മൂത്രസാമ്പിളില്‍ മദ്യത്തിന്റെയും കൊക്കെയ്‌ന്റെയും സാന്നിധ്യം; ഇമ്രാന്‍ ഖാനെതിരെ ആരോപണവുമായി പാക്ക് ആരോഗ്യമന്ത്രി
അറസ്റ്റിലായ പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെതിരെ ഗുരുതര ആരോപണങ്ങളുമായി പാകിസ്താന്‍ ആരോഗ്യമന്ത്രി അബ്ദുൽ ഖാദിര‍് പട്ടേൽ. അറസ്റ്റിന് പിന്നാലെ നടത്തിയ വൈദ്യ പരിശോധനയില്‍ ഇമ്രാന്‍ ഖാന്‍ മദ്യവും കൊക്കെയ്‌നും ഉപയോഗിച്ചിട്ടുണ്ടെന്ന് തെളിഞ്ഞതായി ആരോഗ്യ മന്ത്രി വ്യക്തമാക്കി. ഇസ്ലാമാബാദിലെ പാകിസ്ഥാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായതെന്നും ആരോഗ്യമന്ത്രി അബ്ദുൽ ഖാദിര‍് പട്ടേൽ പറഞ്ഞു. ഇമ്രാന്‍ ഖാന്റെ വൈദ്യ പരിശോധന റിപ്പോര്‍ട്ടിനെ കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇമ്രാന്‍ ഖാന്‍ കടുത്ത മാനസിക സമ്മർദ്ദത്തിലാണെന്നാണ് ബോർഡിന്റെ നിഗമനം
മെയ് ഒന്‍പതിനാണ് ഇമ്രാന്‍ ഖാന്‍ അറസ്റ്റിലാവുന്നത്. അറസ്റ്റിലാകുന്ന സമയത്ത് അദ്ദേഹ സ്വബോധത്തിലായിരുന്നില്ലെന്നും, ആ സാഹചര്യം കണക്കിലെടുത്ത് ഇമ്രാനെ അന്നു തന്നെ വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കിയതായും ആരോഗ്യമന്ത്രി കൂട്ടിച്ചേർത്തു.
അറസ്റ്റിന് പിന്നാലെ, പാകിസ്താനിലെ പ്രമുഖ സൈക്കോളജിസ്റ്റ് ഡോ. റിസ് വാൻ താജ്, ഓർത്തോപീഡിക് മെഡിസിൻ വിദഗ്ധർ തുടങ്ങിയവര്‍ ഉള്‍പ്പെടുന്ന അഞ്ചംഗ മെഡിക്കൽ ബോർഡ് രൂപീകരിച്ചിരുന്നതായും അദ്ദേഹം വ്യക്തമാക്കി. മൂത്രസാമ്പിളുകളിൽ മദ്യത്തിന്റെയും കൊക്കെയ്‌നിന്റെയും സാന്നിധ്യത്തിന്റെ തെളിവുകൾ കണ്ടെത്തിയതിനാൽ ഇമ്രാന്‍ നിയമവിരുദ്ധമായ ലഹരിവസ്തുക്കൾ പതിവായി ഉപയോഗിക്കുന്നയാളാണെന്ന് മെഡിക്കൽ ബോർഡ് കണ്ടെത്തിയതായും ആരോഗ്യമന്ത്രി വ്യക്തമാക്കി. ഇമ്രാന്‍ ഖാന്‍ കടുത്ത മാനസിക സമ്മർദ്ദത്തിലാണെന്നാണ് ബോർഡിന്റെ നിഗമനമെന്നും അദ്ദേഹം അവകാശപ്പെട്ടു.
ഇമ്രാൻ ഖാന്റെ മെഡിക്കൽ റിപ്പോർട്ട് സർക്കാർ പരസ്യമാക്കുമെന്ന് അബ്ദുൾ ഖാദർ പട്ടേൽ വ്യക്തമാക്കി
2022 ലുണ്ടായ വധശ്രമത്തിൽ കാലിന് പരിക്കേറ്റിരുന്നതായി ഇമ്രാൻ അവകാശപ്പെട്ടിരുന്നു. എന്നാൽ വൈദ്യപരിശോധനയിൽ ഇത് വ്യക്തമായിട്ടില്ലെന്നാണ് മന്ത്രി പറയുന്നത്. വധശ്രമമുണ്ടായി അഞ്ച് – ആറ് മാസം ഇമ്രാൻ ഖാൻ കാലിൽ പ്ലാസ്റ്റർ ഇട്ടിരുന്നു. എന്നാൽ , വൈദ്യപരിശോധനയിൽ കാലിൽ ഒടിവുകളൊന്നും കണ്ടെത്തിയില്ലെന്ന് വ്യക്തമായതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇമ്രാന്റെ മെഡിക്കൽ റിപ്പോർട്ട് സർക്കാർ പരസ്യമാക്കുമെന്ന് അബ്ദുൾ ഖാദർ പട്ടേൽ വ്യക്തമാക്കി. അതേസമയം, തങ്ങളുടെ നേതാവിന്റെ ആരോഗ്യ സ്ഥിതി പരസ്യപ്പെടുത്തുന്നതിനെതിരെ ആരോഗ്യമന്ത്രിക്കും സഹായിക്കുമെതിരെ നിയമ നടപടിക്കൊരുങ്ങാനാണ് ഇമ്രാന്‍ ഖാന്‍ നേതൃത്വം നല്‍കുന്ന പിടിഐയുടെ തീരുമാനം.
ഇതാദ്യമായല്ല ഇമ്രാനെതിരേ മയക്കുമരുന്ന് ഉപയോഗിച്ചതായി ആരോപണം ഉയരുന്നത്. അദ്ദേഹത്തിന്റെ മുൻ ഭാര്യ റെഹം ഖാന്‍ തന്നെ ഇക്കാര്യം മുമ്പ് ആരോപിച്ചിരുന്നു. മെയ് 9 നാണ് ഇസ്ലാമാബാദ് ഹൈക്കോടതി വളപ്പിൽ വെച്ച് അഴിമതിക്കേസിൽ പാക്കിസ്ഥാൻ റേഞ്ചേഴ്‌സ് ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്തത്.