FOURTH SPECIAL

എത്ര സുന്ദരം ദീദിയുടെ, ഗോപിയുടെ കേരളം

രവി മേനോന്‍

ചിറ്റൂർ ഗോപിക്ക് അഭിമാനിക്കാം; മൂന്ന് പതിറ്റാണ്ടു മുൻപ് കേരളത്തെ കുറിച്ച് താനെഴുതിയ പാട്ട് ഭാഷയുടെയും പ്രാദേശികതയുടേയുമൊക്കെ അതിരുകൾ ഭേദിച്ച് എത്രയോ പേരുടെ ചുണ്ടിലും മനസ്സിലും ഇടം നേടിയതിൽ.

"എഴുതുമ്പോൾ ഇത്രയൊക്കെ ജനപ്രീതി കൈവരും ആ പാട്ടിന് എന്ന് സങ്കല്പിച്ചിരുന്നില്ല. ഉഷാ ഉതുപ്പിന് അധികം ആയാസമില്ലാതെ പാടാൻ കഴിയുന്ന, കേരളത്തെക്കുറിച്ചുള്ള വളരെ ലളിതമായ ഒരു പാട്ട്. അത്രയേ ഉദ്ദേശിച്ചിരുന്നുള്ളു,'' ഗോപിയുടെ വാക്കുകൾ. തബലിസ്റ്റായി മൂന്നു ദശകങ്ങളോളം വേദികളിൽ നിറഞ്ഞുനിന്ന, സിനിമയിലും അല്ലാതെയുമായി ആയിരക്കണക്കിന് പാട്ടുകളെഴുതിയ ഗോപിയെ പുതിയ തലമുറ അറിയുക "എന്റെ കേരളം എത്ര സുന്ദരം" എന്ന ഒരൊറ്റ പാട്ടിന്റെ പേരിലാവാം. കേരളത്തെക്കുറിച്ച് വന്ന ഗാനങ്ങളിൽ ഏറ്റവും ജനകീയമായ സൃഷ്ടികളിലൊന്ന്.

"എന്റെ പ്രിയപ്പെട്ട ഗുരു'' എന്ന് പറഞ്ഞ് ചിറ്റൂർ ഗോപിയെ വേദികളിൽ ഇന്നും പരിചയപ്പെടുത്താറുണ്ട് ഉഷ ഉതുപ്പ്. അതവരുടെ വലിയ മനസ്സെന്ന് പറയും ഗോപി. ലോകമെങ്ങുമുള്ള സംഗീതപരിപാടികളിൽ മുടങ്ങാതെ ഈ മലയാളം പാട്ടും ഉൾപ്പെടുത്താൻ ശ്രദ്ധിക്കുന്നു ഉഷ. "ഒരു മലയാളിയെങ്കിലും സദസ്സിലുണ്ടെങ്കിൽ അയാൾക്ക് സ്വന്തം നാടിനെക്കുറിച്ച് അഭിമാനം തോന്നണം. അത്രയേയുള്ളൂ എനിക്ക്''- ഉഷ.

"പോറ്റമ്മ''യായ കേരളത്തെക്കുറിച്ച് ഉഷാ ദീദിക്ക് പാടാൻ ഒരു പാട്ടെഴുതിക്കൊടുക്കണമെന്ന് ഗോപിയോട് ആവശ്യപ്പെട്ടത് എമിൽ ഐസക്സ് ആണ്; ഉഷാ ഉതുപ്പിന്റെ വിശ്വസ്ത ഗിറ്റാറിസ്റ്റ്. വളരെ ലളിതമാവണം വരികൾ. കേരളയീയരുടെ സ്നേഹ സൗഹാർദങ്ങളും മതനിരപേക്ഷ മനസ്സുമൊക്കെ കടന്നുവരണം അവയിൽ. മലയാളം ഉച്ചാരണം അത്ര വശമില്ലാത്തതിനാൽ, കടിച്ചാൽ പൊട്ടാത്ത വാക്കുകളൊന്നും വേണ്ട.

കൊച്ചിയിലെ വീട്ടിലിരുന്ന് ഗോപി എഴുതി:

"എന്റെ കേരളം എത്ര സുന്ദരം

ജനിച്ചതെങ്ങോ എങ്കിൽ കൂടി വളർത്തുമകളായ് ഞാൻ,

ഹിന്ദുവും ക്രിസ്ത്യനും മുസൽമാനും എന്റെ സഹോദരരായ്

ഇവിടെ എന്റെ സഹോദരരായ്;

പമ്പയെനിക്കൊരു പുണ്യനദി, മലയാറ്റൂർ മല പുണ്യമല,

റംസാൻ നാളിൽ ഉദിയ്ക്കും ചന്ദ്രിക

അള്ളാവിന്റെ കൃപാദീപം.... ''

ഇതേ ഗാനത്തിന് ഒരു "വിഷാദ വേർഷൻ" കൂടി രചിക്കേണ്ടി വന്നു ഗോപിക്ക് എന്നത് വിധിനിയോഗം. 2018 ൽ കേരളത്തെ മുഴുവൻ നടുക്കിയ ദുരന്തത്തിന്റെ വേദന ഉൾക്കൊണ്ട് ഉഷ ഉതുപ്പിന് പാടാൻ വേണ്ടി എഴുതപ്പെട്ടതായിരുന്നു ആ പാട്ട്

കൊൽക്കത്തയിലിരുന്ന് ആ വരികൾ എമിലിന്റെ സഹായത്തോടെ ഉഷാ ദീദി ചിട്ടപ്പെടുത്തി. "പാടുമ്പോൾ ഉച്ചാരണം കുറ്റമറ്റതാക്കണമെന്ന് അവർക്ക് നിർബന്ധമുണ്ടായിരുന്നു. വരികളുടെ അർത്ഥമറിഞ്ഞ് പാടണമെന്നും. എമിൽ ആണ് അക്കാര്യത്തിൽ അവരെ സഹായിച്ചത്,'' ഗോപി പറയുന്നു.

ഇതേ ഗാനത്തിന് ഒരു "വിഷാദ വേർഷൻ" കൂടി രചിക്കേണ്ടി വന്നു ഗോപിക്ക് എന്നത് വിധിനിയോഗം. 2018 ൽ കേരളത്തെ മുഴുവൻ നടുക്കിയ ദുരന്തത്തിന്റെ വേദന ഉൾക്കൊണ്ട് ഉഷ ഉതുപ്പിന് പാടാൻ വേണ്ടി എഴുതപ്പെട്ടതായിരുന്നു ആ പാട്ട്. " താങ്ങാവുന്നതിലേറെയായിരുന്നു എനിക്ക് ആ ദുരന്തക്കാഴ്ചകൾ. ഇങ്ങ് ദൂരെ കൊൽക്കത്തയിൽ ഇരുന്ന് കൂടപ്പിറപ്പുകളെ പോലെ ഞാൻ സ്നേഹിക്കുന്ന കേരളീയർക്കുവേണ്ടി എന്ത് ചെയ്യാൻ കഴിയുമെന്ന് മകൾ അഞ്ജലിയോട് ചോദിച്ചപ്പോൾ, കരഞ്ഞുകൊണ്ടിരിക്കാതെ പുതിയ സാഹചര്യം ഉൾക്കൊണ്ട് "എന്റെ കേരളം" എന്ന പാട്ടിന്റെ വരികൾ മാറ്റിയെഴുതാൻ ചിറ്റൂർ ഗോപിയോട് ആവശ്യപ്പെട്ടുകൂടെയെന്ന് ചോദിച്ചത് അവളാണ്," ഉഷയുടെ വാക്കുകൾ.

ഗോപി എഴുതി അയച്ച പാട്ടിന്റെ തുടക്കം ഇങ്ങനെ: "എന്റെ കേരളം എത്ര സങ്കടം, നിറഞ്ഞുകവിയും കണ്ണീർക്കടലിൽ പിടഞ്ഞു ഹൃദയങ്ങൾ..." ആ ഗാനം ഹൃദയസ്പർശിയായി പാടി പ്രളയതാളം എന്ന പേരിൽ യുട്യൂബിൽ അപ്‌ലോഡ് ചെയ്‌തു ഉഷ.

വേദികളിൽ "എന്റെ കേരളം എത്ര സുന്ദരം'' പാടും മുൻപ് രചയിതാവിന്റെ പേര് പറഞ്ഞ് നന്ദി പറയാറുണ്ട് ഉഷ. പാട്ടെഴുത്തുകാരെ അധികമാരും ഓർക്കാറില്ലാത്ത ഈ കാലത്ത് അതൊരു വലിയ കാര്യം തന്നെ. സദസ്സിൽ ഞാനുണ്ടെങ്കിൽ വേദിയിലേക്ക് ക്ഷണിച്ചുവരുത്തി ഇതാ എന്റെ മലയാളം ഗുരു എന്ന് പറഞ്ഞ് പരിചയപ്പെടുത്താനും മടിക്കില്ല അവർ. നല്ലൊരു ഗായികയ്ക്ക് എങ്ങനെ നല്ല മനസ്സുള്ള ഒരു വ്യക്തി കൂടിയാകാൻ കഴിയുമെന്നതിന്റെ ഏറ്റവും ഉദാത്തമായ ഉദാഹരണമാണ് ഉഷാ ദീദിയെന്ന് ഗോപി. ഈ വരുന്ന നവംബർ ഏഴിന് 76 വയസ്സ് തികയും ദീദിക്ക്.

കലാഭവനിൽ തബലിസ്റ്റായിട്ടായിരുന്നു ചിറ്റൂർ ഗോപിയുടെ തുടക്കം. ആദ്യം വായിച്ചത് 1970 കളുടെ തുടക്കത്തിൽ കൊച്ചിയിൽ കലാഭവൻ സംഘടിപ്പിച്ച മെഗാ ഷോയിൽ യേശുദാസ്, ജയചന്ദ്രൻ, എസ് ജാനകി, വസന്ത എന്നീ പ്രഗത്ഭർ പങ്കെടുത്ത ഗാനമേളയിൽ

"എന്റെ കേരള''ത്തിന്റെ അസാമാന്യ ജനപ്രീതി നൽകിയ പ്രചോദനത്തിൽ ഉഷാ ഉതുപ്പിനുവേണ്ടി കേരളത്തെക്കുറിച്ച് പിന്നെയും പാട്ടുകളെഴുതി ചിറ്റൂർ ഗോപി. ഐ ലവ് കേരള (1995) എന്ന ആൽബത്തിലെ പത്ത് പാട്ടുകളിലൊന്നിന് സാക്ഷാൽ ആർ ഡി ബർമ്മന്റെ ഈണമായിരുന്നു എന്ന പ്രത്യേകതയുണ്ട്-'മലബാറിൻ മണം'. നിസരി ഉമ്മർ പുറത്തിറക്കിയ ആ ആൽബത്തിൽ പ്യാരാ പ്യാരാ കൊച്ചിൻ, ഞാനാ മാവേലി എന്നീ പാട്ടുകളും ശ്രദ്ധേയമായിരുന്നു. പിൽക്കാലത്ത്, ഉഷ പാടിയ ചില ക്രിസ്തീയ ഭക്തിഗാനങ്ങൾക്കും രചന നിർവഹിച്ചു ഗോപി.

കലാഭവനിൽ തബലിസ്റ്റായിട്ടായിരുന്നു ചിറ്റൂർ ഗോപിയുടെ തുടക്കം. ആദ്യം വായിച്ചത് 1970 കളുടെ തുടക്കത്തിൽ കൊച്ചിയിൽ കലാഭവൻ സംഘടിപ്പിച്ച മെഗാ ഷോയിൽ യേശുദാസ്, ജയചന്ദ്രൻ, എസ് ജാനകി, വസന്ത എന്നീ പ്രഗത്ഭർ പങ്കെടുത്ത ഗാനമേളയിൽ. പിൽക്കാലത്ത് യേശുദാസും ജയചന്ദ്രനും ഉൾപ്പെടെ നിരവധി ഗായകരുടെ ഗാനമേളകളിൽ സ്ഥിരം സാന്നിധ്യമായി ഗോപി. ഇടയ്ക്ക് ജോൺസൺ, രാജാമണി, പെരുമ്പാവൂർ രവീന്ദ്രനാഥ് തുടങ്ങിയ സംഗീത സംവിധായകരുടെ സിനിമാ റെക്കോർഡിങ്ങുകളിലും പങ്കാളിയായി. 22 വർഷം മുൻപാണ് തബല വായന പൂർണമായും ഉപേക്ഷിച്ചത്. "എന്തുകൊണ്ട് ഉപേക്ഷിച്ചുവെന്ന് എനിക്കറിയില്ല. അതങ്ങനെ സംഭവിച്ചുവെന്നേ പറയാനാകൂ. വർഷങ്ങളായി ഞാൻ സ്വയം ചോദിച്ചുകൊണ്ടിരിക്കുന്ന ചോദ്യം,'' ഗോപി ചിരിക്കുന്നു.

എഴുതിയ പാട്ടിന്റെ റെക്കോർഡിങ്ങിൽ തബല കൈകാര്യം ചെയ്യുകയെന്ന അപൂർവ നേട്ടം കൂടിയുണ്ട് ഗോപിയുടെ ക്രെഡിറ്റിൽ. റെക്സ് ഐസക്‌സിന്റെ ഈണത്തിൽ യേശുദാസ് പാടിയ "എല്ലാം അന്യമായിത്തീരുമ്പോൾ നീ മാത്രം എന്റേ താകുന്നു, എല്ലാം വ്യർത്ഥമായി തോന്നുമ്പോൾ നിന്നിൽ ഞാൻ അർത്ഥം കാണുന്നു'' എന്ന ഗാനത്തിന്റെ പിന്നണിയിൽ ഗോപിയുടെ തബലയുമുണ്ടായിരുന്നു. സ്വന്തം രചനകളിൽ ഗോപിക്കും ഏറെ പ്രിയപ്പെട്ടതാണ് ആ ഭക്തിഗാനം. റെക്സ് മാഷിന്റെ ഏറ്റവും മികച്ച ഈണങ്ങളിലൊന്ന്. സിനിമക്കുവേണ്ടി എഴുതിയ പാട്ടുകളിൽ "പാണ്ടിപ്പട''യിലെ ``അറിയാതെ ഇഷ്ടമായ്'' (സംഗീതം സുരേഷ് പീറ്റേഴ്‌സ്) ആയിരുന്നു ഏറ്റവും ശ്രദ്ധേയം.

ഒത്തുതീര്‍പ്പാക്കിയത് തിരുവഞ്ചൂർ, ജോണ്‍ മുണ്ടക്കയത്തിന്റേത് കഥ മാത്രം; സോളാര്‍ സമര ഇടനിലയെപ്പറ്റി ബ്രിട്ടാസ്‌

'മുസ്ലിങ്ങള്‍, കാടന്‍ നിയമം, വര്‍ഗീയ ഭരണം'; യെച്ചൂരിയടക്കമുള്ള പ്രതിപക്ഷ നേതാക്കളുടെ പ്രസംഗം സെന്‍സര്‍ ചെയ്ത് ദൂരദര്‍ശൻ

സംസ്ഥാനത്ത് മഴ കനക്കുന്നു; ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലർട്ട്

'രണ്ട് മാധ്യമപ്രവർത്തകരുടെ ഫോണ്‍ കോളിലൂടെ അവസാനിച്ച സോളാര്‍ സമരം, പാർട്ടിനീക്കം അറിയാത്ത തോമസ് ഐസക്കും'; വെളിപ്പെടുത്തൽ

സംസ്ഥാനത്ത് വരള്‍ച്ച കൊണ്ടുപോയത് 275 കോടിയുടെ കൃഷി; കൂടുതല്‍ നാശനഷ്ടം ഇടുക്കിയില്‍