക്കുന്നതിൽ നിന്ന് ജീവനക്കാരെ വിലക്കി സാംസങ്. കമ്പനി സോഴ്സ് കോഡ് ഉൾപ്പെടെയുള്ള അതീവ രഹസ്യ ഡാറ്റ ഓൺലൈനിൽ ചോർന്നതിനെ തുടർന്നാണ് തീരുമാനം. മൊബൈൽ, അപ്ലയൻസസ് വിഭാഗങ്ങളിലെ ജീവനക്കാർക്കാണ് വിലക്ക് ഏർപ്പെടുത്തിയത്. ഏതെങ്കിലും വ്യക്തിഗത ഉപകരണങ്ങൾ ഉപയോഗിച്ച് സെൻസിറ്റീവ് ബിസിനസ്സ് വിവരങ്ങൾ അപ്‌ലോഡ് ചെയ്യരുതെന്നും കമ്പനി ജീവനക്കാർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ജനറേറ്റീവ് എഐ അവതരിപ്പിക്കുന്ന സുരക്ഷാ അപകടങ്ങളെക്കുറിച്ച് വർധിച്ചുവരുന്ന ആശങ്കകളുണ്ടെന്ന് സാംസങ് ജീവനക്കാർക്ക് അയച്ച മെമ്മോയിൽ പറഞ്ഞതായി ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്യുന്നു. കമ്പനി നൽകുന്ന സുരക്ഷാ മാർഗനിർദേശങ്ങൾ എല്ലാ ജീവനക്കാരും ശ്രദ്ധാപൂർവം പാലിക്കണമെന്നും വീഴ്ച വരുത്തിയാൽ അച്ചടക്ക നടപടികൾ ഉണ്ടാകാമെന്നും മെമ്മോയിൽ പറയുന്നു. തുടർച്ചയായ ഇത്തരം സംഭവങ്ങൾക്ക് പിന്നാലെ, ജീവനക്കാരുടെ ഉപയോഗത്തിനായി സാംസങ് ഇൻ-ഹൗസ് AI സേവനം വികസിപ്പിക്കുന്നതായാണ് റിപ്പോർട്ട്. കമ്പനി ജീവനക്കാർക്ക് അയച്ച മെമോയില്‍ ഇത് സംബന്ധിച്ച കാര്യങ്ങൾ പറയുന്നുണ്ടെന്നും ബ്ലൂംബർഗ് റിപ്പോർട്ട് ചെയ്യുന്നു.
"ജീവനക്കാർക്ക് സുരക്ഷിതമായ അന്തരീക്ഷത്തിൽ ജനറേറ്റീവ് AI സേവനങ്ങൾ ഉപയോഗിക്കുന്നതിനുള്ള വഴികൾ കണ്ടെത്താൻ സാംസങ് പ്രവർത്തിക്കുകയാണ്. അതുവഴി ജോലി കാര്യക്ഷമതയും സൗകര്യവും വർധിപ്പിക്കാൻ കഴിയും. ഈ നടപടികൾ പൂർത്തിയാകുന്നത് വരെ ജനറേറ്റീവ് എഐയുടെ ഉപയോഗം ഞങ്ങൾ താത്കാലികമായി നിയന്ത്രിക്കുകയാണ്''- സാംസങ് മെമ്മോയിൽ പറയുന്നു.
കമ്പനി പരിസരത്തിന് പുറത്ത് പേഴ്‌സണൽ കമ്പ്യൂട്ടറുകൾ ഉപയോഗിക്കുമ്പോൾ ജോലിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ അത്തരം പ്ലാറ്റ്‌ഫോമുകളിലേക്ക് അപ്‌ലോഡ് ചെയ്യുന്നത് ഒഴിവാക്കണമെന്നും കമ്പനി മുന്നറിയിപ്പ് നൽകുന്നു. മെമ്മോ പ്രകാരം, കമ്പനി ഉപകരണങ്ങളിൽ ജനറേറ്റീവ് AI പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കുന്നതിൽ സുരക്ഷാ പ്രശ്‌നങ്ങളുണ്ടെന്ന് 60 ശതമാനത്തിലധികം സാംസങ് ജീവനക്കാരും ഒരു ആന്തരിക സർവേയിൽ പറഞ്ഞു.
നവംബറിൽ മൈക്രോസോഫ്റ്റ് പിന്തുണയുള്ള OpenAI ചാറ്റ്ജിപിടി പുറത്തിറക്കിയതിന് ശേഷം ജനറേറ്റീവ് എഐയിൽ താത്പര്യം വർധിച്ചുവരികയാണ്.ഏത് ഭാഷയിൽ നിന്ന് നിർദേശങ്ങൾ ലഭിച്ചാലും ഉള്ളടക്കം വികസിപ്പിക്കാനുള്ള കഴിവ് ചാറ്റ് ജിപിടിക്കുണ്ട്. ഗോൾഡ്‌മാൻ സാച്ച്‌സ് ഉൾപ്പെടെയുള്ള പ്രമുഖ സാമ്പത്തിക സ്ഥാപനങ്ങൾ ജീവനക്കാരുടെ ചാറ്റ്‌ജിപിടി പോലുള്ള പ്ലാറ്റ്‌ഫോമുകളുടെ ഉപയോഗം കഴിഞ്ഞ മാസങ്ങളിൽ നിരോധിക്കുകയോ നിയന്ത്രിക്കുകയോ ചെയ്തിട്ടുണ്ട്.