ശത്രു രാജ്യത്തിന്റെ ജലാതിർത്തിയില്‍ നുഴഞ്ഞുകയറും; റേഡിയോ ആക്റ്റീവ് ആണവശേഷിയുള്ള ഡ്രോണുകൾ പരീക്ഷിച്ച് ഉത്തര കൊറിയ
നാവികാഭ്യാസത്തിന്റെ ഭാഗമായി റേഡിയോ ആക്റ്റീവ് ആണവശേഷിയുള്ള ഡ്രോണുകൾ പരീക്ഷിച്ച് ഉത്തര കൊറിയ. പ്രത്യേകമായി രൂപകൽപ്പന ചെയ്ത, വെള്ളത്തിനടിയിൽ പ്രവർത്തിക്കുന്ന ഡ്രോണുകൾ ഉത്തര കൊറിയ പരീക്ഷിച്ചതായി ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ദക്ഷിണ കൊറിയയും അമേരിക്കയും ചേർന്ന് പുതിയ സൈനിക അഭ്യാസങ്ങൾ നടത്തുന്നതായി ഉത്തര കൊറിയ ആരോപണമുന്നയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഉത്തര കൊറിയ നാവിക പരീക്ഷണങ്ങൾ നടത്തിയത്.
ആണവ പരീക്ഷണത്തിന്റെ ഭാഗമായി ബുധനാഴ്ച ഉത്തര കൊറിയ നാല് ക്രൂയിസ് മിസൈലുകൾ പ്രയോഗിച്ചെന്ന ദക്ഷിണ കൊറിയയുടെ ആരോപണം കെസിഎൻഎ സ്ഥിരീകരിച്ചു
വെള്ളത്തിനടിയിലൂടെ 80 മുതൽ 150 മീറ്റർ വരെ (260-500 അടി) ആഴത്തിൽ 59 മണിക്കൂറിലധികം സഞ്ചരിക്കാൻ ശേഷിയുള്ള ഡ്രോണ്‍ പരീക്ഷിച്ചതായി ഉത്തര കൊറിയയുടെ ഔദ്യോഗിക വാർത്താ ഏജൻസിയായ കെസിഎൻഎ റിപ്പോർട്ട് ചെയ്തു. ശത്രുരാജ്യത്തിന്റെ ജലാതിർത്തിയിൽ നുഴഞ്ഞുകയറി ആക്രമണം നടത്താനാണ് 'ഹെയ്ൽ' അല്ലെങ്കിൽ സുനാമി എന്ന് വിളിക്കപ്പെടുന്ന ഡ്രോൺ സംവിധാനം ഉപയോഗിക്കുന്നത്. ഇത് വെള്ളത്തിനടിയിൽ സ്ഫോടനത്തിലൂടെ ഉയർന്ന തോതിലുള്ള റേഡിയോ ആക്ടീവ് തരംഗം സൃഷ്ടിക്കാനും ശത്രു രാജ്യത്തിന്റെ തുറമുഖങ്ങളെയും നാവിക സേനാ ഗ്രൂപ്പുകളെയും നശിപ്പിക്കാനും സഹായിക്കുമെന്ന് കെസിഎൻഎ പറഞ്ഞു. ഉയർന്ന ആണവശേഷിയുള്ള ഇത്തരം ഡ്രോണുകൾ ഏത് തീരത്തും ഉപയോഗിക്കാമെന്നും റിപ്പോർട്ടിലുണ്ട്.
തന്ത്രപരമായ ആണവ ദൗത്യങ്ങൾ ഉത്തര കൊറിയ നടത്തുന്നതായി കഴിഞ്ഞ ദിവസം ദക്ഷിണ കൊറിയന്‍ സേന ആരോപിച്ചിരുന്നു. ആണവ പരീക്ഷണത്തിന്റെ ഭാഗമായി ബുധനാഴ്ച ഉത്തര കൊറിയ നാല് ക്രൂയിസ് മിസൈലുകൾ പ്രയോഗിച്ചതായി കെസിഎൻഎ സ്ഥിരീകരിച്ചു. 1800 കിലോമീറ്ററോളം മിസൈലുകള്‍ സഞ്ചരിച്ചതായും റിപ്പോർട്ടില്‍ വ്യക്തമാണ്. എന്നാല്‍, രാജ്യത്തിൻറെ സൈനിക ശേഷി ഉറപ്പുവരുത്തുന്നതിനായി നടത്തിയ വ്യോമ, നാവിക പരീക്ഷണങ്ങൾ അയൽ രാജ്യങ്ങളെ ബാധിച്ചിട്ടില്ലെന്നാണ് ഉത്തര കൊറിയയുടെ നിലപാട്. രാജ്യത്തിനുമേലുള്ള സൈനിക ആക്രമണങ്ങളെ ചെറുക്കാനുള്ള ആണവ ഉപകരണങ്ങളുടെ ശേഷി പരിശോധിക്കുകയാണ് നാവിക അഭ്യാസത്തിന്റെ ലക്ഷ്യമെന്നും ഉത്തര കൊറിയ വ്യക്തമാക്കി.