എന്തുകൊണ്ട് അര്‍ബുദരോഗികളുടെ എണ്ണം വര്‍ധിക്കുന്നു?പ്രയോജനപ്പെടുത്താം സ്‌ക്രീനിങ്

എന്തുകൊണ്ട് അര്‍ബുദരോഗികളുടെ എണ്ണം വര്‍ധിക്കുന്നു?പ്രയോജനപ്പെടുത്താം സ്‌ക്രീനിങ്

പുകവലി, മദ്യപാനം, അമിതവണ്ണം, ഡയറ്റ്, അമിതമായി സൂര്യപ്രകാശം ഏല്‍ക്കല്‍ തുടങ്ങി ജീവിതശൈലിയുമായി ബന്ധപ്പെട്ടുണ്ടാകുന്ന അപാകതകള്‍ അര്‍ബുദ വളര്‍ച്ചയ്ക്ക് ആക്കംകൂട്ടുന്നുണ്ട്

ആഗോളതലത്തില്‍ ആര്‍ബുദരോഗിളുടെ എണ്ണം വര്‍ധിക്കുന്നുവെന്ന കണക്കുകള്‍ വരുന്നതിനിടയിലാണ് ഈ വര്‍ഷത്തെ ലോക അര്‍ബുദ ദിനം കടന്നു പോകുന്നത്. 'പരിചരണ വിടവ് അടയ്ക്കുക: കാന്‍സര്‍ പരിചരണത്തിന് എല്ലാവരും അര്‍ഹരാണ്' എന്നതാണ് ഈ വര്‍ഷത്തെ ലോക കാന്‍സര്‍ ദിന പ്രമേയം.

2050ഓടെ ആഗോളതലത്തില്‍ അര്‍ബുദ രോഗികളുടെ എണ്ണത്തില്‍ വന്‍വര്‍ധനയുണ്ടാകുമെന്നും മരണസംഖ്യ കൂടുമെന്നുമുള്ള ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ് വന്നിട്ട് അധികം ദിവസങ്ങളായിട്ടില്ല. ഈ സാഹചര്യത്തില്‍ അര്‍ബുദത്തിനു പിന്നിലെ കാരണങ്ങളും അകറ്റി നിര്‍ത്താന്‍ ശ്രദ്ധിക്കേണ്ടത് എന്തൊക്കെയാണെന്നും വിശദീകരിക്കുകയാണ് മെഡിക്കല്‍ ഓങ്കോളജിസ്റ്റ് ഡോ. ഷെറി എബ്രഹാം.

എന്താണ് കാന്‍സര്‍?

മനുഷ്യരുടെ ശരീരത്തിലുള്ള കോശങ്ങള്‍ അനിയന്ത്രിതമായി പെരുകുന്നതാണ് അര്‍ബുദം. പുകവലി, മദ്യപാനം, അമിതവണ്ണം, ഡയറ്റ്, അമിതമായി സൂര്യപ്രകാശം ഏല്‍ക്കല്‍ തുടങ്ങി ജീവിതശൈലിയുമായി ബന്ധപ്പെട്ടുണ്ടാകുന്ന അപാകതകള്‍ അര്‍ബുദ വളര്‍ച്ചയ്ക്ക് ആക്കംകൂട്ടുന്നുണ്ട്.

പുകവലി ശ്വാസകോശാര്‍ബുദത്തിലേക്കു നയിക്കാം. മദ്യപാനം അമിതമാകുമ്പോള്‍ ലിവര്‍ സിറോസിസനും പിന്നീട് ലിവര്‍ കാന്‍സറിനേും കാരണമാകുന്നു. സൂര്യപ്രകാശം കൂടുതല്‍ ഏല്‍ക്കുന്നതുകാരണം ചര്‍മവുമായി ബന്ധപ്പെട്ടുള്ള കാന്‍സറിനുള്ള സാധ്യത വര്‍ധിക്കുന്നു.

എന്തുകൊണ്ട് അര്‍ബുദരോഗികളുടെ എണ്ണം വര്‍ധിക്കുന്നു?പ്രയോജനപ്പെടുത്താം സ്‌ക്രീനിങ്
മകളെ മുലയൂട്ടാന്‍ അനുവദിക്കാത്ത സ്തനാര്‍ബുദം, ഒപ്പം വിവാഹമോചനവും; കാന്‍സറിനെ മറികടന്ന ദീപയുടെ അതിജീവന കഥ

ജോലിയുമായി ബന്ധപ്പെട്ടുള്ള അര്‍ബുദങ്ങളും കൂടുവരുന്നുണ്ട്. വ്യവസായ സ്ഥാപനത്തിലുള്ള കെമിക്കലുക്കള്‍, മെറ്റലുകള്‍, പൊടി എന്നിവ കൂടുതലായി അനുഭവിക്കേണ്ടിവരുന്നവര്‍ക്ക് അര്‍ബുദ സാധ്യതയും കൂടുന്നു. ശ്വാസകോശ കാന്‍സര്‍, ബ്ലാഡര്‍ കാന്‍സര്‍, ബ്‌ളഡ് കാന്‍സര്‍ എന്നിവ ഇത്തരക്കാരില്‍ പൊതുവേ കാണപ്പെടുന്നുണ്ട്.

സ്ത്രീകളില്‍ ഈസ്ട്രജന്‍ ഹോര്‍മോണ്‍ കൂടുതലായി വരുന്നതിന്‌റെ ഫലമാണ് സ്തനാര്‍ബുദം, എന്‍ഡോമെട്രിയല്‍ കാന്‍സര്‍, ഒവേറിയന്‍ കാന്‍സര്‍ എന്നിവ. എക്‌സ്‌റേ, ഗാമാ വികിരണങ്ങള്‍, റേഡിയേഷന്‍ പോലുള്ളവ ശരീരത്തില്‍ കയറുമ്പോള്‍ കോശങ്ങള്‍ക്കുണ്ടാകുന്ന മാറ്റങ്ങള്‍ ഡിഎന്‍എയില്‍ മാറ്റങ്ങളുണ്ടാക്കുകയും അത് പിന്നീട് അര്‍ബുദമായി മാറുകയും ചെയ്യും. ഇതിന് ഏറ്റവും വലിയ ഉദാഹരണമാണ് ഹിരോഷിമ-നാഗസാക്കി ദുരന്തം. അതിനുശേഷം അവിടെ ജീവിച്ച ആളുകളില്‍ കാന്‍സര്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്തിരുന്നു.

കാന്‍സര്‍ വര്‍ധനവിനു പിന്നിലെ കാരണം?

കാന്‍സറിനു പിന്നിലെ ഏറ്റവും പ്രധാന കാരണം ജീവിതശൈലിതന്നെയാണ്. പുകവലി, മദ്യപാനം, ഭക്ഷണശുദ്ധിയില്ലായ്മ, അമിതവണ്ണം എന്നിവ അര്‍ബുദ വളര്‍ച്ചയ്ക്ക് ആക്കംകൂട്ടിയിട്ടുണ്ട്. അതുപോലെതന്നെ രോഗം കണ്ടുപിടിക്കാനുള്ള സൗകര്യങ്ങളും ഇപ്പോള്‍ കൂടുതലാണ്. മുന്‍പുണ്ടായിരുന്നതിനെക്കാളും ഫലപ്രദമായി ഇപ്പോല്‍ രോഗം കണ്ടെത്താന്‍ സാധിക്കുകയും റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും ചെയ്യുന്നുണ്ട്. അതുകൊണ്ടുതന്നെ രോഗികളുടെ എണ്ണത്തിലും ഈ വര്‍ധനവ് ഉണ്ടാകുന്നുണ്ട്.

എന്തുകൊണ്ട് അര്‍ബുദരോഗികളുടെ എണ്ണം വര്‍ധിക്കുന്നു?പ്രയോജനപ്പെടുത്താം സ്‌ക്രീനിങ്
കുട്ടികളുടെ അർബുദ ചികിത്സയിൽ നിന്ന് അതിജീവിതയിലേക്ക്; പ്രത്യാശയുടെ അമ്മമരത്തണലായി ഡോ. കുസുമം

ചികിത്സയിലെ മാറ്റങ്ങള്‍

റേഡിയേഷന്‍, കീമോതെറാപ്പി, ശസ്ത്രക്രിയ എന്നിവയാണ് കാന്‍സര്‍ ചികിത്സയിലെ മൂന്ന് ഭാഗങ്ങള്‍. ഈ മൂന്ന് മേഖലകളിലും ഇപ്പോള്‍ പോസിറ്റീവായുള്ള ഒരുപാട് മാറ്റങ്ങളുണ്ടായിട്ടുണ്ട്. പുതിയ പഠനങ്ങള്‍ നടക്കുകയും മരുന്നുകള്‍ കണ്ടെത്തുകയും ചെയ്യുന്നുണ്ട്. പാര്‍ശ്വഫലം കുറഞ്ഞ മരുന്നുകള്‍ വരുന്നു. നമ്മുടെ രോഗപ്രതിരോധശേഷിയെ ശക്തിപ്പെടുത്തി അര്‍ബുദത്തിനെതിരെ പോരാടാനുള്ള ഇമ്മ്യൂണോതെറാപ്പി പോലുള്ള ചികിത്സാരീതികള്‍ ഗുണകരമാകുന്നുണ്ട്. ശസ്ത്രക്രിയാരംഗത്തായാലും റോബോട്ടിക് ശസ്ത്രക്രിയ പോലെ നൂതനമായ സംവിധാനങ്ങള്‍ ഉണ്ടാകുന്നുണ്ട്.

എച്ച്പിവി വാക്‌സിന്‍ ആര്‍ക്കൊക്കെ?

സെര്‍വിക്കല്‍ കാന്‍സറിനു കാരണമാകുന്ന ഹ്യൂമന്‍ പാപ്പിലോമ വൈറസിനെതിരെയുള്ള വാക്‌സിനാണ് എച്ച്പിവി വാക്‌സിന്‍. ഒന്‍പതു മുതല്‍ 14 വയസുവരെയുള്ള കുട്ടികള്‍ക്ക് രണ്ട് ഡോസും അതിനു മുകളിലുള്ളവര്‍ക്ക് മൂന്ന് ഡോസ് വാക്‌സിനുമാണ് നല്‍കുന്നത്. രോഗം വന്ന ഒരാള്‍ക്ക് ഈ വാക്‌സിന്‍ ഒരിക്കലും ഫലപ്രദമല്ല. രോഗം വരാതിരിക്കാനുള്ള വാക്‌സിനായാണ് എച്ച്പിവി നല്‍കുന്നത്. 90 ശതമാനത്തിനു മുകളില്‍ ഈ വാക്‌സിന്‍ ഫലപ്രദമാണെന്നാണ് പഠനങ്ങള്‍ കാണിക്കുന്നത്.

എന്തുകൊണ്ട് അര്‍ബുദരോഗികളുടെ എണ്ണം വര്‍ധിക്കുന്നു?പ്രയോജനപ്പെടുത്താം സ്‌ക്രീനിങ്
ഒരു വര്‍ഷം 14 ലക്ഷത്തിലധികം കേസുകള്‍; അര്‍ബുദ രോഗബാധയുടെ ഭയപ്പെടുത്തുന്ന കണക്കുകള്‍

ഗുണകരമാകുന്ന സ്‌ക്രീനിങ്

ശരീരത്തില്‍ അസ്വാഭാവികമായ ലക്ഷണങ്ങള്‍ കാണുമ്പോഴാണ് പലരുംഡോക്ടറെ സമീപിക്കുന്നത്. എന്നാല്‍ എല്ലാ അര്‍ബുദങ്ങളിലും ലക്ഷണങ്ങള്‍ പ്രത്യക്ഷമാകണമെന്നില്ല. ലക്ഷണങ്ങള്‍ വരുന്നതിനു മുന്നേ കാന്‍സര്‍ കണ്ടുപിടിക്കുന്നതിനെയാണ് സ്‌ക്രീനിങ് എന്നു പറയുന്നത്. ഇതും എല്ലാ കാന്‍സറുകളിലും ഫലപ്രദമല്ല. സെര്‍വിക്കല്‍, ബ്രസ്റ്റ്, കോളന്‍, ലങ്ങ് കാന്‍സര്‍ തുടങ്ങിയവയ്ക്കാണ് സാധാരണ സ്‌ക്രീനിങ് പ്രയോജനപ്പെടുത്തുന്നത്. ലക്ഷണങ്ങള്‍ വരുന്നതിനു മുന്‍പുതന്നെ അര്‍ബുദം കണ്ടെത്താനും അതിനുള്ള ചികിത്സ സ്വീകരിക്കാനും സാധിക്കുമെന്നതാണ് സ്‌ക്രീനിങ്ങിന്‌റെ ഗുണം.

logo
The Fourth
www.thefourthnews.in