ഫാക്ട് ചെക്കിങ്ങിന് സ്വന്തമായി സംവിധാനമുണ്ടാക്കാന്‍ 
ഗൂഗിളും മെറ്റയും; പദ്ധതി കേന്ദ്രസർക്കാരിന്റെ പരിഗണനയ്ക്ക്

ഫാക്ട് ചെക്കിങ്ങിന് സ്വന്തമായി സംവിധാനമുണ്ടാക്കാന്‍ ഗൂഗിളും മെറ്റയും; പദ്ധതി കേന്ദ്രസർക്കാരിന്റെ പരിഗണനയ്ക്ക്

ഈ ശൃംഖല സ്ഥാപിക്കപ്പെടുകയാണെങ്കിൽ കേന്ദ്ര സർക്കാരുമായി ബന്ധമില്ലാത്ത വിവരങ്ങൾ മാത്രമേ വസ്തുതാ പരിശോധനയ്ക്ക് എടുക്കാൻ അധികാരമുണ്ടാകുകയുള്ളു

സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്ന ഉള്ളടക്കം കൃത്യമാണോയെന്ന് പരിശോധിക്കാൻ ഫാക്ട് ചെക്കർമാരുടെ ശൃംഖല രൂപീകരിക്കാൻ മെറ്റ, ഗൂഗിൾ ഉൾപ്പെടെയുള്ള മുൻനിര സമൂഹമാധ്യമങ്ങൾ. പോസ്റ്റ് ചെയ്യപ്പെടുന്ന കാര്യങ്ങളില്‍ സംശയാസ്പദമായ ഉള്ളടക്കം പരിശോധിച്ച് വ്യക്തത വരുത്തുന്നതിന് വേണ്ടിയാണ് ഫാക്ട് ചെക്കർമാരുടെ സഹായം ഇനി മുതൽ സ്വീകരിക്കുക. ഇത് സംബന്ധിച്ച കൃത്യമായ പദ്ധതികൾ വിശദീകരിച്ച് കൊണ്ട് കേന്ദ്രത്തിന് ഒരു നിർദേശം അയച്ചിട്ടുണ്ടെന്നാണ് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നത്.

ഫാക്ട് ചെക്കിങ്ങിന് സ്വന്തമായി സംവിധാനമുണ്ടാക്കാന്‍ 
ഗൂഗിളും മെറ്റയും; പദ്ധതി കേന്ദ്രസർക്കാരിന്റെ പരിഗണനയ്ക്ക്
മാധ്യമനിയന്ത്രണത്തിന് കേന്ദ്രത്തിന്റെ പുതുവഴികൾ; 'വ്യാജവാർത്തകൾ' തിരിച്ചറിയാൻ ഫാക്ട് ചെക്കിങ് ബോഡി

തെറ്റായ വിവരങ്ങൾക്ക് എതിരെ പോരാടുന്നതിനുള്ള സഖ്യം (Misinformation Combat Alliance) എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ സഖ്യത്തിൽ പ്രധാനപ്പെട്ട എല്ലാ സാമൂഹ്യ മാധ്യമങ്ങളും ചേരുമെന്നാണ് റിപ്പോർട്ടുകള്‍. സോഷ്യൽ മീഡിയാ കമ്പനികൾ ഇലക്ട്രോണിക്സ്- ഐടി മന്ത്രാലയത്തിന് അയച്ച അഞ്ച് പേജുള്ള നിർദേശം അനുസരിച്ച് സഖ്യം ഒരു സർട്ടിഫിക്കേഷൻ ബോഡി ആയിട്ടാകും പ്രവർത്തിക്കുക. കൃത്യമായ ഫാക്ട് ചെക്കർ ആരാണെന്ന് അത് പരിശോധിക്കും. ഈ നെറ്റ്വർക്ക് സ്ഥാപിക്കപ്പെടുകയാണെങ്കിൽ പോലും കേന്ദ്ര സർക്കാരുമായി ബന്ധമില്ലാത്ത വിവരങ്ങൾ മാത്രമേ വസ്തുതാ പരിശോധനയ്ക്ക് വിധേയമാക്കാൻ അധികാരമുണ്ടാകുകയുള്ളൂ.

എന്നാൽ, സർക്കാരുമായി ബന്ധപ്പെട്ടുള്ള തെറ്റായ വിവരങ്ങൾക്കെതിരെ നടപടിയെടുക്കാന്‍ പ്രത്യേക വസ്തുതാ പരിശോധനാ സംവിധാനം സ്ഥാപിക്കുന്നതിന് 2021 ലെ ഐടി നിയമങ്ങൾ ഭേദഗതി ചെയ്തുകൊണ്ട് ഇലക്‌ട്രോണിക്‌സ്- ഐടി മന്ത്രാലയം കഴിഞ്ഞ ദിവസം വിജ്ഞാപനം ചെയ്തിരുന്നു. സർക്കാരുമായി ബന്ധമില്ലാത്ത തെറ്റായ വിവരങ്ങൾ തിരിച്ചറിയുന്നതിന് വസ്തുതാപരിശോധനാ ടീമിനെ നിയോഗിക്കുമെന്ന് കേന്ദ്രം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതിന്റെ ഭാഗമായി ഐടി മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരും പ്രധാന സാമൂഹ്യ മാധ്യമ കമ്പനികളുടെ പ്രതിനിധികളും തമ്മിൽ കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു.

സാമൂഹ്യ മാധ്യമത്തിലെ വിവിധ പ്ലാറ്റ്ഫോമുകൾ ഇതിനോടകം തന്നെ ഫാക്ട് ചെക്കർമാരെ വലിയ തോതില്‍ ആശ്രയിക്കുന്നുണ്ട്. യുഎസ് ആസ്ഥാനമായുള്ള പോയ്ന്റർ ഇൻസ്റ്റിറ്റ്യൂട്ടിൽ 2015 ൽ സ്ഥാപിതമായ ഇന്റർനാഷണൽ ഫാക്ട് ചെക്കിംഗ് നെറ്റ്‌വർക്കിലെ (ഐഎഫ്സിഎൻ) ഫാക്ട് ചെക്കർമാരുമായി ചേർന്നാണ് നിലവിൽ മെറ്റ പ്രവർത്തിക്കുന്നത്. സ്റ്റോറികളുടെ കൃത്യമായ അവലോകനം നടത്തുകയും റേറ്റ് ചെയ്യുകയുമാണ് ഐഎഫ്സിഎൻ അംഗങ്ങൾ ചെയ്യുന്നത്. അതിൽ പ്രാഥമിക ഉറവിടങ്ങള്‍ കണ്ടെത്തി അഭിമുഖം ചെയ്ത്, ഫോട്ടോകളും വീഡിയോയും ഉൾപ്പെടെ വാർത്തകളുടെ വിശകലനം നടത്തുക എന്നതും ഉൾപ്പെടുന്നു.

നിരവധി ഇന്ത്യൻ ഔട്ട്ലെറ്റുകൾ ഐഎഫ്സിഎൻ ശൃംഖലയുടെ ഭാഗമാണെങ്കിലും, സ്വന്തമായ ഒരു വസ്തുതാ പരിശോധന ബോഡി രൂപീകരിക്കാനാണ് ഇന്ത്യയിൽ സർക്കാര്‍ ശ്രമിക്കുന്നത്. ഇന്റർനെറ്റ് ഉപഭോക്താക്കളുടെ എണ്ണം വളരെ കൂടുതലായതാണ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ തെറ്റായ വിവരങ്ങൾ വർധിക്കുന്നതിന്റെ ഒരു പ്രധാന കാരണമായി വിലയിരുത്തപ്പെടുന്നത്. ദശലക്ഷക്കണക്കിന് സജീവ ഉപയോക്താക്കളുള്ള ഫേസ്ബുക്ക്, വാട്സാപ്പ്, യൂട്യൂബ് തുടങ്ങിയ പ്രധാന സമൂഹ മാധ്യമങ്ങളുടെ ഏറ്റവും വലിയ വിപണികളിലൊന്നാണ് ഇന്ത്യ.

സേജ് ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ലൈബ്രറി അസോസിയേഷൻസ് ആൻഡ് ഇൻസ്റ്റിറ്റ്യൂഷൻസ് ജേണൽ 2021ൽ പ്രസിദ്ധീകരിച്ച പഠനമനുസരിച്ച് കോവിഡ് -19 നെക്കുറിച്ചുള്ള തെറ്റായ വിവരങ്ങൾ സമൂഹ മാധ്യമങ്ങള്‍ വഴി ഏറ്റവും കൂടുതൽ പ്രചരിച്ചത് ഇന്ത്യയിലാണ്. രാജ്യത്തിന്റെ ഉയർന്ന ഇന്റർനെറ്റ് വ്യാപന നിരക്ക്, വർധിച്ചു വരുന്ന സമൂഹ മാധ്യമ ഉപഭോഗം, ഉപയോക്താക്കളുടെ ഇന്റർനെറ്റ് ഉപയോഗത്തിലുള്ള അറിവില്ലായ്മ എന്നിവയാണ് ഇതിന് കാരണമെന്നായിരുന്നു പഠനത്തിന്റെ കണ്ടെത്തൽ.

logo
The Fourth
www.thefourthnews.in