അമേരിക്കയെ വിറപ്പിച്ചത് നാല്‍പ്പതുകാരനായ 'സൈക്കോ കില്ലര്‍'; റോബര്‍ട്ട് കാര്‍ഡ് മുന്‍ സൈനിക ഉദ്യോഗസ്ഥന്‍

അമേരിക്കയെ വിറപ്പിച്ചത് നാല്‍പ്പതുകാരനായ 'സൈക്കോ കില്ലര്‍'; റോബര്‍ട്ട് കാര്‍ഡ് മുന്‍ സൈനിക ഉദ്യോഗസ്ഥന്‍

യുഎസ് ആര്‍മി റിസര്‍വിലെ തോക്ക് പരിശീലകനായിരുന്നു കാര്‍ഡ്. മാസങ്ങള്‍ക്കു മുന്‍പ് രണ്ടാഴ്ചകാലം മാനസികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സയിലും ആയിരുന്നു.

അമേരിക്കയിലെ ലെവിസ്റ്റണില്‍ 22 പേരെ അതിദാരുണമായി വെടിവച്ചു കൊന്ന കൊലയാളിയെ പോലീസ് തിരിച്ചറിഞ്ഞു. റോബര്‍ട്ട് കാര്‍ഡ് എന്നയാളാണ് കൂട്ടക്കൊലയ്ക്കു പിന്നിലെന്നാണ് മെയ്ല്‍ സ്റ്റേറ്റ് പോലീസ് ഉന്നതര്‍ വ്യക്തമാക്കുന്നത്. നാല്‍പ്പതുകാരനായ ഇയാള്‍ വിരമിച്ച സൈനിക ഉദ്യോഗസ്ഥനാണ്. ലഭിക്കുന്ന വിവരങ്ങള്‍ അനുസരിച്ച് ഇയാളൊരു മാനസിക രോഗി കൂടിയാണ്. യുഎസ് ആര്‍മി റിസര്‍വിലെ തോക്ക് പരിശീലകനായിരുന്നു കാര്‍ഡ്.

അടുത്തിടെ താന്‍ ഉച്ചത്തിലുള്ള ശബ്ദങ്ങള്‍ കേള്‍ക്കുന്നെന്ന് നിരന്തരം പറഞ്ഞുനടന്നിരുന്നു. സാക്കോയിലെ നാഷണല്‍ ഗാര്‍ഡ് ബേസില്‍ വെടിവയ്പ്പും നടത്തുമെന്നുമടക്കം ഭീഷണിയും ഇയാള്‍ ഉയര്‍ത്തിയിരുന്നു. തുടര്‍ന്ന് മാസങ്ങള്‍ക്കു മുന്‍പ് രണ്ടാഴ്ചകാലം മാനസികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സയിലും ആയിരുന്നു കാര്‍ഡ്.

സൈന്യത്തിലെ അനുഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഇത്രയും അനായാസമായി സെമിഓട്ടോമാറ്റിക് തോക്ക് ഉപയോഗിച്ച് തുടരെതുടരെ വെടിയുതിര്‍ക്കാന്‍ സാധിക്കുന്നതെന്നാണ് പോലീസ് പറയുന്നത്. കാര്‍ഡിന്റെ പശ്ചാത്തലം അറിഞ്ഞതനുസരിച്ച് ഇയാളൊരു സൈക്കോ കില്ലറാണെന്നും പോലീസ് വിശദീകരിക്കുന്നു. ഇയാളെ പിടികൂടാനുള്ള അന്വേഷണം ഊര്‍ജിതമാണ്.

അമേരിക്കയെ വിറപ്പിച്ചത് നാല്‍പ്പതുകാരനായ 'സൈക്കോ കില്ലര്‍'; റോബര്‍ട്ട് കാര്‍ഡ് മുന്‍ സൈനിക ഉദ്യോഗസ്ഥന്‍
അമേരിക്കയിൽ വീണ്ടും വെടിവയ്പ്; 22 മരണം, അൻപതിലധികം പേർക്ക് പരുക്ക്

ലെവിസ്റ്റണില്‍ എല്ലാവരേയും കൊല്ലാന്‍ നടക്കുന്ന ഷൂട്ടര്‍ ഉണ്ടെന്നും ആളുകള്‍ പുറത്തിറങ്ങരുതെന്നും പോലീസ് അറിയിച്ചിട്ടുണ്ട്. ദയവായി നിങ്ങളുടെ വീടിനുള്ളില്‍ വാതിലുകള്‍ പൂട്ടിയിരിക്കുക. നിലവില്‍ പോലീസ് ഒന്നിലധികം സ്ഥലങ്ങളില്‍ അന്വേഷണം നടത്തുകയാണെന്ന് മെയ്ന്‍ സ്റ്റേറ്റ് പോലീസ് എക്‌സ് അക്കൗണ്ടില്‍ വ്യക്തമാക്കി. വെടിവയ്പ്പിനു ശേഷം റോബര്‍ട്ട് കാര്‍ഡ് വെള്ള സുബാരുകാര്‍ ഓടിച്ചു പോകുന്നതിന്റെ ചിത്രങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടുണ്ട്.

ലെവിസ്റ്റണിലെ ഒന്നിലധികം സ്ഥലങ്ങളില്‍ ഇന്നലെ രാത്രിയാണ് കാര്‍ഡ് വെടിവയ്പ്പ് നടത്തിയത്. സ്‌കീംഗീസ് ബാര്‍ ആന്‍ഡ് ഗ്രില്‍ റെസ്റ്റോറന്റ്, സ്‌പെയര്‍ടൈം റിക്രിയേഷന്‍ എന്നീ സ്ഥലങ്ങളിലായിരുന്നു ആക്രമണം. നേരത്തെ വാള്‍മാര്‍ട്ട് വിതരണ കേന്ദ്രത്തിന് നേരെ വെടിവയ്പുണ്ടായതായി പോലീസ് പ്രസ്താവന ഇറക്കിയിരിക്കുന്നെങ്കിലും കമ്പനി ഇക്കാര്യം നിഷേധിച്ചിരുന്നു.

logo
The Fourth
www.thefourthnews.in