ഡോക്ടറുടെ കുറിപ്പടി ഇല്ലാതെയുള്ള ആന്റിബയോട്ടിക് ഉപയോഗം നിര്‍ത്തലാക്കുമെന്ന് മന്ത്രി വീണ ജോര്‍ജ്

ഡോക്ടറുടെ കുറിപ്പടി ഇല്ലാതെയുള്ള ആന്റിബയോട്ടിക് ഉപയോഗം നിര്‍ത്തലാക്കുമെന്ന് മന്ത്രി വീണ ജോര്‍ജ്

ഇപ്പോഴത്തെ സ്ഥിതി തുടര്‍ന്നാല്‍ 2050 ആകുമ്പോഴേക്കും ലോകത്ത് ഒരു കോടി ആളുകള്‍ ആന്റി മൈക്രോബിയല്‍ റസിസ്റ്റന്‍സ് കൊണ്ട് മരണമടയുമെന്നാണ് കണക്കാക്കപ്പെട്ടിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു

ഡോക്ടറുടെ കുറിപ്പടി ഇല്ലാതെയുള്ള ആന്‌റിബയോട്ടിക് ഉപയോഗം 2024-ല്‍ പൂര്‍ണമായും നിര്‍ത്തലാക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ആരോഗ്യ വകുപ്പ് ഈ വര്‍ഷം കൂടുതല്‍ ശക്തമായി മുന്നോട്ട് കൊണ്ടുപോകാന്‍ തീരുമാനിച്ചിട്ടുള്ള വിഷയമാണ് ആന്റി മൈക്രോബിയല്‍ റസിസ്റ്റന്‍സുമായി(എഎംആര്‍) ബന്ധപ്പെട്ടുള്ളത്. ലോകാരോഗ്യ സംഘടന എഎംആറിനെ വിശേഷിപ്പിച്ചത് നിശബ്ദ മഹാമാരി എന്നാണ്. ഇപ്പോഴത്തെ സ്ഥിതി തുടര്‍ന്നാല്‍ 2050 ആകുമ്പോഴേക്കും ലോകത്ത് ഒരു കോടി ആളുകള്‍ ആന്റി മൈക്രോബിയല്‍ റസിസ്റ്റന്‍സ് കൊണ്ട് മരണമടയുമെന്നാണ് കണക്കാക്കപ്പെട്ടിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

ആരോഗ്യ വകുപ്പ് എഎംആറിനെതിരെ നേരത്തെതന്നെ സംസ്ഥാനത്ത് പ്രവര്‍ത്തനം ശക്തമാക്കിയിരുന്നു. ഡോക്ടറുടെ കുറിപ്പ് ഇല്ലാതെ ആന്റിബയോട്ടിക്കുകള്‍ വാങ്ങി കഴിക്കുക, തെറ്റായ ക്രമങ്ങളില്‍ ആന്റിബയോട്ടിക്കുകള്‍ കഴിക്കുക, ആന്റിബയോട്ടിക്കുകള്‍ അനാവശ്യമായി കുറിക്കുകയും ഉപയോഗിക്കുകയും ചെയ്യുക തുടങ്ങിയവയിലൂടെ ഉണ്ടാകുന്ന ഗുരുതരമായിട്ടുള്ള ആരോഗ്യ പ്രശ്നങ്ങളെ സംബന്ധിച്ചും പൊതുബോധം ഉയര്‍ത്തുന്നതിനു വേണ്ടിയും പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നതായും മന്ത്രി അറിയിച്ചു.

ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം തടയുന്നതിന് മാര്‍ഗനിര്‍ദേശ പ്രകാരം 10 ലക്ഷ്യങ്ങള്‍ സാക്ഷാത്ക്കരിക്കുന്ന ആശുപത്രികളെ ആന്റിബയോട്ടിക് സ്മാര്‍ട്ട് ആശുപത്രികളായി പ്രഖ്യാപിക്കുന്നുണ്ട്. ഇതിന്‌റെ ഭാഗമായി പാലക്കാട് ജില്ലയിലെ ഒഴലപ്പതി കുടുംബാരോഗ്യ കേന്ദ്രം രാജ്യത്തെ രണ്ടാമത്തെ ആന്റിബയോട്ടിക് സ്മാര്‍ട്ട് ആശുപത്രിയായി ഇന്ന് പ്രഖ്യാപിച്ചു. 2023 അവസാനം രാജ്യത്തെ ആദ്യത്തെ ആന്റിബയോട്ടിക് സ്മാര്‍ട്ട് ആശുപത്രിയായി കോഴിക്കോട് ജില്ലയിലെ കക്കോടി കുടുംബാരോഗ്യ കേന്ദ്രത്തെ പ്രഖ്യാപിച്ചിരുന്നു. സംസ്ഥാനത്തെ എല്ലാ ആശുപത്രികളേയും ആന്റിബയോട്ടിക് സ്മാര്‍ട്ട് ആശുപത്രികളാക്കാനാണ് ലക്ഷ്യമിടുന്നതെന്നു മന്ത്രി പറഞ്ഞു.

ഡോക്ടറുടെ കുറിപ്പടി ഇല്ലാതെയുള്ള ആന്റിബയോട്ടിക് ഉപയോഗം നിര്‍ത്തലാക്കുമെന്ന് മന്ത്രി വീണ ജോര്‍ജ്
രോഗാണുക്കളുടെ സ്വയംപ്രതിരോധം: ആന്റിബയോട്ടിക്കുകളുടെ ശക്തി കുറയുന്നു, ആശങ്കയില്‍ മെഡിക്കല്‍ സമൂഹം

2024ല്‍ കേരളത്തിലെ എല്ലാ കുടുംബാരോഗ്യ കേന്ദ്രങ്ങളെയും ആന്റിബയോട്ടിക് സ്മാര്‍ട്ട് കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റും. എല്ലാ പഞ്ചായത്തുകളെയും ആന്റിബയോട്ടിക് സാക്ഷര പഞ്ചായത്തുകളാക്കി മാറ്റും. ഹബ്ബ് ആന്‍ഡ് സ്പോക്ക് മാതൃക ഇല്ലാത്ത മൂന്ന് ജില്ലകളില്‍ കൂടി ഹബ്ബ് ആന്‍ഡ് സ്പോക്ക് മാതൃക വ്യാപിപ്പിക്കും. കാര്‍സ്നെറ്റ് എഎംആര്‍ ശൃംഖല 40 ആശുപത്രികളിലേക്ക് വ്യാപിപ്പിച്ചിട്ടുണ്ടെന്നും ഈ വര്‍ഷം കൂടുതല്‍ ആശുപത്രികളിലേക്ക് ഇത് വ്യാപിപ്പിക്കുമെന്നും വീണ ജോര്‍ജ് അറിയിച്ചു.

logo
The Fourth
www.thefourthnews.in