ഇറാനെ തിരിച്ചടിക്കുമെന്ന് ഇസ്രയേല്‍; രണ്ട് ദിവസത്തിനിടയില്‍ യുദ്ധമന്ത്രിസഭ ചേര്‍ന്നത് നാല് തവണ

ഇറാനെ തിരിച്ചടിക്കുമെന്ന് ഇസ്രയേല്‍; രണ്ട് ദിവസത്തിനിടയില്‍ യുദ്ധമന്ത്രിസഭ ചേര്‍ന്നത് നാല് തവണ

പ്രത്യാക്രമണം എങ്ങനെയായിരിക്കുമെന്ന് വ്യക്തമല്ല

ഇസ്രയേലിനെതിരെയുള്ള ഇറാന്റെ ആക്രമണങ്ങളില്‍ തിരിച്ചടിക്കുമെന്ന പ്രതികരണവുമായി ഇസ്രയേല്‍ സൈനിക മേധാവി. ഇറാന്റെ ആക്രമണം ബാധിച്ച തെക്കന്‍ ഇസ്രയേലിലെ നെവാതിം വ്യോമസേന താവളം സന്ദര്‍ശിക്കവേയായിരുന്നു സൈനിക മേധാവി ലെഫ്റ്റനന്റ് ജനറല്‍ ഹെര്‍സി ഹലേവിയുടെ പ്രതികരണം. ഇറാന്റെ ഡ്രോണ്‍, മിസൈല്‍ ആക്രമണങ്ങളെ പ്രതിരോധിക്കുമെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും പ്രത്യാക്രമണം ഏത് രീതിയിലാണെന്ന് വ്യക്തമാക്കിയിട്ടില്ല.

ഇറാന്റെ 99 ശതമാനം ഡ്രോണുകളും ബാലിസ്റ്റിക് ക്രൂയിസ് മിസൈലുകളും വെടിവെച്ചിട്ടതായാണ് ഇസ്രയേൽ ഐഡിഎഫ് അവകാശപ്പെടുന്നത്. 300 മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചുള്ള ഇറാന്റെ നടപടിയെ പ്രതിരോധിച്ചതായി അമേരിക്കന്‍ ഉദ്യോഗസ്ഥരും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇസ്രയേലിന്റേത് പരിമിതമായ തിരിച്ചടിയായിരിക്കുമെന്നും ഇറാന്റെ മേഖലകളെ ബാധിക്കില്ലെന്നുമുള്ള പ്രതീക്ഷയിലാണ് ബൈഡന്റെ ഭരണകൂടം.

ഇറാനെ തിരിച്ചടിക്കുമെന്ന് ഇസ്രയേല്‍; രണ്ട് ദിവസത്തിനിടയില്‍ യുദ്ധമന്ത്രിസഭ ചേര്‍ന്നത് നാല് തവണ
ഇറാനെതിരെ തല്‍ക്കാലം തിരിച്ചടിക്കാനില്ലെന്ന് ഇസ്രയേല്‍; പ്രത്യാക്രമണത്തിന് പിന്തുണ നല്‍കില്ലെന്ന് അമേരിക്ക

ഇറാന്റെ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ സൈനിക പ്രതിരോധ ശക്തി വര്‍ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഇസ്രയേല്‍ യുദ്ധ മന്ത്രിസഭ കഴിഞ്ഞ രണ്ട് ദിവസങ്ങളായി നാല് തവണയാണ് യോഗം ചേര്‍ന്നത്. പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു, പ്രതിരോധ മന്ത്രി യോവ് ഗാല്ലന്റ്, മുന്‍ പ്രതിരോധ മന്ത്രിയും നെതന്യാഹുവിന്റെ എതിരാളിയുമായ ബെന്നി ഗാന്റ്‌സ് എന്നിവരാണ് യോഗത്തില്‍ പങ്കെടുത്തത്.

മണിക്കൂറുകള്‍ നീണ്ടുനിന്ന യോഗത്തില്‍ നിരവധി കാര്യങ്ങള്‍ ചര്‍ച്ച ചെയ്തിട്ടുണ്ടെന്ന് ഇസ്രയേല്‍ ചാനലായ എന്‍ 12 റിപ്പോര്‍ട്ട് ചെയ്തു. ഇറാനെതിരെയുള്ള പ്രത്യാക്രമണത്തില്‍ അമേരിക്കയെയും ഉൾപ്പെടുത്തണമെന്ന് ഇസ്രയേലിന് താല്പര്യമുണ്ട്. എന്നാൽ യുദ്ധത്തിന്റെ ഭാഗമാകില്ലെന്ന് അമേരിക്ക ആവര്‍ത്തിക്കുന്നതായി എന്‍ 12 റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇസ്രയേല്‍ ദുഷ്‌കരമായ അയല്‍ലക്കത്താണ് ജീവിക്കുന്നതെന്ന് തങ്ങള്‍ക്ക് അറിയാമെന്നും യുദ്ധമന്ത്രിസഭയുടെ തീരുമാനങ്ങളെ തങ്ങള്‍ ബഹുമാനിക്കുമെന്നും കഴിഞ്ഞ ദിവസം സിഎന്‍എന്നിനോട് വൈറ്റ് ഹൗസ് ദേശീയ സുരക്ഷാ വക്താവ് ജോണ്‍ കിര്‍ബി വ്യക്തമാക്കിയിരുന്നു. ഇറാനുമായി യുദ്ധത്തിലേര്‍പ്പെടേണ്ടെന്ന് ബൈഡന്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും ഈ സംഘര്‍ഷം വലുതാക്കാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ സംയനം പാലിക്കാന്‍ തങ്ങള്‍ തയ്യാറാണെന്നും വിഷയം കൂടുതല്‍ വഷളാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ഇറാന്‍ വിദേശകാര്യ മന്ത്രി ഹുസൈന്‍ അമിറാബ്ദൊല്ലാഹിയാന്‍ കഴിഞ്ഞ ദിവസം തന്റെ ചൈനീസ് വിദേശകാര്യ മന്ത്രിയോട് പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍.

ഇറാനെ തിരിച്ചടിക്കുമെന്ന് ഇസ്രയേല്‍; രണ്ട് ദിവസത്തിനിടയില്‍ യുദ്ധമന്ത്രിസഭ ചേര്‍ന്നത് നാല് തവണ
ഇറാന്റെ തിരിച്ചടി തുറന്ന യുദ്ധത്തിലേക്കോ, പശ്ചിമേഷ്യയുടെ ഭാവിയെന്ത് ?

സിറിയയിലെ തങ്ങളുടെ കോണ്‍സുലേറ്റിനുനേരെ നടത്തിയ വ്യോമാക്രമണത്തിനു തിരിച്ചടിയായാണ് ഇസ്രയേലില്‍ ഡ്രോണ്‍, മിസൈല്‍ ആക്രമണം ഇറാന്‍ നടത്തിയത്. ഇസ്രയേല്‍ നടത്തുന്ന കുറ്റകൃത്യങ്ങള്‍ക്കുള്ള ശിക്ഷയാണ് ആക്രമണമെന്നായിരുന്നു ഇറാന്റെ നിലപാട്.

കോണ്‍സുലേറ്റിലുണ്ടായ ആക്രമണം ചൂണ്ടിക്കാണിച്ചുകൊണ്ടാണ് ഇറാന്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. ഏഴ് നയതന്ത്ര ഉദ്യോഗസ്ഥരുടെ മരണത്തിന് കാരണമായ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാനോ നിരസിക്കാനോ ഇസ്രയേല്‍ തയ്യാറായിട്ടില്ല.

logo
The Fourth
www.thefourthnews.in