ടെക്സസിലെ മാളില്‍ വെടിവയ്പ്; എട്ടുപേര്‍ കൊല്ലപ്പെട്ടു, അക്രമിയെ വകവരുത്തി പോലീസ്

ടെക്സസിലെ മാളില്‍ വെടിവയ്പ്; എട്ടുപേര്‍ കൊല്ലപ്പെട്ടു, അക്രമിയെ വകവരുത്തി പോലീസ്

പരുക്കേറ്റവരില്‍ പലരുടേയും നില ഗുരുതരം

മിസിസിപ്പി വെടിവയ്പ്പിന്റെ ഞെട്ടല്‍ മാറും മുന്‍പ് അമേരിക്കയിലെ ടെക്‌സസിലും വെടിവയ്പ്. ടെക്സസിലെ ഡാലസില്‍ മാളിലുണ്ടായ വെടിവയ്പ്പില്‍ എട്ടുപേര്‍ കൊല്ലപ്പെട്ടു. തോക്കുധാരിയായ അക്രമി പ്രകോപനമൊന്നുമില്ലാതെ ആളുകള്‍ക്ക് നേരെ വെടിവയ്ക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. അക്രമിയെ മാളില്‍ വച്ച് തന്നെ കൊലപ്പെടുത്തിയതായി ടെക്സസ് പോലീസ് അറിയിച്ചു.

വെടിവയ്പ്പില്‍ പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. ഇവരില്‍ പലരുടേയും നില ഗുരുതരമാണ്. ഡാലസിലെ അലന്‍ പ്രീമിയം ഔട്ട്‌ലെറ്റ് മാളിലാണ് വെടിവയ്പുണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ടെക്‌സസ് ഗവര്‍ണര്‍ ഗ്രെഗ് ആബോട്ട് വെടിവയ്പ്പിനെ അപലപിച്ചു. പറഞ്ഞറിയിക്കാനാകാത്ത ദുരന്തമാണുണ്ടായത്. പ്രാദേശികതലത്തില്‍ രക്ഷാപ്രവര്‍ത്തനത്തിന് എല്ലാ സഹായവും നല്‍കുമെന്ന് ഗവര്‍ണര്‍ വ്യക്തമാക്കി. വെടിവയ്പ്പുണ്ടാകുമ്പോള്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ മാളിലുണ്ടായിരുന്നതാണ് വിവരം.

മാളിലൂടെ നടക്കുന്നതിനിടയില്‍ പ്രകോപനമില്ലാതെയാണ് അക്രമി വെടിയുതിര്‍ത്തതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ച് വരികയാണ്. വെടിവയ്പ്പിന് പിന്നാലെ പോലീസ് മാളിലുള്ളവരെ പുറത്തിറക്കുന്നതും എമര്‍ജന്‍സി വാഹനങ്ങള്‍ പുറത്ത് നിലയുറപ്പിച്ചിരിക്കുന്നതും കാണാം. കൂടുതല്‍ വിശദാംശങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല.

ടെക്സസില്‍ നിയമപരമായി തോക്ക് കൈവശം വയ്ക്കുന്നതിനുള്ള പ്രായപരിധി 18 വയസാണ്. 2019ല്‍ ടെക്‌സസില്‍ എല്‍ പാസോയിലെ വാള്‍മാര്‍ട്ടിലുണ്ടായ വെടിവയ്പ്പില്‍ 23 പേര്‍ കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞ വര്‍ഷം സ്‌കൂളിലുണ്ടായ വെടിവയ്പില്‍ 19 വിദ്യാര്‍ത്ഥികളും രണ്ട് അധ്യാപകരും കൊല്ലപ്പെട്ടു.

കഴിഞ്ഞദിവസം രാത്രി മിസിസിപ്പിയില്‍ പാർട്ടിക്കിടെ വെടിവയ്പുണ്ടായിരുന്നു. ഒരാൾ കൊല്ലപ്പെടുകയും ആറുപേർക്ക് പരുക്കേൽക്കുകയും ചെയ്തുവെന്ന് പോലീസ് അറിയിച്ചു. മിസിസിപ്പിയിലെ ഗവൺമെന്റ് സ്ട്രീറ്റിൽ സ്ഥിതി ചെയ്യുന്ന ദ സ്‌ക്രാച്ച് കിച്ചനിൽ ഏഴുപേർക്ക് വെടിയേറ്റതായി പോലീസ് വാർത്താക്കുറിപ്പിൽ അറിയിച്ചു. സുരക്ഷാ ഉദ്യോഗസ്ഥരെ കബളിപ്പിച്ച് പാര്‍ട്ടി നടക്കുന്ന റെസ്റ്ററന്റിലേക്ക് പാഞ്ഞുകയറിയ പ്രതി വെടിവയ്ക്കുകയായിരുന്നുവെന്ന് ഉടമസ്ഥൻ പറഞ്ഞു. ഏകദേശം 200 പേർ വെടിവയ്പ്പ് നടക്കുമ്പോല്‍ റെസ്റ്ററന്റിൽ ഉണ്ടായിരുന്നു. പ്രതിയെ കുറിച്ചുള്ള വിശദാംശങ്ങള്‍ പുറത്തുവന്നില്ല.

ടെക്സസിലെ മാളില്‍ വെടിവയ്പ്; എട്ടുപേര്‍ കൊല്ലപ്പെട്ടു, അക്രമിയെ വകവരുത്തി പോലീസ്
മിസിസിപ്പിയിൽ പാർട്ടിക്കിടെ വെടിവയ്പ്; ഒരാൾ കൊല്ലപ്പെട്ടു; ആറ് പേർക്ക് പരുക്ക്

ഗൺ വയലൻസ് ആർക്കൈവിൽ നിന്നുള്ള ഡാറ്റ അനുസരിച്ച് 2020 ൽ രാജ്യത്ത് തോക്കുപയോഗിച്ചുള്ള 43,000 അക്രമ സംഭവങ്ങളാണ് ഉണ്ടായത്. അതിന്റെ ഫലമായി ഒരു ലക്ഷത്തിലധികം പേർ മരിച്ചു. 2022-ൽ യുഎസിൽ 600-ലധികം കൂട്ട വെടിവയ്പുകൾ രേഖപ്പെടുത്തിയിട്ടുണ്ട്. കൂട്ടക്കൊലകൾ, കൊലപാതകങ്ങൾ, ആത്മഹത്യകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നുണ്ട്. 2023 ല്‍ ഇതുവരെ 198 ആക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

logo
The Fourth
www.thefourthnews.in