വേൾഡ് സെന്റർ കിച്ചൺ പ്രവർത്തകരുടെ കൊലപാതകം: ഒറ്റപ്പെട്ട് ഇസ്രയേല്‍, പ്രതിഷേധം ശക്തമാക്കി ലോകരാജ്യങ്ങൾ

വേൾഡ് സെന്റർ കിച്ചൺ പ്രവർത്തകരുടെ കൊലപാതകം: ഒറ്റപ്പെട്ട് ഇസ്രയേല്‍, പ്രതിഷേധം ശക്തമാക്കി ലോകരാജ്യങ്ങൾ

സംഘർഷങ്ങളിലും ദുരന്തങ്ങളിലും പെട്ടുപോകുന്ന ആളുകൾക്ക് ഭക്ഷണമെത്തിക്കുന്നതിനായി പ്രവർത്തിക്കുന്ന അമേരിക്ക ആസ്ഥാനമായുള്ള സംഘടനയാണ് വേൾഡ് സെൻട്രൽ കിച്ചൺ

ഗാസയിൽ ഭക്ഷ്യവിതരണം നടത്തുന്ന ചാരിറ്റി സംഘടനയായ വേൾഡ് സെൻട്രൽ കിച്ചണിന്റെ (ഡബ്ള്യു സി കെ) ഏഴ് ജീവനക്കാരെ വധിച്ച നടപടിയിൽ വിശദീകരണവുമായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. മനഃപൂർവമല്ല സഹായവിതരണ പ്രവർത്തകരെ ആക്രമിച്ചത്. നിർഭാഗ്യവശാലുണ്ടായ ദുരന്തത്തെക്കുറിച്ച് പരിശോധന നടത്തിവരികയാണ്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ആവശ്യമായതൊക്കെ ചെയ്യുമെന്നും നെതന്യാഹു വിശദീകരിച്ചു.

ഡബ്ള്യു സി കെ പ്രവർത്തകർ സഞ്ചരിച്ചിരുന്ന വാഹനം
ഡബ്ള്യു സി കെ പ്രവർത്തകർ സഞ്ചരിച്ചിരുന്ന വാഹനം

ലോകമെമ്പാടുമുള്ള സംഘർഷങ്ങളിലും വലിയ ദുരന്തങ്ങളിലും പെട്ടുപോകുന്ന ആളുകൾക്ക് ഭക്ഷണമെത്തിക്കുന്നതിനായി അമേരിക്ക ആസ്ഥാനമായി ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സംഘടനയാണ് വേൾഡ് സെൻട്രൽ കിച്ചൺ. അതിന്റെ സന്നദ്ധ പ്രവർത്തകർ ഇസ്രയേലിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടതിന് പിന്നാലെ ഓസ്‌ട്രേലിയ, യു കെ, അമേരിക്ക, സ്പെയിൻ, പോളണ്ട് ഉൾപ്പെടെയുള്ള നിരവധി രാജ്യങ്ങൾ രംഗത്തുവന്നിരുന്നു. ഇസ്രയേൽ ആക്രമണത്തിൽ അടിയന്തരമായി അന്വേഷണം വേണമെന്ന് യു കെ പ്രധാനമന്ത്രി ഋഷി സുനക് ആവശ്യപ്പെട്ടിരുന്നു.

ഏഴ് ജീവനക്കാരെ കൊലപ്പെടുത്തിയ ആക്രമണത്തോടെ ഗാസയിൽ കൊല്ലപ്പെട്ട സന്നദ്ധ പ്രവർത്തകരുടെ എണ്ണം 196 ആയി ഉയർന്നതായി യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസും ചൂണ്ടിക്കാട്ടി. മനഃസാക്ഷിക്ക് നിരക്കാത്ത നടപടികളാണ് ഇസ്രയേലിന്റേതെന്നും അദ്ദേഹം വിമർശിച്ചു.

അതേസമയം, ഇസ്രയേലിനെ വിമർശിച്ചെങ്കിലും അവർ മനഃപൂർവം ചെയ്തതല്ലെന്നായിരുന്നു അമേരിക്കയുടെ പ്രതികരണം. "സന്നദ്ധപ്രവർത്തകർ ഇസ്രായേൽ മനഃപൂർവം ലക്ഷ്യം വെച്ചതിന് തെളിവുകളൊന്നുമില്ല. എന്നാൽ അവരുടെ മരണത്തിൽ നാം രോഷാകുലരാണ്. ഗാസയിലെ സഹായ തൊഴിലാളികളെ ഉപദ്രവിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ ഇസ്രയേലിന് ബാധ്യതയുണ്ട്," വൈറ്റ് ഹൗസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

ഒക്ടോബർ ഏഴിനുശേഷം ഗാസയിൽ ആരംഭിച്ച ആക്രമണത്തോടൊപ്പം മുനമ്പിലേക്കുള്ള അടിസ്ഥാന സൗകര്യങ്ങളെല്ലാം ഇസ്രയേൽ തടഞ്ഞിരുന്നു. ഭക്ഷണം ഉൾപ്പെടെയുള്ള സഹായവിതരണങ്ങൾക്കും ഇസ്രയേൽ തടസങ്ങൾ സൃഷിടിക്കുന്നുണ്ട്. ഫെബ്രുവരി 29ന് ഗാസയിൽ സഹായവിതരണത്തിനായി കാത്തുനിന്നവർക്കുനേരെ ഇസ്രയേൽ സൈന്യം വെടിയുതിർക്കുകയും നൂറോളം പലസ്തീനികളെ കൊലപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാൽ ഇക്കാര്യങ്ങൾ ഇസ്രയേൽ നിഷേധിച്ചിരുന്നു.

വേൾഡ് സെന്റർ കിച്ചൺ പ്രവർത്തകരുടെ കൊലപാതകം: ഒറ്റപ്പെട്ട് ഇസ്രയേല്‍, പ്രതിഷേധം ശക്തമാക്കി ലോകരാജ്യങ്ങൾ
'സഹായവിതരണം തടയുന്നത് ഇസ്രയേൽ അവസാനിപ്പിക്കണം'; ഉത്തരവിറക്കി അന്താരാഷ്ട്ര നീതിന്യായ കോടതി

ഇസ്രയേലിന്റെ നടപടി വേൾഡ് സെൻട്രൽ കിച്ചണിനുനേരെ മാത്രമല്ല, മാനുഷിക സംഘടനകളെ ലക്ഷ്യം വച്ചുള്ളതാണെന്നായിരുന്നു ഡബ്ള്യു സി കെ ചീഫ് എക്സിക്യൂട്ടീവ് എറിൻ ഗോറിന്റെ പ്രതികരണം. നടപടി മാപ്പർഹിക്കുന്നതല്ലെന്നും സംഘടന പറഞ്ഞു. പട്ടിണിയെ യുദ്ധത്തിനുള്ള ആയുധമായി ഉപയോഗിക്കുന്നതിനെതിരെ ഐക്യരാഷ്ട്രസഭ വരെ വിമർശനങ്ങൾ ഉന്നയിച്ചിരുന്നു. ഏകദേശം 32916 പലസ്തീനികളാണ് ഇതുവരെ ഗാസയിൽ കൊല്ലപ്പെട്ടത്. 75,494 പേർക്ക് പരുക്കേറ്റിട്ടുമുണ്ട്.

logo
The Fourth
www.thefourthnews.in