INDIA

മുഖ്യമന്ത്രി സ്ഥാനം രാജിവെക്കില്ലെന്ന് കെജ്‌രിവാൾ; ജയിലിൽ നിന്ന് ഭരിക്കും, പ്രധാനമന്ത്രിയുടെ വസതിയിലേക്ക് മാർച്ചിന് എഎപി

വെബ് ഡെസ്ക്

ഡൽഹി മുഖ്യമന്ത്രി സ്ഥാനം രാജി വെക്കില്ലെന്ന് അരവിന്ദ് കെജരിവാൾ. ആവശ്യമെങ്കിൽ ജയിലിൽ നിന്ന് സർക്കാരിന് ഭരിക്കും. മദ്യനയ അഴിമതി കേസിൽ റോസ് അവന്യു കോടതി കെജ്‌രിവാളിനെ എൻഫോഴ്‌സ്മെന്റ് ഡയരക്ടറേറ്റ് (ഇ ഡി) കസ്റ്റഡിയിൽ വിട്ടതിന് പിന്നാലെയാണ് പ്രതികരണം. " ഞാൻ ജയിലിലായാലും പുറത്തായാലും സർക്കാർ അവിടെ പ്രവർത്തിക്കും," അദ്ദേഹം വ്യക്തമാക്കി. ജയിലിൽ നിന്ന് സർക്കാരിനെ നയിക്കുന്ന ആദ്യ മുഖ്യമന്ത്രിയാണ് കെജ്‌രിവാൾ.

എക്‌സൈസ് നയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തെങ്കിലും അരവിന്ദ് കെജ്‌രിവാളിന് ഡൽഹി മുഖ്യമന്ത്രിയായി തുടരാമെന്ന് നിയമവിദഗ്ധർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ജനപ്രാതിനിധ്യ നിയമം ചൂണ്ടിക്കാട്ടി അറസ്റ്റിലാകുന്ന ഒരാൾക്ക് ആ പദവി വഹിക്കുന്നതിന് നിയമ തടസ്സമില്ല, ഈ നിയമം അനുസരിച്ച്, ശിക്ഷിക്കപ്പെട്ടതിന് ശേഷം മാത്രമേ അയോഗ്യത ഉണ്ടാവുകയുള്ളു. എന്നാൽ നിയമപരമായി ഒരു തടസമില്ലെങ്കിലും ഭരണപരമായി ഇത് അസാധ്യമാണെന്ന് മുതിർന്ന അഭിഭാഷകൻ വികാസ് സിംഗ് ചൂണ്ടിക്കാട്ടി.

രാജ്യവ്യാപകമായി വലിയ പ്രതിഷേധമാണ് കെജരിവാളിന്റെ അറസ്റ്റിനെതിരെ ആം ആദ്മി പ്രവർത്തകർ ഉയർത്തിയത്. നടപടിയിൽ പ്രതിഷേധിച്ച് ഈ മാസം 26 ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയിലേക്ക് നയിക്കുന്ന റോഡിൽ നടത്തുമെന്ന് ആം ആദ്മി അറിയിച്ചു. അതേസമയം, സംഘർഷസാധ്യത കണക്കിലെടുത്ത് ഡൽഹിയിൽ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. എഎപി ആസ്ഥാനം കേന്ദ്രസേന വളഞ്ഞിട്ടുണ്ട്.

മൂന്ന് മണിക്കൂർ നീണ്ട വാദത്തിന് ശേഷം പ്രത്യേക ജഡ്ജി കാവേരി ബവേജയാണ് കെജ്‌രിവാളിനെ മാർച്ച് 28 വരെ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റിൻ്റെ കസ്റ്റഡിയിൽ വിടാൻ ഉത്തരവിട്ടത്. കേസിൽ 10 ദിവസത്തെ കസ്റ്റഡി ആവശ്യപ്പെട്ടുള്ള എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റിൻ്റെ (ഇഡി) അപേക്ഷയിലാണ് കോടതി ഉത്തരവ്. കെജ്‌രിവാളിനുവേണ്ടി മുതിർന്ന അഭിഭാഷകരായ മനു അഭിഷേക് സിങ് വി, വിക്രം ചൗധരി, രമേശ് ഗുപ്ത എന്നിവരും ഇ ഡിയെ പ്രതിനിധീകരിച്ച് അഡിഷണൽ സോളിസിറ്റർ ജനറൽ എസ് വി രാജുവുമായിരുന്നു ഹാജരായത്. അതേസമയം, അരവിന്ദ് കെജ്‌രിവാളിനെതിരായ ആരോപണങ്ങൾ സാധൂകരിക്കുന്ന തെളിവുകളൊന്നും ഇ ഡിയുടെ പക്കലില്ലെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ അഭിഷേക് മനു സിങ്‌വി വാദിച്ചു.

ഒരു സിറ്റിംഗ് മുഖ്യമന്ത്രി അറസ്റ്റിലാകുന്നത് ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമാണെന്നും സിംഗ്വി ചൂണ്ടിക്കാട്ടി. എന്നാൽ കെജ്‌രിവാളാണ് മദ്യനയ അഴിമതി കേസിലെ പ്രധാന സൂത്രധാരനെന്നായിരുന്നു മറുഭാഗത്തിന്റെ ആരോപണം. ചോദ്യം ചെയ്യൽ സമയത്ത് അദ്ദേഹം വേണ്ട രീതിയിൽ സഹകരിക്കാത്തതിനാൽ കസ്റ്റഡിയിൽ വേണമെന്നും എസ് വി രാജു കോടതിയിൽ വ്യക്തമാക്കി.

വരുന്നു അതിതീവ്ര മഴ; മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

സ്വാതി മലിവാളിനെ മർദിച്ചെന്ന പരാതി: കെജ്‌രിവാളിന്റെ മുന്‍ പിഎസ് ബൈഭവ് കുമാർ അറസ്റ്റില്‍

സ്വാതി മലിവാളിനെ പുറത്തേക്കുകൊണ്ടുവരുന്ന സുരക്ഷാഉദ്യോഗസ്ഥര്‍; പുതിയ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ട് ആംആദ്മി

കിർഗിസ്താനിൽ അന്താരാഷ്ട്ര വിദ്യാർഥികൾക്കുനേരെ ആക്രമണം; പുറത്തിറങ്ങരുതെന്ന് നിർദേശം നൽകി ഇന്ത്യയും പാകിസ്താനും

ആര്‍എസ്എസിന്റെ സഹായംവേണ്ട കാലം കഴിഞ്ഞു; ബിജെപി വളര്‍ന്നു, ശക്തി പ്രാപിച്ചു: ജെ പി നദ്ദ