'എല്ലാ വീട്ടിലും ഒരാള്‍ മരിച്ചിട്ടുണ്ടാകും, നാശത്തിന്റെ വ്യാപ്തി വിവരിക്കാനാകില്ല'; തകർന്ന ഖാന്‍ യൂനിസില്‍ ഗാസന്‍ ജനത

'എല്ലാ വീട്ടിലും ഒരാള്‍ മരിച്ചിട്ടുണ്ടാകും, നാശത്തിന്റെ വ്യാപ്തി വിവരിക്കാനാകില്ല'; തകർന്ന ഖാന്‍ യൂനിസില്‍ ഗാസന്‍ ജനത

തെക്കൻ ഗാസയില്‍നിന്ന് ഇസ്രയേല്‍ സൈന്യം പിൻവാങ്ങിയതിനെത്തുടർന്നാണ് ഖാൻ യൂനിസില്‍നിന്ന് പലായനം ചെയ്തവർ തിരികെയെത്തിയത്

''എല്ലാ വീട്ടിലും ഒരാള്‍ മരിച്ചിട്ടുണ്ടാകും, ഒരു പരുക്കേറ്റ വ്യക്തിയുണ്ടാകും. ഞങ്ങള്‍ അനുഭവിച്ച നാശത്തിന്റെയും കഷ്ടപ്പാടുകളുടെയും വ്യാപ്തി വിവരിക്കാനാകില്ല. ചോര കണ്ട് ഞങ്ങള്‍ കരഞ്ഞുപോയി,'' ഇസ്രയേല്‍ ആക്രമണം ആരംഭിച്ച് ആറ് മാസത്തിനുശേഷം ഖാന്‍ യൂനിസിലേക്കു തിരികെ വന്ന കാന്‍ഡിലിന്റെ വാക്കുകളില്‍ ചോരകണ്ട് മരവിച്ച ഗാസക്കാരുടെ മുഴുവന്‍ വിഷാദമുണ്ടായിരുന്നു.

''ഞങ്ങള്‍ക്ക് വീട് കണ്ടെത്താന്‍ സാധിച്ചില്ല. വീടോ അതിന്റെ അവശിഷ്ടങ്ങളോ കണ്ടെത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷ,''എന്ന് കാന്‍ഡി പറയുമ്പോള്‍ മനുഷ്യരെയും മറ്റ് ജീവജാലങ്ങളെയും കാണാതാകുന്നതുപോലെ മണ്ണില്‍ ഉറച്ച തങ്ങളുടെ പാര്‍പ്പിടവും അന്യമായ ഗാസന്‍ ജനതയുടെ നിസഹായാവസ്ഥ വ്യക്തമാണ്.

55 ശതമാനം കെട്ടിടങ്ങളും തകര്‍ന്നതോ പൂര്‍ണമായും ഇല്ലാതായതോ ആയ ഖാന്‍ യൂനിസിലേക്കാണ് കഴിഞ്ഞ ദിവസം ഗാസക്കാര്‍ തിരിച്ചെത്തിയത്. തെക്കന്‍ ഗാസയില്‍നിന്ന് ഇസ്രയേല്‍ സൈന്യം പിന്‍മാറിയതോടെ ആറ് മാസത്തിനുശേഷം ഖാന്‍ യൂനിസില്‍നിന്ന് പലായനം ചെയ്തവര്‍ തിരികെ വരികയായിരുന്നു. റാഫയിലൂടെ പലയാനം ചെയ്‌തെത്തിയവരില്‍ പലര്‍ക്കും കാന്‍ഡിലിനെ പോലെ തങ്ങളുടെ വീടുകള്‍ കണ്ടെത്താന്‍ സാധിച്ചില്ല.

ഗാസയിലെ നരഹത്യങ്ങള്‍ തുടങ്ങി ആറ് മാസം തികയുന്ന ഞായറാഴ്ചയായിരുന്നു ഇസ്രയേല്‍ തെക്കന്‍ ഗാസയില്‍നിന്ന് 98-ാം ഡിവിഷന്‍ സൈന്യത്തെ പിന്‍വലിച്ചത്. ഗാസ മുനമ്പിന്റെ തെക്കും വടക്കും വേര്‍തിരിക്കുന്നതിന് വേണ്ടി ഗാസയ്ക്കുള്ളില്‍ നിലവില്‍ രണ്ട് ഇസ്രയേല്‍ ബ്രിഗേഡുകളാണുള്ളത്. തിങ്കളാഴ്ച ഖാന്‍ യൂനിസില്‍നിന്ന് പുറത്തിറക്കിയ വീഡിയോയില്‍ തകര്‍ന്ന കെട്ടിടങ്ങളും ഹിബ്രു ചുമരെഴുത്തുകള്‍ കൊണ്ട് വികൃതമാക്കിയ മതിലുകളും കാണാം.

സൈന്യത്തെ പിന്‍വലിച്ചതിനു പിന്നാലെ അയല്‍പ്രദേശങ്ങളില്‍ കുടിയേറിവരെ ഖാന്‍ യൂനിസിലേക്ക് പ്രവേശിക്കാന്‍ അനുവദിക്കുകയായിരുന്നു. ഇസ്രയേലിന്റെ തുടരെയുള്ള ബോംബാക്രമണത്തിലൂടെ നാല് ലക്ഷത്തോളം പേരാണ് ഖാന്‍ യൂനിസ് ഉപേക്ഷിച്ച് പോയത്.

'എല്ലാ വീട്ടിലും ഒരാള്‍ മരിച്ചിട്ടുണ്ടാകും, നാശത്തിന്റെ വ്യാപ്തി വിവരിക്കാനാകില്ല'; തകർന്ന ഖാന്‍ യൂനിസില്‍ ഗാസന്‍ ജനത
'ഗാസയില്‍ വംശഹത്യക്ക് സഹായിച്ചു'; ജര്‍മനിക്ക് എതിരെ അന്താരാഷ്ട്ര കോടതിയില്‍ കേസ്

ഇവിടെ ഒന്നും ബാക്കിയില്ലെന്നും ഈ കാഴ്ച സഹിക്കാന്‍ സാധിക്കില്ലെന്നുമാണ് 29 കാരനായ മുഹമ്മദ് അബു ദിയാബിന് പറയാനുള്ളത്. ടെന്റ് കെട്ടിയാണെങ്കിലും തന്റെ വീടിന്റെ അവശിഷ്ടങ്ങള്‍ക്കരികില്‍ താമസിക്കുമെന്ന അബു ദിയാബിന്റെ വാക്കുകള്‍ ഒറ്റപ്പെട്ടതുമല്ല. ഇവിടെയുള്ളതെല്ലാം പാഴ് വസ്തുക്കളാണ്. മൃഗങ്ങള്‍ക്കുപോലും ഇവിടെ ജീവിക്കാന്‍ സാധിക്കില്ല, അപ്പോള്‍ മനുഷ്യര്‍ക്ക് എങ്ങനെ താമസിക്കാന്‍ സാധിക്കുമെന്നാണ് അഹ്‌മദ് അബു അല്‍ റിഷിന് ലോകത്തോട് ചോദിക്കാനുള്ളത്.

''ഭൂകമ്പം സംഭവിച്ചതു പോലെയാണ്. വീടുകള്‍ താമസയോഗ്യമല്ല, പള്ളികള്‍ പ്രാര്‍ത്ഥനായോഗ്യമല്ല, റോഡുകളും അടിസ്ഥാനസൗകര്യങ്ങളും വൈദ്യുതിയടക്കം പൂര്‍ണമായി തകര്‍ന്നിരിക്കുകയാണ്,'' ഗാസക്കാരനായ റാഷദ് ഖാമിസ് നജ്ജാര്‍ പറയുന്നു. കോണിപ്പടികള്‍ തകര്‍ന്നതിനാല്‍ തന്റെ അപ്പാര്‍ട്ട്മെന്റിലേക്കു കയറാന്‍ സാധിച്ചില്ലെന്നും സഹോദരന്‍ വലിഞ്ഞുകയറി കുട്ടികളുടെ വസ്ത്രങ്ങള്‍ നല്‍കുകയായിരുന്നുവെന്നാണ് നൂര്‍ ആയിഷയ്ക്ക് പറയാനുള്ളത്.

അതേസമയം, സൈനിക പിന്മാറ്റം യുദ്ധത്തിന്റെ അവസാനമായി കാണരുതെന്ന് മുതിര്‍ന്ന ഇസ്രയേല്‍ സൈനിക ഉദ്യോഗസ്ഥരും രാഷ്ട്രീയ നേതാക്കളും വ്യക്തമാക്കി. ഹമാസിന്റെ അവസാന ശക്തികേന്ദ്രമായ റാഫയിലേക്ക് നീങ്ങുന്നതിന്റെ ഭാഗമായി സൈന്യത്തെ പുനസംഘടിപ്പിക്കാനുള്ള തീരുമാനത്തിന്റെ ഭാഗമാണ് തെക്കന്‍ ഗാസയില്‍നിന്നുമുള്ള സൈനിക പിന്‍മാറ്റമെന്ന് ഇസ്രായേല്‍ സൈന്യം പറഞ്ഞു. കഴിഞ്ഞ ആഴ്ച കെയ്‌റോയില്‍ നടത്തിയ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഇങ്ങനൊരു തീരുമാനത്തിലേക്ക് ഇസ്രയേല്‍ എത്തുന്നത്.

കൂടാതെ റാഫയില്‍ പദ്ധതിയിട്ടിരിക്കുന്ന സൈനിക ഓപ്പറേഷന്‍ നടക്കുമെന്ന് ഇസ്രേയല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഹമാസിനെതിരായി സമ്പൂര്‍ണ വിജയമാണ് ഇസ്രയേല്‍ ആഗ്രഹിക്കുന്നതെന്നും ആ വിജയത്തിന് റാഫയിലേക്ക് പ്രവേശിക്കേണ്ടതുണ്ടെന്നും നെതന്യാഹു പറഞ്ഞു. അത് പെട്ടെന്ന് തന്നെ സംഭവിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'എല്ലാ വീട്ടിലും ഒരാള്‍ മരിച്ചിട്ടുണ്ടാകും, നാശത്തിന്റെ വ്യാപ്തി വിവരിക്കാനാകില്ല'; തകർന്ന ഖാന്‍ യൂനിസില്‍ ഗാസന്‍ ജനത
ഗാസയില്‍ ഇനി എന്തുണ്ട് ബാക്കി?; ആറുമാസം പിന്നിടുന്ന രക്തച്ചൊരിച്ചില്‍, അടങ്ങാതെ ഇസ്രയേല്‍

മറ്റ് സ്ഥലങ്ങളിലെ ആക്രമണങ്ങളില്‍ നിന്നും പലായനം ചെയ്യപ്പെട്ട് 10 ലക്ഷത്തിലധികം ഗാസക്കാര്‍ അഭയം പ്രാപിച്ചത് റാഫയിലായിരുന്നു. ഇസ്രയേല്‍ വ്യോമാക്രമണത്തിന്റെ ഭാഗമായി റാഫയും ഭാഗികമായി തകര്‍ന്ന സ്ഥിതിയിലാണ്. എന്നാല്‍ സാധാരണക്കാരെ സംരക്ഷിക്കാന്‍ പദ്ധതിയിടാതെ റാഫയിലെ വലിയ അളവിലുള്ള ആക്രമണത്തെ പിന്തുണക്കില്ലെന്ന് അമേരിക്കയും അറിയിച്ചു. ആറ് മാസത്തെ ആക്രമണത്തില്‍ ഇതുവരെ ഗാസയില്‍ 33,000ത്തിലധികം പേര്‍ കൊല്ലപ്പെട്ടതായാണ് പലസ്തീന്‍ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍.

logo
The Fourth
www.thefourthnews.in