കോവിഡും H3N2 ഇന്‍ഫ്ലുവന്‍സ വെെറസും ഒരുമിച്ച് പിടിപെടുമോ?

കോവിഡും H3N2 ഇന്‍ഫ്ലുവന്‍സ വെെറസും ഒരുമിച്ച് പിടിപെടുമോ?

H3N2വും കോവിഡും ശ്വാസകോശത്തെ ബാധിക്കുന്ന വെെറസ് ബാധകളാണ്

കോവിഡിന് പുറമേ ശ്വാസകോശ അണുബാധയ്ക്ക് കാരണമാകുന്ന ഇന്‍ഫ്ലുവന്‍സ വെെറസായ H3N2 രാജ്യത്ത് ഭീതി പടര്‍ത്തുകയാണ്. 451 പുതിയ H3N2 കേസുകളും രണ്ട് മരണവും ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തു. H3N2വും കോവിഡും ശ്വാസകോശത്തെ ബാധിക്കുന്ന വെെറസ് ബാധകളാണ്. എന്നാല്‍ രണ്ട് വൈറസുകളും ഒരുമിച്ച് മനുഷ്യരെ ബാധിക്കുമോ? സാധ്യതയുണ്ടെന്നാണ് പഠനങ്ങള്‍ പറയുന്നത്. ബാക്ടീരിയയെ പോലെ തന്നെ ഒന്നിലധികം വൈറസുകൾക്ക് ഒരുമിച്ച് നിലനില്‍ക്കാന്‍ കഴിയുമെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്.

കോവിഡും H3N2 ഇന്‍ഫ്ലുവന്‍സ വെെറസും ഒരുമിച്ച് പിടിപെടുമോ?
പനി പടരുന്നു; ഇന്‍ഫ്ലുവന്‍സ വകഭേദത്തിനെതിരെ ജാഗ്രതാ നിര്‍ദേശവുമായി ഐസിഎംആര്‍

രണ്ട് വൈറസുകളും ഒരുമിച്ച് ബാധിച്ചവരിൽ ലക്ഷണങ്ങൾ തീവ്രമാകാം

രണ്ട് വൈറസ് ബാധകള്‍ക്കും സമാന ലക്ഷണങ്ങളാണുളളത്. ഇരു വെെറസ് ബാധകളും പകരുന്നത് രോഗബാധയുളളവരുമായി അടുത്ത് ഇടപഴകുമ്പോഴും, രോഗികളുടെ ശാരീരിക സ്രവങ്ങളിലൂടെയുമാണ്. ലക്ഷണങ്ങളുണ്ടെങ്കില്‍ ആന്റിബയോട്ടിക്കുകള്‍ കഴിക്കുന്നതിന് പകരം എത്രയും പെട്ടന്ന് രോഗനിര്‍ണയം നടത്തണമെന്നാണ് വിദഗ്ധര്‍ നല്‍കുന്ന ഉപദേശം. ഡോക്ടറുടെ നിര്‍ദേശ പ്രകാരം മാത്രമെ ചികിത്സ നടത്താകൂ. പനി, ചുമ, ശരീര വേദന, തൊണ്ട വേദന, ക്ഷീണം, വരണ്ട തൊണ്ട എന്നീ ലക്ഷണങ്ങളുണ്ടെങ്കില്‍ മൂക്കിനുളളിലെ സ്രവം പരിശോധിച്ച് രോഗനിര്‍ണയം നടത്താം. ജലാംശം നിലനിര്‍ത്തി ശരീരത്തിന് ആവശ്യത്തിന് വിശ്രമം നല്‍കുക എന്നതാണ് പ്രധാനം. ലക്ഷണങ്ങളുള്ള ഒരു ശതമാനം ആളുകളെ ശ്വാസതടസത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടതായ സാഹചര്യമാണ് നിലവിലുള്ളത്.

താരതമ്യേന രണ്ട് വൈറസ് ബാധകളും ഒരുമിച്ച് ബാധിക്കാനുള്ള സാധ്യത കുറവാണെങ്കിലും അപൂര്‍വം സാഹചര്യങ്ങളില്‍ അത് സംഭവിച്ചേക്കാം. രോഗപ്രതിരോധ ശേഷി കുറഞ്ഞവരിലും സ്റ്റിറോയ്‌ഡോ മറ്റ് പ്രതിരോധ മരുന്നുകളോ ഉപയോഗിക്കുന്നവരിലും വൈറസ് ബാധ വേഗത്തില്‍ പിടിപെടാന്‍ സാധ്യതയുണ്ട്. കരള്‍, വൃക്ക, ഹൃദയസംബന്ധമായ രോഗങ്ങള്‍ തുടങ്ങിയവയുള്ളവരിലും അവയവമാറ്റം നടത്തിയവര്‍, ക്യാന്‍സര്‍ രോഗികള്‍ എന്നിവരിലും വൈറസ് ബാധ മൂര്‍ച്ഛിക്കാനും സാധ്യതയുണ്ട്. രണ്ട് വൈറസ് ബാധകളും ഒരുമിച്ച് പിടിപെട്ടവരില്‍ സാധാരണയുള്ള ലക്ഷണങ്ങള്‍ കൂടുതല്‍ തീവ്രമായാകും അനുഭവപ്പെടുക.

രോഗാവസ്ഥയുടെ കാഠിന്യം രോഗിയുടെ ആരോഗ്യസ്ഥിതിയും പ്രതിരോധ ശക്തിയും വാക്‌സിനേഷനുമായും ബന്ധപ്പെട്ടിരിക്കും. ആര്‍ടിപിസിആര്‍ പരിശോധനയിലൂടെ കോവിഡും H3N2 വൈറസ് ബാധകളും കണ്ടുപിടിക്കാനാകും. പൊതുവായ ലക്ഷണങ്ങള്‍ ബാധിച്ച് പരിശോധന നടത്തുന്നവരുടെ എണ്ണം അഞ്ച് ശതമാനത്തില്‍ താഴെയാണ്. അതുകൊണ്ട് തന്നെ രോഗബാധിതരുടെ എണ്ണം കണക്കാക്കുക എളുപ്പവുമല്ല.

ഇന്‍ഫ്‌ളുവന്‍സ വൈറസിനും വാക്‌സിനേഷനെടുക്കേണ്ടത് ആവശ്യമാണ്. വാക്‌സിനേഷനെടുത്താലും രോഗബാധയ്ക്കുളള സാധ്യത തള്ളിക്കളയാനാകില്ല. പനി, ചുമ, ജലദോഷം എന്നീ ലക്ഷണങ്ങളുണ്ടെങ്കില്‍ നേരിട്ട് ആന്റിബയോട്ടിക്കുകള്‍ കഴിക്കരുതെന്ന നിര്‍ദേശമാണ് വിദഗ്ദരായ ഡോക്ടര്‍മാര്‍ നല്‍കുന്നത്. രോഗലക്ഷണങ്ങള്‍ക്കായി ആന്റിപെററ്റിക് മരുന്നുകള്‍ കഴിക്കാം.

logo
The Fourth
www.thefourthnews.in