ചൈനയിലെ അജ്ഞാത ന്യൂമോണിയ; ആശുപത്രികളുടെ സ്ഥിതി വിലയിരുത്താൻ സംസ്ഥാനങ്ങൾക്ക് കേന്ദ്ര നിർദ്ദേശം

ചൈനയിലെ അജ്ഞാത ന്യൂമോണിയ; ആശുപത്രികളുടെ സ്ഥിതി വിലയിരുത്താൻ സംസ്ഥാനങ്ങൾക്ക് കേന്ദ്ര നിർദ്ദേശം

സംസ്ഥാനത്ത് സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണെന്നും ജാഗ്രത തുടരുകയാണെന്നും ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചു

ചൈനയിൽ കുട്ടികൾക്കിടയിൽ ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനങ്ങളിലെ ആശുപത്രികളുടെ സ്ഥിതി ഗതികൾ വിലയിരുത്താൻ കേന്ദ്രത്തിന്റെ നിർദ്ദേശം. ആശുപത്രികളിൽ നടത്തുന്ന തയ്യാറെടുപ്പുകൾ വിലയിരുത്തണമെന്നും ആശുപത്രി കിടക്കകൾ, മരുന്നുകൾ, ഇന്‍ഫ്‌ളൂവന്‍സയ്ക്കുള്ള വാക്‌സിനുകൾ, മെഡിക്കൽ ഓക്‌സിജൻ, ആൻറിബയോട്ടിക്കുകൾ, പിപിഇ തുടങ്ങിയവയുടെ ലഭ്യത ഉറപ്പാക്കണമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും ആവശ്യപ്പെട്ടു.

ചൈനയിലെ അജ്ഞാത ന്യൂമോണിയ; ആശുപത്രികളുടെ സ്ഥിതി വിലയിരുത്താൻ സംസ്ഥാനങ്ങൾക്ക് കേന്ദ്ര നിർദ്ദേശം
യുവാക്കള്‍ക്കിടയിലെ പെട്ടെന്നുള്ള മരണം കോവിഡ് വാക്‌സിനേഷന്‍ മൂലമല്ല; ഐസിഎംആര്‍ പഠനം

അതേസമയം അജ്ഞാത ന്യൂമോണിയയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണെന്നും ജാഗ്രത തുടരുകയാണെന്നും ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചു. നേരത്തെ കുട്ടികളിലെ അജ്ഞാത ന്യൂമോണിയ പുതിയ വൈറസ് മൂലമല്ലെന്ന് ലോകാരോഗ്യ സംഘടനയ്ക്ക് നൽകിയ വിശദീകരണത്തിൽ ചൈന വ്യക്തമാക്കിയിരുന്നു. കോവിഡ് നിയന്ത്രണങ്ങൾ നീക്കിയതിനെ തുടർന്ന് പനി വ്യാപിച്ചതാണ് ഇപ്പോഴത്തെ സാഹചര്യത്തിന് കാരണമെന്നും ചൈന വിശദീകരിച്ചു.

ചൈനയുടെ വടക്കൻ പ്രദേശങ്ങളിൽനിന്ന് ശ്വാസകോശസംബന്ധമായ രോഗങ്ങളുടെ ദ്രുതഗതിയിലുള്ള വർധനവാണ് ഈ മാസം ആദ്യംമുതൽ റിപ്പോർട്ട് ചെയ്തുതുടങ്ങിയത്. ന്യുമോണിയയുടേതിനു സമാനമായ ലക്ഷണങ്ങളുമായി നിരവധി കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെയാണ് അധികാരികളുടെ ശ്രദ്ധ വിഷയത്തിലേക്കെത്തുന്നത്.

സീറോ-കോവിഡ് തന്ത്രത്തിന്റെ ഭാഗമായി കർശനമായ നടപടികൾ പ്രാബല്യത്തിൽ വന്ന മുൻ വർഷങ്ങളെ അപേക്ഷിച്ച് ഇൻഫ്ലുവൻസ പോലുള്ള രോഗങ്ങളുടെ വർധനവ് ചൈന അനുഭവിക്കുന്നുണ്ട്. 2022 ഡിസംബറിൽ സീറോ-കോവിഡ് നയം ഉപേക്ഷിച്ചിരുന്നു. ഇൻഫ്ലുവൻസ, മൈകോപ്ലാസ്മ ന്യുമോണിയ (ചെറിയ കുട്ടികളെ ബാധിക്കുന്ന ഒരു സാധാരണ ബാക്ടീരിയൽ അണുബാധ), റെസ്പിറേറ്ററി സിൻസിറ്റിയൽ വൈറസ് (ആർഎസ് വി) എന്നിങ്ങനെയുള്ളവ വ്യാപിക്കുന്നതായി ചൈനയിലെ ദേശീയ ആരോഗ്യ കമ്മീഷൻ ഈ മാസം ആദ്യം മുന്നറിയിപ്പ് നൽകിയിരുന്നു.

തൊണ്ട വേദന, ക്ഷീണം, പനി, മാസങ്ങളായി നീണ്ടുനിൽക്കുന്ന ചുമ എന്നിവയാണ് രോഗബാധികരായി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട കുട്ടികളിലെ രോഗലക്ഷണങ്ങൾ.

ചൈനയിലെ അജ്ഞാത ന്യൂമോണിയ; ആശുപത്രികളുടെ സ്ഥിതി വിലയിരുത്താൻ സംസ്ഥാനങ്ങൾക്ക് കേന്ദ്ര നിർദ്ദേശം
ചൈനയിലെ അജ്ഞാത ന്യുമോണിയ അടുത്ത പകര്‍ച്ചവ്യാധിയാകുമോ? ജനങ്ങളുടെ ആശങ്കയ്ക്ക് കാരണമുണ്ട്

രോഗസാധ്യത കുറയ്ക്കാൻ വേണ്ട നടപടികളും മുൻകരുതലുകളും സ്വീകരിക്കണമെന്ന് നേരത്തെ ലോകാരോഗ്യസംഘടന ചൈനയോട് ആവശ്യപ്പെട്ടിരുന്നു. വാക്സിനുകൾ കൃത്യമായി എടുക്കുക, മറ്റുള്ളവരുമായി സാമൂഹിക അകലം പാലിക്കുക, മാസ്‌ക് ധരിക്കുക, രോഗമുള്ളവർ പുറത്തിറങ്ങാതെ വീട്ടിൽതന്നെ വിശ്രമിക്കുക, പരിശോധന നടത്തുക തുടങ്ങിയ പ്രതിരോധ നടപടികൾ സ്വീകരിക്കണമെന്നും ചൈനയിലെ ജനങ്ങളോട് ലോകാരോഗ്യസംഘടന നിർദേശിച്ചിട്ടുണ്ട്.

കോവിഡ് 19-നു പിന്നാലെ 2019-ൽതന്നെ അകാരണമായ ന്യുമോണിയയും 2020-ൽ ഇതു കാരണമുള്ള ആദ്യ മരണവും ചൈനയിൽ റിപ്പോർട്ട് ചെയ്തിരുന്നു. കോവിഡ്- 19 ന്റെ പാർശ്വഫലമാണെന്ന തരത്തിലായിരുന്നു അന്ന് റിപ്പോർട്ടുകളുണ്ടായത്. കൂടുതൽ പരിശോധനകൾക്കായി ലോകാരോഗ്യ സംഘടന 2021-ൽ വുഹാൻ സന്ദർശിച്ചിരുന്നെങ്കിലും ഇന്നും വൈറസിന്റെ ഉറവിടം അജ്ഞാതമായിത്തന്നെ തുടരുകയാണ്.

logo
The Fourth
www.thefourthnews.in