കോളേജ് പ്രവേശനത്തിനുള്ള സംവരണം യുഎസ് സുപ്രീംകോടതി അവസാനിപ്പിച്ചു; നിർഭാഗ്യകരമെന്ന് ബൈഡനും ഒബാമയും, സ്വാഗതം ചെയ്ത് ട്രംപ്
J. Scott Applewhite

കോളേജ് പ്രവേശനത്തിനുള്ള സംവരണം യുഎസ് സുപ്രീംകോടതി അവസാനിപ്പിച്ചു; നിർഭാഗ്യകരമെന്ന് ബൈഡനും ഒബാമയും, സ്വാഗതം ചെയ്ത് ട്രംപ്

വംശീയമായി വ്യത്യസ്തതകൾക്കുള്ള സ്ഥാനമുണ്ടെങ്കിൽ മാത്രമെ സർവകലാശാലകൾ ശക്തമാകൂ - ബൈഡൻ

അമേരിക്കയിൽ ഉന്നത വിദ്യാഭ്യാസ മേഖലയിൽ സംവരണം അവസാനിപ്പിച്ച് സുപ്രീംകോടതി. അമേരിക്കൻ ഭരണഘടനയുടെ തുല്യ അവകാശത്തിന് വിരുദ്ധമാണ് ന്യൂനപക്ഷ വംശീയ വിഭാഗങ്ങൾക്ക് പ്രവേശനത്തിന് അനുവദിക്കുന്ന സംവരണമെന്ന് യാഥാസ്ഥിതികർക്ക് മുൻതൂക്കമുള്ള സുപ്രീംകോടതി വിധിച്ചു. വിധിയിൽ നിരാശ പ്രകടിപ്പിച്ച് പ്രസിഡന്റ് ജോ ബൈഡനും മുൻ പ്രസിഡന്റ് ബരാക് ഒബാമയും രംഗത്തെത്തിയപ്പോൾ, ഡോണാൾഡ് ട്രംപ് സ്വാഗതം ചെയ്തു.

കറുത്തവംശജർക്കും ന്യൂനപക്ഷമായ മറ്റ് വർഗക്കാർക്കും വിദ്യാഭ്യാസ അവസരം ഒരുക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കിയ നിയമത്തിനാണ് ഇതോടെ തിരിച്ചടിയാകുന്നത്.

ഹാർവാർഡ് സർവകലാശാല, നോർത്ത് കരോലിന സർവകലാശാല എന്നിവിടങ്ങളിലെ പ്രവേശനനയങ്ങളുമായി ബന്ധപ്പെട്ട ഹർജിയാണ് കോടതി പരിഗണിച്ചത്. സ്റ്റുഡന്റ്‌സ് ഫോര്‍ ഫെയര്‍ അഡ്മിഷന്‍സ് എന്ന സംഘടന സമർപ്പിച്ച ഹർജി പരിഗണിക്കവെ, വംശം പരിഗണിച്ച് പ്രവേശനം നൽകുന്നത് അമേരിക്കൻ ഭരണഘടന ഉറപ്പാക്കുന്ന തുല്യതാ വ്യവസ്ഥയുടെ ലംഘനമാണെന്ന് കോടതി നിരീക്ഷിച്ചു. കറുത്തവംശജർ, ഹിസ്പാനിക് വംശജർ, രാജ്യത്തെ മറ്റ് ന്യൂനപക്ഷ വംശജർ എന്നിവരുടെ വിദ്യാഭ്യാസ ഉന്നതി ലക്ഷ്യമിട്ട് നടപ്പാക്കിയ നയം താറുമാറാക്കുന്നതാകും കോടതിയുടെ ഇടപെടൽ. വംശം, ലിംഗം, വൈകല്യം എന്നിങ്ങനെയുള്ള ഘടകങ്ങൾ അടിസ്ഥാനമാക്കിയുള്ള വിവേചനം തടയാനും തുല്യ അവസരങ്ങൾ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയുള്ള നയരൂപീകരണത്തിന്റേയും ഭാഗമായിരുന്നു സർവകലാശാല പ്രവേശനത്തിലുൾപ്പെടെയുണ്ടായിരുന്ന സംവരണം.

കോളേജ് പ്രവേശനത്തിനുള്ള സംവരണം യുഎസ് സുപ്രീംകോടതി അവസാനിപ്പിച്ചു; നിർഭാഗ്യകരമെന്ന് ബൈഡനും ഒബാമയും, സ്വാഗതം ചെയ്ത് ട്രംപ്
സൈനിക ജനറൽ സെര്‍ഗെയ് സുറോവികിൻ വാഗ്നർ ഗ്രൂപ്പിന്റെ രഹസ്യ വിഐപി; 30 റഷ്യൻ സൈനികരും അംഗങ്ങളെന്ന് റിപ്പോർട്ട്

വിധിപറഞ്ഞ ഒൻപതംഗ സുപ്രീംകോടതി ബെഞ്ചിൽ ആറുപേരും യാഥാസ്ഥിതിക പക്ഷക്കാരായ ജഡ്ജിമാരാണ്. ഹാർവാർഡ് , നോർത്ത് കരോലിന സർവകലാശാലകൾ മുൻവിധികളിലെ നിർദേശങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടതായി കോടതി വിലയിരുത്തി. സർവകലാശാല പ്രവേശനത്തിൽ വംശീയതയോ വംശമോ കടന്നുവരാത്ത വിധം സൂക്ഷ്മപരിശോധന ആവശ്യമാണെന്നും കോടതി ചൂണ്ടിക്കാട്ടി.

സദുദ്ദേശ്യത്തോടെയുള്ളതാണെങ്കിലും ഭരണഘടനാവിരുദ്ധമായ നടപടിയാണെങ്കിൽ അംഗീകരിക്കാനാവില്ലെന്ന് ചീഫ് ജസ്റ്റിസ് ജോൺ റോബർട്ട്സ് വ്യക്തമാക്കി. ഒരു വ്യക്തിയെന്ന നിലയിൽ അനുഭവങ്ങളെ അടിസ്ഥാനമാക്കിയാണ് വിദ്യാർഥിയെ പരിഗണിക്കേണ്ടതെന്നും വംശത്തിന്റെ അടിസ്ഥാനത്തിലാകരുതെന്നും ചീഫ് ജസ്റ്റിസ് നിർദേശിച്ചു. വെളുത്തതോ കറുത്തതോ എന്നത് പ്രവേശനത്തിന് അടിസ്ഥാനമാക്കുന്നത് വംശീയ വിവേചനമാണെന്നും രാജ്യത്തിന്റെ ഭരണഘടനാ ചരിത്രം ഇത്തരത്തിലുള്ള തിരഞ്ഞെടുപ്പ് മാനദണ്ഡനങ്ങളെ അംഗീകരിക്കില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സർവകലാശാല പ്രവേശനത്തില്‍ വംശം ഒരു ഘടകമാകുന്നത് 1964ലെ പൗരാവകാശനിയമത്തിന്റെ തലക്കെട്ട് VIന്റെ ലംഘനമാണെന്ന ഹർജിക്കാരായ സ്റ്റുഡന്റ്‌സ് ഫോര്‍ ഫെയര്‍ അഡ്മിഷന്‍സ് ഉയര്‍ത്തിയത്. ഹർജിക്കാരുടെ വാദങ്ങളെല്ലാം സുപ്രീംകോടതി ശരിവച്ചു.

വിധിയോട് രൂക്ഷമായ വിയോജിപ്പാണ് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനിൽനിന്നുണ്ടായത്. '' വിദ്യാഭ്യാസമേഖലയിൽ പതിറ്റാണ്ടുകളെടുത്ത് നടപ്പാക്കിയ പുരോഗമനപരമായ തീരുമാനങ്ങൾക്ക് തിരിച്ചടിയുണ്ടായിരിക്കുന്നു. ആഫ്രോ വംശജരെ കൂടി മുൻനിരയിലെത്തിക്കാൻ സ്വീകരിച്ച നയങ്ങൾ അട്ടിമറിക്കപ്പെടും. എല്ലാവംശങ്ങളിലുമുള്ള വിദ്യാർഥികളും സർവകലാശാലകളിലുണ്ടാകണം. അമേരിക്കയിൽ ഇപ്പോഴും വിവേചനം നിലനിൽക്കുന്നുവെന്നതാണ് യാഥാർഥ്യം. വംശീയമായി വ്യത്യസ്തതകൾക്കുള്ള സ്ഥാനമുണ്ടെങ്കിൽ മാത്രമെ സർവകലാശാലകൾ ശക്തമാകൂ എന്നാണ് എന്റെ വിശ്വാസം'' - ബൈഡൻ പറഞ്ഞു.

രാജ്യത്ത് വിവേചനങ്ങൾ അവസാനിക്കാത്തിടത്തോളം സുപ്രീംകോടതി വിധി എതിർക്കപ്പെടേണ്ടതുണ്ടെന്ന് ബരാക് ഒബാമ പറഞ്ഞു. തനിക്കും തന്റെ ഭാര്യ മിഷേലിനും അതുപോലെ നിരവധിപേർക്കും കഴിവ് തെളിയിക്കാൻ പറ്റിയത് സംവരണമുണ്ടായിരുന്നതിനാലാണെന്നും അദ്ദേഹം പറഞ്ഞു.

അമേരിക്കയെ സംബന്ധിച്ചിടത്തോളം മികച്ച ദിവസമെന്നായിരുന്നു ഡോണൾഡ് ട്രംപിന്റെ പ്രതികരണം. തുല്യത ഉയർത്തിപ്പിടിക്കുന്ന നടപടിയെന്നായിരുന്നു ഹൗസ്‌ ഓഫ് റെപ്രസെന്റേറ്റീവ്സ് സ്പീക്കർ കെവിൻ മക്കാർത്തിയുടെ നിലപാട്. സുപ്രീംകോടതി വിധിക്കെതിരെ രാജ്യത്തെ പുരോഗമനവാദികൾ കൂട്ടത്തോടെ ശബ്ദമുയർത്തുകയാണ്. എല്ലാവരേയും ഉൾക്കൊള്ളുന്ന ഒരു സംസ്കാരത്തിനേറ്റ തിരിച്ചടിയാണ് കോടതി വിധിയെന്ന ആശങ്ക അവർ മുന്നോട്ടുവയ്ക്കുന്നു.

logo
The Fourth
www.thefourthnews.in