EXPLAINER

ഇറാനിയൻ ആണവ കേന്ദ്രങ്ങളുടെ നഗരം; ഇസ്രയേൽ ആക്രമണം നടത്തിയ ഇസ്‌ഫഹാന്‍ നഗരത്തിന്റെ പ്രാധാന്യമെന്ത്?

വെബ് ഡെസ്ക്

ഇറാന്‍ നഗരമായ ഇസ്‌ഫഹാനില്‍ ഇസ്രയേൽ നടത്തിയ വ്യോമാക്രമണം പശ്ചിമേഷ്യയെ കൂടുതൽ ആശങ്കയിലാക്കുകയാണ്. സിറിയയിലെ തങ്ങളുടെ കോണ്‍സുലേറ്റിനുനേരെ നടത്തിയ വ്യോമാക്രമണത്തിനു തിരിച്ചടിയായി ഇസ്രയേലില്‍ ഇറാന്‍ ഏപ്രില്‍ 14 ന് ഡ്രോണ്‍, മിസൈല്‍ ആക്രമണം നടത്തിയിരുന്നു. ഇതിന്റെ പ്രത്യാക്രമണമായാണ് ഇസ്രയേൽ ഇറാനിൽ ആക്രമണം നടത്തിയത്.

ഇറാന്റെ സുപ്രധാനമായ വ്യോമതാവളം ഉള്‍പ്പെടെ സ്ഥിതിചെയ്യുന്ന പ്രദേശമാണ് തലസ്ഥാനമായ ടെഹ്‌റാനില്‍നിന്ന് 350 കിലോമീറ്റര്‍ അകലെയുള്ള ഇസ്‌ഫഹാന്‍ നഗരം. തന്ത്ര പ്രധാനമായ ഈ നഗരത്തിൽ ആക്രമണം നടത്തിയ ഇസ്രയേലിന്റെ നടപടി യുദ്ധം വ്യാപിക്കുന്നതിന് കാരണമാകുമോയെന്നാണ് ലോകം ഉറ്റുനോക്കുന്നത്.

എന്താണ് ഇസ്‌ഫഹാന്‍ നഗരത്തിന്റെ പ്രാധാന്യം?

മധ്യ ഇറാനിയൻ നഗരമായ ഇസ്‌ഫഹാന്‍ ആണവ സൗകര്യങ്ങൾ, സുപ്രധാനമായ വ്യോമതാവളം, ഇറാനിയൻ ഡ്രോൺ, മറ്റ് സൈനിക ആവശ്യങ്ങളുമായി ബന്ധപ്പെട്ട ഫാക്ടറികൾ ഉൾപ്പെടെ നിരവധി സൗകര്യങ്ങളുടെ കേന്ദ്രമാണ്. ഇസ്‌ഫഹാൻ വിമാനത്താവളത്തിനും ശേക്കാരി സൈനിക വ്യോമതാവളത്തിനും സമീപമുള്ള ഖജാവരസ്താനിന് സമീപമായിരുന്നു ഇസ്രയേൽ നടത്തിയ സ്‌ഫോടനങ്ങൾ. തങ്ങളുടെ ആണവകേന്ദ്രങ്ങൾ സുരക്ഷിതമാണെന്ന് ഇറാനിയൻ അധികൃതർ ഇതിനകം പറഞ്ഞിട്ടുണ്ട്.

ഇറാനിലെ ഏറ്റവും അറിയപ്പെടുന്ന ആണവകേന്ദ്രമായ നതാൻസ് യുറേനിയം സമ്പുഷ്ടീകരണ പ്ലാൻ്റ് സ്ഥിതി ചെയ്യുന്നത് വിശാലമായ ഈ പ്രവിശ്യയിലാണ്. അതേസമയം യുറേനിയം പരിവർത്തനം നഗരത്തിൻ്റെ തെക്ക്-കിഴക്കൻ സർദൻജാൻ പ്രദേശത്താണ് നടക്കുന്നത്.1999-ൽ നിർമാണം ആരംഭിച്ച ഇസ്‌ഫഹാനിലെ കേന്ദ്രം ചൈനയിൽനിന്നെത്തിച്ച മൂന്ന് ചെറിയ ഗവേഷണ റിയാക്ടറുകൾ പ്രവർത്തിപ്പിക്കുന്നുണ്ട്. കൂടാതെ ഇറാൻ്റെ സിവിലിയൻ ആണവ പരിപാടികൾക്കായുള്ള ഇന്ധന ഉല്പാദനവും മറ്റ് പ്രവർത്തനങ്ങളും ഇവിടെയാണ് കൈകാര്യം ചെയ്യുന്നത്. 2011 നവംബറിൽ ഇവിടെ ഒരു സ്ഫോടനം നടന്നതായി റിപോർട്ടുകൾ ഉണ്ട്. ഇറാൻ്റെ ആയുധനിർമാണ കേന്ദ്രങ്ങളും നഗരത്തിലും പരിസരങ്ങളിലും പ്രവർത്തിക്കുന്നുണ്ട്.

1979-ലെ ഇസ്ലാമിക വിപ്ലവത്തിന് മുൻപ് വാങ്ങിയ അമേരിക്കൻ നിർമിത എഫ് -14 ടോംകാറ്റ് യുദ്ധവിമാനങ്ങൾ ഉൾക്കൊള്ളുന്ന പഴക്കം ചെന്ന കപ്പലുകൾ കൈവശം വെച്ചിരിക്കുന്ന ഒരു പ്രധാന ഇറാനിയൻ വ്യോമതാവളവും ഇസ്ഫഹാനിലാണ്. ബേസിലെ റഡാർ സൗകര്യം ലക്ഷ്യം വെച്ചായിരുന്നു ആക്രമങ്ങൾ എന്നും റിപ്പോർട്ടുകൾ ഉണ്ട്.

കഴിഞ്ഞ വർഷം ആദ്യം നഗരത്തിലെ ഒരു നൂതന ആയുധ നിർമാണകേന്ദ്രത്തിന് നേരെ ആക്രമണം നടന്നിരുന്നു. ഈ ആക്രമണത്തിനു പിന്നില്‍ ഇസ്രയേലാണെന്നായിരുന്നു ഇറാന്റെ ആരോപണം.

ആര്‍എസ്എസിന്റെ സഹായം വേണ്ട കാലം കഴിഞ്ഞു; ബിജെപി വളര്‍ന്നു, ശക്തി പ്രാപിച്ചു: ജെ പി നദ്ദ

വിദ്വേഷ പ്രസംഗം: പ്രധാനമന്ത്രിക്കെതിരെയുള്ള പരാതിയിൽ എന്ത് നടപടി സ്വീകരിച്ചെന്ന് പോലീസിനോട് ഡൽഹി കോടതി

വിദേശ സന്ദർശനത്തിന് ശേഷം മുഖ്യമന്ത്രി തിരികെയെത്തി; ചോദ്യങ്ങളോട് പ്രതികരിച്ചില്ല, മന്ത്രി റിയാസ് നാളെയെത്തും

ഇടതുപക്ഷത്തിന് ചെക്ക് വയ്ക്കുമോ? മമതയുടെ പിന്തുണ നീക്കത്തിന് പിന്നിലെ സ്വപ്‌നങ്ങള്‍

പ്രചാരണത്തിനിടെ കനയ്യ കുമാറിന് നേരെ ആക്രമണം; ബിജെപിയെന്ന് കോണ്‍ഗ്രസ്