അവഗണിക്കേണ്ടതല്ല അപസ്മാരം; വേണം ശരിയായ ചികിത്സ

തലച്ചോറിനുള്ളില്‍ പ്രത്യക്ഷപ്പെടുന്ന അസാധാരണമായ ചില ഇലക്ട്രിക്കല്‍ തരംഗങ്ങളാണ് അപസ്മാര കാരണമാകുന്നത്

മസ്തിഷ്‌കത്തെ ബാധിക്കുന്ന പഴക്കമേറിയ അസുഖങ്ങളിലൊന്നാണ് അപസ്മാരം അഥവാ ചുഴലി. മസ്തിഷ്‌കത്തിലെ വൈദ്യുതതരംഗങ്ങളിലുണ്ടാകുന്ന വ്യതിയാനമാണ് രോഗകാരണം. മസ്തിഷ്‌കത്തിന്‌റെ ഏതുഭാഗത്തു നിന്നാണ് രോഗം ആരംഭിക്കുന്നതെന്നതനുസരിച്ച് രോഗലക്ഷണങ്ങളിലും വ്യത്യാസമുണ്ടാകും. വൃക്കയുടെ പ്രവര്‍ത്തനം കുറയുക, ക്രിയാറ്റിന്‍ അളവ് കൂടുക, പഞ്ചസാരയുടെയും സോഡിയത്തിന്‌റെയും അളവ് കുറയുക, കരളിന്‌റെ പ്രവര്‍ത്തനം കുറയുക, തലയ്ക്കകത്ത് രക്തസ്രാവമുണ്ടാകുക തുടങ്ങിയ കാരണങ്ങളാലൊക്കെ അപസ്മാരമുണ്ടാകാം.

ശ്രദ്ധിക്കുക ഈ ലക്ഷണങ്ങള്‍

തലച്ചോറിനുള്ളില്‍ പ്രത്യക്ഷപ്പെടുന്ന അസാധാരണമായ ചില ഇലക്ട്രിക്കല്‍ തരംഗങ്ങളാണ് അപസ്മാര കാരണമാകുന്നത്. ഈ വൈദ്യുതതരംഗങ്ങള്‍ തലച്ചോറിന്‌റെ ഏത് ഭാഗത്താണോ ഉല്‍പാദിപ്പിക്കപ്പെടുന്നത് ആ മേഖല നിയന്ത്രിക്കുന്ന ശരീരഭാഗത്തിന്‌റെ പ്രവര്‍ത്തനങ്ങള്‍ക്കനുസരിച്ച് ലക്ഷണങ്ങള്‍ പ്രത്യക്ഷമാകും. ചിലരില്‍ അപസ്മാരം പ്രത്യക്ഷപ്പെടുന്നതിനു ദിവസങ്ങള്‍ക്കുമുന്‍പ് തലവേദന, വയറുവേദന, വിശപ്പില്ലായ്മ എന്നിവ അനുഭവപ്പെടാറുണ്ട്. രോഗം ബാധിക്കുമ്പോള്‍ വീണുപോകുകയും ബോധം നഷ്ടമാകുകയും ചെയ്യാം. എന്നാല്‍ ഏതാനും മിനിറ്റുകള്‍ക്കകം രോഗികള്‍ പൂര്‍വസ്ഥിതിയിലേക്ക് എത്താറുണ്ട്. ശേഷം തലവേദനയും ക്ഷീണവുമൊക്കെ അനുഭവപ്പെടാം.

അവഗണിക്കേണ്ടതല്ല അപസ്മാരം; വേണം ശരിയായ ചികിത്സ
മധുരപാനീയങ്ങള്‍ കുടിച്ചശേഷം വ്യായാമം ചെയ്തിട്ടും ഫലമില്ല; ഹൃദ്രോഗസാധ്യത കുറയില്ലെന്ന് ഗവേഷകര്‍

വേണം ശരിയായ ചികിത്സ

അപസ്മാര ചികിത്സയിലെ ഏറ്റവും പ്രധാനം രോഗനിര്‍ണയമാണ്. ഏതു സാഹചര്യത്തിലാണ് രോഗം ഉണ്ടായത് എന്നുള്ള കൃത്യമായ വിവരങ്ങള്‍ ഡോക്ടറെ അറിയിക്കേണ്ടതുണ്ട്. രക്തപരിശോധന, എക്‌സ്‌റേ, ഇഇജി തുടങ്ങിയ പരിശോധനകള്‍ രോഗനിര്‍ണയത്തിന് സഹായിക്കും. ചിലരില്‍ എംആര്‍ഐ, ബ്രെയിന്‍ സിടി എന്നിവ ആവശ്യമായി വരാം.

ഭൂരിഭാഗം രോഗികളിലും മരുന്ന്‌കൊണ്ടുതന്നെ രോഗശമനം സാധ്യമാണ്. ചിലര്‍ക്ക് ജീവിതകാലം മുഴുവന്‍ ചികിത്സ വേണ്ടിവന്നേക്കാം. ചിലരില്‍ ശസ്ത്രക്രിയയും ആവശ്യമായി വരാം. മുന്‍കാലങ്ങളെ അപേക്ഷിച്ച് ഇപ്പോള്‍ പാര്‍ശ്വഫലങ്ങള്‍ കുറഞ്ഞ ഫലപ്രദമായ മരുന്നുകള്‍ ലഭ്യമാണ്.

പണ്ടുകാലത്തൊക്കെ അപസ്മാരം ബാധിക്കുന്നവരുടെ കൈയില്‍ ഇരുമ്പ് കഷ്ണം എന്തെങ്കിലും പിടിപ്പിക്കുന്ന ശീലമുണ്ടായിരുന്നു. ഇതുകൊണ്ട് പ്രത്യേക ഫലമൊന്നുമുണ്ടാകില്ല. ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ രോഗികള്‍ സാധാരണ അവസ്ഥയിലേക്ക് എത്താറുണ്ട്. തുറസായ വായുസഞ്ചാരമുള്ള സ്ഥലത്ത് രോഗിയെ കിടത്തി മുറിവുകള്‍ ഉണ്ടാകാനുള്ള സാഹചര്യം ഒഴിവാക്കുകയാണ് വേണ്ടത്. കൂടുതല്‍ സമയം രോഗം നീണ്ടുനില്‍ക്കുന്ന സാഹചര്യമുണ്ടായാല്‍ ചികിത്സ ലഭ്യമാക്കാന്‍ ശ്രദ്ധിക്കണം.

Related Stories

No stories found.
logo
The Fourth
www.thefourthnews.in