ഇന്തോനേഷ്യ
ഇന്തോനേഷ്യ

വിവാഹപൂര്‍വ/വിവാഹേതര ലൈംഗിക ബന്ധം കുറ്റകരം; നിയമം പാസാക്കി ഇന്തോനേഷ്യ; വിനോദസഞ്ചാരികള്‍ക്കും ബാധകം

വിവാഹം കഴിക്കാതെ സ്ത്രീകളും പുരുഷന്മാരും ഒരുമിച്ച് താമസിക്കുന്നത് നിയമം മൂലം നിരോധിച്ചു

വിവാഹപൂര്‍വ/വിവാഹേതര ലൈംഗിക ബന്ധം ഒരു വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന ക്രിമിനല്‍ കുറ്റമാക്കി ഇന്തോനേഷ്യ. ഇതടക്കം സുപ്രധാന മാറ്റങ്ങളുമായി ക്രിമിനല്‍ കോഡ് പുതുക്കി പാർലമെന്റ് നിയമം പാസാക്കി. ഇന്തോനേഷ്യൻ പൗരന്മാർക്കൊപ്പം രാജ്യത്ത് താമസിക്കുന്ന വിദേശികള്‍ക്കും വിനോദസഞ്ചാരികള്‍ക്കും ബിസിനസ് യാത്രക്കാർക്കും നിയമം ബാധകമായിരിക്കും. വിവാഹം കഴിക്കാതെ സ്ത്രീയും പുരുഷനും ഒരുമിച്ച് താമസിക്കുന്നതും നിയമം മൂലം നിരോധിച്ചു.

പുതിയ കോഡ് ഉടന്‍ തന്നെ രാഷ്ട്രപതി ഒപ്പുവെയ്ക്കും. എന്നാല്‍ പഴയ കോഡില്‍ നിന്ന് പുതിയതിലേക്ക് മാറാന്‍ പരമാവധി മൂന്ന് വര്‍ഷം വരെ സമയമെടുക്കുമെന്ന് ഡെപ്യൂട്ടി നീതിന്യായ മന്ത്രി എഡ്വേർഡ് ഒമർ ഷെരീഫ് ഹിയാരിജ് പറഞ്ഞു. നിലവില്‍ നിരവധി വിമര്‍ശനങ്ങളാണ് പുതിയ നീക്കത്തിനെതിരെ ഉയർന്നുവരുന്നത്.

പഴയ കോഡില്‍ നിന്ന് പുതിയതിലേക്ക് മാറാന്‍ പരമാവധി മൂന്ന് വര്‍ഷം വരെ സമയമെടുക്കും

വിവാഹം കഴിഞ്ഞവരാണെങ്കില്‍ പങ്കാളിക്കും അവിവാഹിതരുടെ രക്ഷിതാക്കൾക്കും മാത്രമെ ഇക്കാര്യത്തില്‍ പരാതി നൽകാൻ കഴിയൂ. പുതിയ ക്രിമിനല്‍ കോഡിന്റെ കരട്, 2019ൽ പാസ്സാക്കാൻ ഒരുങ്ങിയെങ്കിലും തലസ്ഥാനമായ ജക്കാർത്തയിൽ ഉൾപ്പെടെ ഉണ്ടായ പ്രതിഷേധങ്ങളെ തുടർന്ന് നടപടി വൈകുകയായിരുന്നു. പിന്നീട് കരടില്‍ ചില മാറ്റങ്ങള്‍ വരുത്തിയിരുന്നെങ്കിലും ബലാത്സംഗക്കേസുകളിലൊഴികെ ഗര്‍ഭച്ഛിദ്രം നടത്തുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ നിയമവിരുദ്ധമായി തുടരുകയാണ്. രാജ്യത്തിന്റെ മൂല്യങ്ങള്‍ക്ക് വിരുദ്ധമായ കാഴ്ച്ചപ്പാടുകള്‍ പ്രചരിപ്പിക്കുന്നത് തടയാനാണ് പുതിയ ഭേദഗതിയെന്നാണ് സർക്കാർ വാദം.

ഇന്തോനേഷ്യ
വിനോദസഞ്ചാരികള്‍ കരുതിയിരിക്കുക; വിവാഹപൂർവ ലൈംഗിക ബന്ധം ഇന്തോനേഷ്യ കുറ്റകരമാക്കുന്നു

അതേസമയം ബാലി പോലുള്ള പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ ഉള്ള ഇന്തോനേഷ്യയില്‍ ടൂറിസം മേഖലയിലും, വിദേശനിക്ഷേപത്തെയും പുതിയ നിയമം ബാധിച്ചേക്കുമെന്നാണ് വിലയിരുത്തലുകള്‍. രാജ്യത്തെ എല്‍ജിബിടിക്യൂ സമൂഹത്തിനടക്കം നിയമം തിരിച്ചടിയാകും.

logo
The Fourth
www.thefourthnews.in